ജെൻ സീ വീണുപോകുന്ന സാമ്പത്തിക കെണികൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
ലോകത്തെ കൈവള്ളയിലറിഞ്ഞ ആദ്യ ജനറേഷനാണ് ജെന്‍ സീ എന്ന് പറയാം. അവര്‍ ജനിക്കുന്നത് തന്നെ ലോക വിപണിയിലെ എന്തും തനിക്ക് മുന്നിലെത്തുന്ന കാലത്താണ്. ഡിജിറ്റല്‍ ലോകം അവര്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്ന അവസരങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം ഇരുപതുകളിലെത്തിരിയിക്കുന്ന ജെന്‍ സീകള്‍ ഇന്ത്യയുടെ ഡെമോഗ്രാഫിക് ഡിവിഡന്റാണ്. ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യത്ത് മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്ത മാറ്റിവച്ചാല്‍ മാത്രമേ സാമ്പത്തികമായി അഭിവൃദ്ധി നേടുവാന്‍ സാധിക്കുകയുള്ളൂ. 30കളിലെത്തും മുന്‍പ് ജെന്‍സീകള്‍ ശ്രദ്ധിക്കേണ്ടുന്ന ചില സാമ്പത്തിക കാര്യങ്ങള്‍ നമുക്കൊന്ന് നോക്കാം.
നമ്മുടെ രാജ്യത്ത് ബൈ നൗ, പേ ലേറ്റര്‍, നോ കോസ്റ്റ് ഇഎംഐ സംസ്‌കാരം ഇന്ന് വ്യാപകമാണ്. ഏറ്റവും പുതിയ മോഡല്‍ ഐ ഫോണ്‍ വാങ്ങിക്കാനാവട്ടെ, സുഹൃത്തിന്റെ കല്യാണത്തിന് ഒരു ഡിസൈനര്‍ ഡ്രസ് വാങ്ങിക്കുവാനാകട്ടെ ആകെ ചിലവിനെ പ്രതിമാസം വരുന്ന ചെറിയ തുകകളായി വിഭജിച്ച് നല്‍കുന്ന ശീലം യഥാര്‍ത്ഥത്തില്‍ അപകടകരമാണെന്ന് തന്നെ പറയണം. സാമ്പത്തികപരമായി പറയുകയാണെങ്കില്‍ ഇതൊരു ലിക്വിഡിറ്റി ട്രാപ്പാണ്. ഒരു കെണി. സിബില്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വായ്പാന്വേഷകരില്‍ കൂടുതല്‍ പേരും 25 വയസ്സിന് താഴേയാണ്.

പലപ്പോഴും ഇവര്‍ ഈ വ്യക്തിഗത വായ്പകളെടുക്കുന്നത് ഉപഭോഗ വസ്തുക്കള്‍ക്കായാണ്,ആസ്തികള്‍ക്കായല്ല. ഒരു വ്യക്തി അയാളുടെ ടേക്ക് ഹോം സാലറിയുടെ 40 ശതമാനം ഇഎംഐകള്‍ക്കായി മാറ്റിവയ്ക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നത് റിസ്‌ക് ക്യാപിറ്റലാണെന്ന് അറിയുക. പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ആരംഭിക്കുവാനും റിസ്‌കുകള്‍ എടുക്കുവാനും സ്വാതന്ത്ര്യമുള്ള സമയമാണ് നിങ്ങളുടെ ഇരുപതുകള്‍. ജോലിക്ക് പുറമേ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാം, കരിയറില്‍ മാറ്റത്തെക്കുറിച്ച് ആലോചിക്കാം, പുതിയൊരു നഗരത്തിലേക്ക് മാറാം അങ്ങനെയുള്ള എല്ലാ സാധ്യതകളെയുമാണ് ഈ ഇഎംഐ ബാധ്യത ഇല്ലാതാക്കുന്നത്.
ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരുഭാഗം ഇഎംഐ അടയ്ക്കുവാനായി മാറ്റിവെക്കേണ്ടി വരുമ്പോള്‍ ഈ റിസ്‌കുകളൊന്നും നിങ്ങള്‍ക്ക് സാധ്യമല്ലാതാകുന്നു. വളരുവാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഇവിടെ ഒരു ഐഫോണിന് വേണ്ടി ഇല്ലാതാകുന്നത്. ഈ അപകടം ഒഴിവാക്കുന്നതിനായി അത്യാവശ്യമല്ലാത്ത ഉപഭോഗ വസ്തുക്കള്‍ ഇഎംഐ രീതിയില്‍ വാങ്ങിക്കാതിരിക്കുക. ഇഎംഐ തുക നിങ്ങളുടെ വരുമാനത്തിന്റെ 5 ശതമാനത്തേക്കാള്‍ കൂടുവാന്‍ പാടില്ല.
സ്വന്തമായി ഒരു കാര്‍ എന്നത് ഇന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. അത് അഭിമാനത്തിന്റെ വിഷയമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വിലയിരുത്തുമ്പോള്‍ ഷോറൂം വിടുന്നത് മുതല്‍ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബാധ്യതയാണ് കാര്‍ എന്ന് പറയേണ്ടി വരും. നമുക്ക് കണക്കുകള്‍ നോക്കാം. ഇന്ത്യയില്‍ ഒരു മിഡ് റേഞ്ച് എസ്‌യുവിയുടെ വില 12 മുതല്‍ 15 ലക്ഷം രൂപ വരെ വരും. നിങ്ങളൊരു വായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ, ഇന്ധനം, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് എന്നിങ്ങനെ കാറിന് വേണ്ടിയുള്ള പ്രതിമാസ ചിലവ് 30,000 രൂപ.
24 വയസ്സുള്ള ഒരു വ്യക്തി ആ തുക ഒരു നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ടിലോ ഡൈവേഴ്‌സിഫൈഡ് മ്യൂച്വല്‍ ഫണ്ടിലോ ( ശരാശരി 12 ശതമാനം ആദായം) നിക്ഷേപിക്കുകയാണെങ്കില്‍ 50 വയസ്സാകുമ്പോഴേക്കും ഏകദേശം 6.5 കോടി രൂപ സ്വന്തമാക്കാം. ഇവിടെ കാര്‍ അല്ല തെറ്റ്, ചെറിയ പ്രായത്തില്‍ താന്‍ വിജയിച്ചു എന്ന് കാണിക്കുവാനായി മാത്രം വലിയ തുകയുടെ വാഹനം വാങ്ങിക്കുക എന്നതാണ്. അതിന് പകരം അതേ തുക നിക്ഷേപം നടത്തുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കുന്ന കോടികളുടെ നേട്ടം ചെറിയ ലക്ഷങ്ങള്‍ക്കായി നഷ്ടപ്പെടുത്തുന്നു എന്നതാണ്.
വാഹനം അത്യാവശ്യമാണെങ്കില്‍ ഇന്‍സ്റ്റിസ്റ്റ്യൂഷണല്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍സ് പിന്തുടരാം. ചുരുങ്ങിയത് 20 ശതമാനമെങ്കിലും ഡൗണ്‍ നല്‍കുക, വായ്പാ കാലയളവ് 4 വര്‍ഷത്തേക്കായി പരിമിതപ്പെടുത്തുക, ഒപ്പം ആകെ ഓണര്‍ഷിപ്പ് കോസ്റ്റ് (ഇഎംഐ, ഇന്‍ഷുറന്‍സ്, ഇന്ധനം, മെയിന്റനന്‍സ്) നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനത്തിന് താഴെയായി നിശ്ചയിക്കുക.
ഇന്ത്യയുടെ വിവാഹ വിപണിയുടെ മൂല്യം 50 ബില്യണ്‍ ഡോളറിന് മുകളിലാണ്. ഇതില്‍ കൂടുതലും രക്ഷിതാക്കളുടെ റിട്ടയര്‍മെന്റ് ഫണ്ടായിരിക്കും വിനിയോഗിക്കപ്പെടുന്നത്. വിവാഹത്തിനായി വായ്പ എടുക്കുന്ന യുവാക്കളും കുറവല്ല. കാര്യമായി ആസ്തിയില്ലാത്ത ഒരു വ്യക്തി 3 ദിവസത്തെ ആഘോഷങ്ങള്‍ക്കായി 20 ലക്ഷം രൂപ ചിലവഴിക്കുന്നത് സാമ്പത്തിക ഉത്തരവാദിത്വമില്ലായ്മയാണ്.
ഈ 20 ലക്ഷം രൂപ 25ാം വയസ്സില്‍ ഒരു ബാലന്‍സ്ഡ് പോര്‍ട്ട്‌ഫോളിയോവില്‍ നിക്ഷേപിച്ചാല്‍ (12% സിഎജിആര്‍) 55 വയസ്സാകുമ്പോഴേക്കും ഏകദേശം 6 കോടി രൂപ സ്വന്തമാക്കാനാവും. കടം വാങ്ങി ഭാവിയില്‍ പലിശ സഹിതം തിരിച്ചടക്കുന്നത് നിങ്ങളുടെ മൂലധനത്തെ ഇല്ലാതാക്കുന്നതിന് സമാനമാണ്. എപ്പോഴും 15 ലക്ഷത്തില്‍ താഴെ വിവാഹച്ചിലവ് ഒതുക്കുന്നതാണ് അഭികാമ്യം. വധൂവരന്മാര്‍ ഇരുവര്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്വവും വേണം.
മിക്ക യുവാക്കളും അവരുടെ മാതാ പിതാക്കളുടെ സ്വാധീനത്താലാവാം ഇപ്പോഴും വിശ്വസിക്കുന്നത് സ്ഥിര നിക്ഷേപം അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റാണ് സമ്പത്ത് വളര്‍ത്തുവാനുള്ള ഏക മാര്‍ഗം എന്നാണ്. സ്ഥിര നിക്ഷേപമെന്നത് ലിക്വിഡിറ്റിക്കുള്ള ഒരു ടൂള്‍ മാത്രമാണ്, അത് സാമ്പത്തിക വളര്‍ച്ച നല്‍കുകയില്ല. ഏതൊരു പോര്‍ട്ട്‌ഫോളിയോവിലും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 6 -12 മാസത്തെ ചിലവുകള്‍ക്കായുള്ള തുക സ്ഥിര നിക്ഷേപമായോ, ലിക്വിഡ് ഫണ്ടുകളായോ ഉണ്ടാവേണ്ടതുണ്ട്. ദീര്‍ഘകാല നിക്ഷേപ മാര്‍ഗമായി സ്ഥിര നിക്ഷേപത്തെ കാണുന്നത് തെറ്റാണ്. 7 - 9 ശതമാനം വരെ റിയല്‍ ഇന്‍ഫ്‌ളേഷന്‍ ഒള്ള ഒരു സമ്പദ് വ്യവസ്ഥയില്‍ 6 -7 ശതമാനം പ്രീ ടാക്‌സ് പലിശ നിരക്ക് മാത്രമാണ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
ബംഗളൂരു, മുംബൈ, ഡല്‍ഹി പോലുള്ള ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ വാടക നിരക്ക് 2 -3 ശതമാനവും ഭവന വായ്പാ നിരക്ക് 8.5 - 9 ശതമാനം വരെയുമാണ്. 3 മടങ്ങോളം അധികം ബാങ്കുകള്‍ക്ക് പലിശ നല്‍കേണ്ടി വരുന്നു, സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍, ബ്രോക്കറേജ് ചിലവുകള്‍ വേറേയും. പ്രതിമാസം 60,000 രൂപ ഇഎംഐ അടയ്ക്കുന്നത് മറ്റ് ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുള്ള ഇക്വുറ്റി നിക്ഷേപ സാധ്യതകളെ ഇല്ലാതാക്കുകയാണ്. എപ്പോഴും കരിയര്‍ സ്ഥിരത പ്രാപിച്ചതിന് ശേഷം മാത്രം വീട് വാങ്ങിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. ചുരുങ്ങിയത് 10 വര്‍ഷത്തേക്കെങ്കിലും അതേ നഗരത്തില്‍ നിങ്ങള്‍ തുടരുമെങ്കില്‍ അപ്പോള്‍ സ്വന്തമായി വീട് വാങ്ങിക്കുന്നതിനെപ്പറ്റി ചിന്തിക്കാം.


Click it and Unblock the Notifications


