ഇന്ത്യയിലെ ജനകീയവും സാധാരണക്കാരന്റെ നിക്ഷേപ മാര്‍ഗങ്ങളിലൊന്നുമാണ് ബാങ്കിലെ സ്ഥിര നിക്ഷേപം അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി). സാമ്പത്തിക മേഖലയില്‍ യാഥാസ്ഥിതിക മനസുള്ളവരുടെ ഇഷ്ട നിക്ഷേപ രീതിയുമാണിത്.
നിശ്ചിത കാലത്തേക്ക് ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുകയില്‍ നിന്നും ലഭിക്കുന്ന പലിശയെ വരുമാനായി ആശ്രയിക്കുന്നവരും നിരവധിയാണ്. രാജ്യത്തെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ ആര്‍ജിച്ചെടുത്ത വിശ്വാസ്യതയും പാരമ്പര്യവും കാരണം ഒറ്റനോട്ടത്തില്‍ അപകട സാധ്യകള്‍ കണ്ടില്ലെന്നു വരാം. എന്നിരുന്നാലും ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളില്‍ ചില അപായ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.
രൊക്കം പണം
ഫണ്ടിന് ഒരു ആവശ്യം വന്നാലും ഉടനടി അത് ലഭ്യമാകുമെന്നതാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ജനപ്രിയമാക്കുന്നതില്‍ മുഖ്യ ഘടകം. എന്നാല്‍ എല്ലാ സ്ഥിര നിക്ഷേപങ്ങളും ഇത്തരത്തില്‍ ഉയര്‍ന്ന 'ലിക്വിഡിറ്റി' (രൊക്കം പണമായി മാറ്റിയെടുക്കാവുന്ന) ഉള്ളവയല്ല. ഉദാഹരണത്തിന്, നികുതി ലാഭിക്കാനുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു 'ലോക്ക്-ഇന്‍ പീരിയഡ്' ഉണ്ടാവും. ഈ നിശ്ചിത കാലയളവിന് മുന്നെ പണം പിന്‍വലിക്കുന്നതിന് അനുവാദമുണ്ടായിരിക്കില്ല.
കൂടാതെ ചില ബാങ്കുകള്‍ ഓണ്‍ലൈന്‍ മുഖേന ഫിക്‌സഡ് ഡിപ്പോസിറ്റിലുള്ള ഫണ്ട് പിന്‍വലിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഉപഭോക്താവിന് നേരിട്ട് ബാങ്ക് ശാഖകളില്‍ ഹാജരാകേണ്ടി വരും.
പൊളിയാം
രാജ്യത്ത് ബാങ്കിംഗ് സംവിധാനവും റിസര്‍വ് ബാങ്ക് മേല്‍നോട്ടവും ശക്തമായതിനാല്‍ മുഖ്യധാരാ ബാങ്കുകള്‍ പൂട്ടിപ്പോകുന്ന (Default) അവസ്ഥ വിരളമാണ്. എന്നാല്‍ സഹകരണ ബാങ്ക് മേഖലയില്‍ താരതമ്യേന ഉയര്‍ന്ന തോതില്‍ ബാങ്കുകള്‍ പൊളിയുന്ന സന്ദര്‍ഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകന്റെ ഫണ്ടും അപകടത്തിലാകും. അടുത്തിടെ വര്‍ധിപ്പിച്ചെങ്കിലും നിലവിലെ നിയമപ്രകാരം ഉപഭോക്താവിന്റെ നിക്ഷേപത്തിന്മേല്‍ 'ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ്' പരമാവധി 5 ലക്ഷം രൂപയാണ്. അതിനാല്‍ 5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം ബാങ്ക് പൂട്ടിപ്പോകുന്ന അവസ്ഥയില്‍ അപകടത്തിലാകും.
Also Read: 6% ഡിവിഡന്റ് യീല്‍ഡുള്ള പെന്നി ഓഹരി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു; ഉടന്‍ കൈമാറും
നാണ്യപ്പെരുപ്പം
സമ്പാദ്യങ്ങളുടെ മൂല്യത്തെ കാര്‍ന്നു തിന്നുന്ന നിശബ്ദ വില്ലനാണ് നാണ്യപ്പെരുപ്പം (Inflation). സ്ഥിര നിക്ഷേപങ്ങളുടെ പലിശ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതിനാല്‍ സ്ഥിര വരുമാനവും വിപണിയിലെ ചാഞ്ചാട്ടം ബാധിക്കില്ലെന്നുള്ളതും ശരിയാണ്. എന്നാല്‍ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന യഥാര്‍ത്ഥമായ ആദായത്തെ വര്‍ധിപ്പിക്കാനും കുറയ്ക്കാനും നാണ്യപ്പെരുപ്പത്തിന് സാധിക്കും. ഉദാഹരണത്തിന് നിലവിലെ പണപ്പെരുപ്പ നിരക്ക് 8 ശതമാനം ആണെന്ന് കരുതുക. ഫിക്‌സഡ് ഡിപ്പോസിന് ലഭിക്കുന്ന പലിശ 6 ശതമാനവും ആണെന്നിരിക്കട്ടെ. എങ്കില്‍ യാഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന ആദായം 2 ശതമാനം മാത്രമേയുള്ളൂ.
ഉയര്‍ന്ന നികുതി
നിക്ഷേപകന്‍ 60 വയസിന് താഴെയുള്ള വ്യക്തിയാണെങ്കില്‍ സ്ഥിര നിക്ഷേപത്തിന്മേല്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി ഒടുക്കേണ്ടതാണ്. ആദായ നികുതി ചട്ടം 80-ടിടിബി പ്രകാരം 50,000 രൂപ വരെ ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപകന്റെ വരുമാനത്തിന് ബാധകമായ നികുതി സ്ലാബ് ആയിരിക്കും എഫ്ഡിയുടെ പലിശയില്‍ നിന്നും ലഭിക്കുന്ന ആദായത്തിനും നല്‍കേണ്ടി വരിക.
അതായത്, നിക്ഷേപകന്‍ 30 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണെങ്കില്‍ 7 ശതമാനം നിരക്കില്‍ ലഭിക്കുന്ന പലിശയില്‍ നിന്നുള്ള യഥാര്‍ത്ഥ ആദായം 4.9 ശതമാനം മാത്രമാണ്. നാണ്യപ്പെരുപ്പം ഉയര്‍ന്നാല്‍ മൂല്യം വീണ്ടും ഇടിയും.
പുനര്‍ നിക്ഷേപം
ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുനര്‍ നിക്ഷേപ റിസ്‌ക് (Reinvestment Risk) മനസിലാകുന്നതിന് ഒരു മറുചോദ്യം ഉന്നയിക്കട്ടെ. ''ബാങ്കിലെ എഫ്ഡിയുടെ കാലാവധി പൂര്‍ത്തിയായാല്‍ എന്തുചെയ്യും?''. സാധാരണ നിക്ഷേപകന്റെ മുന്നില്‍ രണ്ട് വഴികളാവും അവശേഷിക്കുക. ഒന്നുകില്‍ പണം പിന്‍വലിക്കുക അല്ലെങ്കില്‍ എഫ്ഡിയുടെ കാലയളവ് ദീര്‍ഘിപ്പിക്കുക. നിക്ഷേപകന് എഫ്ഡി പുതുക്കി കിട്ടുമെങ്കിലും നിലവിലുള്ള പലിശയേ പ്രയോഗത്തിലാവുകയുള്ളൂ. ഉയര്‍ന്ന പലിശ ലഭിക്കാവുന്ന മറ്റ് നിക്ഷേപങ്ങളിലേക്ക് മാറാനാകാത്തത് നിക്ഷേപകന്റെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് നിറം പകരുന്ന കാര്യവുമല്ല.
Also Read: എന്തുകൊണ്ടാണ് നിങ്ങൾ സമ്പന്നനാകാത്തത്? ഇതാ 5 കാരണങ്ങൾ
സംഗ്രഹം
ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട റിസ്‌ക് ഘടകങ്ങളാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. എങ്കിലും ദീര്‍ഘകാലയളവ് കണക്കാക്കിയുള്ള എഫ്ഡി നിക്ഷേപം വരുമാനത്തിനായി ആശ്രയിക്കാവുന്ന പ്രധാന സ്രോതസുകളിലൊന്നു തന്നെയാണെന്നതും വിസ്മരിക്കാനാവില്ല. അതുപോലെ മറ്റ് നിക്ഷേപ മാര്‍ഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ അപായ സാധ്യകള്‍ മാത്രമേ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ നേരിടേണ്ടതുള്ളൂ എന്നതും കണക്കിലെടുക്കാം. അതിനാല്‍ റിസ്‌ക്കെടുക്കാനുള്ള ശേഷിയും സാമ്പത്തിക താത്പര്യങ്ങളും മനസിലാക്കി നിക്ഷേപ പദ്ധതികളെ തെരഞ്ഞെടുക്കുക.