സ്വർണ വില ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കെ കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാൻ നോക്കുന്നവർ നിരവധിയാണ്. വില കുതിച്ചുയർന്നത് മാത്രമല്ല കോവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ചിലരെ സ്വർണം വിൽക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കൈയിലുള്ള സ്വര്‍ണം വിറ്റാലും നിങ്ങൾക്ക് തന്നെ നഷ്ടം വരും. കാരണം എന്തെന്ന് അറിയണ്ടേ..സ്വർണം വിറ്റു കിട്ടുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നത് നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് അറിയാം.
ലാഭത്തിന് നികുതി
നികുതി നിരക്ക് ഓരോരുത്തരുടെയും സമ്പാദ്യത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. സമ്പന്ന വിഭാഗത്തില്‍ പെട്ടവരാണ് നിങ്ങളെങ്കിൽ നികുതി നിരക്ക് 30% വരെ ആകാം. സ്വര്‍ണം വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു കിട്ടുന്ന ലാഭത്തിനാണ് നികുതി ബാധകമാകുക. മൂലധനനേട്ടത്തിനുള്ള നികുതി അഥവാ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സാണ് ഇവിടെ ബാധകം. അതായത് സ്വര്‍ണം വിറ്റു കിട്ടിയ തുകയില്‍ നിന്നും വാങ്ങിയ സമയത്തെ വില കുറച്ച ശേഷം ഉള്ള ലാഭത്തിനാണ് നികുതി ഈടാക്കുക.
ആദായനികുതി നൽകേണ്ടത് എങ്ങനെ
നിങ്ങള്‍ സ്വര്‍ണം എത്ര കാലം കൈവശം വെച്ചു, വിറ്റപ്പോള്‍ എത്ര രൂപ ലാഭം കിട്ടി, നിങ്ങളുടെ നികുതി സ്ലാബ് എത്ര എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദായനികുതി നൽകേണ്ടത്. സ്വർണം വാങ്ങി 36 മാസത്തിനുള്ളില്‍ അഥവാ മൂന്നു വര്‍ഷത്തിനകം വിറ്റാല്‍ കിട്ടുന്ന ലാഭം ഹ്രസ്വകാല മൂലധനനേട്ടമാണ്. ഇവിടെ നിങ്ങളുടെ ആദായനികുതി സ്ലാബ് നിരക്കാണ് ബാധകം. അതായത് സ്വര്‍ണം വിറ്റു കിട്ടിയ ലാഭം ആ സാമ്പത്തിക വര്‍ഷത്തെ നിങ്ങളുടെ മൊത്തം വരുമാനത്തില്‍ കൂട്ടുകയും അതനുസരിച്ച് നികുതി നല്‍കുകയും വേണം.
ബാധകമാകുന്ന നികുതി
ഹ്രസ്വകാല മൂലധനനേട്ടം അനുസരിച്ച് താഴ്ന്ന നികുതി സ്ലാബ് ഉള്ളവര്‍ക്ക് അഞ്ചും ഉയര്‍ന്ന സ്ലാബുകാര്‍ക്ക് 20 അല്ലെങ്കില്‍ 30 ശതമാനം വരെ നികുതി ബാധകമാകും. മൂന്നു വര്‍ഷത്തിലധികം കൈവശം വച്ച സ്വര്‍ണമാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടത്തിനാണ് നികുതി നല്‍കേണ്ടി വരിക. ഇവിടെ 20% നിരക്കിലാണ് ആദായനികുതി ബാധകം സര്‍ചാര്‍ജും എഡ്യൂക്കേഷന്‍ സെസും അടക്കം 20.8% നികുതി വരും. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ആണ് വില്‍പ്പന എങ്കില്‍ ഇന്‍ഡക്‌സേഷന്‍ ബെനിഫിറ്റ് കിട്ടും. അതായത് കിട്ടുന്ന ലാഭത്തില്‍ നിന്നും പണപ്പെരുപ്പം കഴിച്ചുള്ള തുകയ്ക്ക് നികുതി നൽകിയാൽ മതി.
സ്വർണ വായ്പ
സ്വർണ വായ്പ മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. ഇത് സ്വർണാഭരണങ്ങൾ പണയം വച്ച് കൂടുതൽ വായ്പ എടുക്കാൻ സഹായിക്കും. നിലവിലെ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച്, സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75% വരെയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. എന്നാൽ കൊവിഡ്-19 ന്റെ ആഘാതം ലഘൂകരിക്കാനായി ഇത്തരം വായ്പകൾക്ക് അനുവദനീയമായ വായ്പാ തുക ആഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനമാക്കി ഉയർത്തുമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications