8.75 ശതമാനം മുതൽ പലിശ നിരക്കിൽ ഗോൾഡ് ലോൺ; രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ നിരക്ക് ഇങ്ങനെ
രാജ്യത്ത് അതിവേഗം ലഭ്യമാകുന്ന സുരക്ഷിത വായ്പ ഉപകരണങ്ങളിൽ ഒന്നാണ് സ്വർണ്ണ വായ്പ. പണം ആവശ്യമായി വരുന്ന അത്യാവശ്യ ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ഇന്ന് കൂടുതൽ ആളുകളും സ്വർണ്ണ വായ്പകളെ ആശ്രയിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കൈവശമുള്ള സ്വർണ്ണം ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും ഈടായി നൽകിയാണ് വായ്പ എടുക്കുന്നത്. സ്വർണ്ണം ഈടായി വാഗ്ദാനം ചെയ്യുന്നതിനാൽ, വായ്പ ദാതക്കൾക്ക് കുറഞ്ഞ അപകടസാധ്യതയാണ് വായ്പ അനുവദിക്കുമ്പോഴുള്ളത്, ഇത് വേഗത്തിലും സൗകര്യപ്രദമായും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് ചരിത്രത്തെ ആശ്രയിക്കാതെയും വായ്പ ഉറപ്പാക്കുന്നു.
വ്യക്തിഗത വായ്പ ഇനത്തിൽ കഴിഞ്ഞ കാലങ്ങളിൽ വലിയ രീതിയിലുള്ള വളർച്ചയാണ് സ്വർണ്ണ വായ്പകളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. വർഷം തോറും 87 ശതമാനം വർദ്ധിച്ച് 2025 ഫെബ്രുവരി ആയപ്പോഴേക്കും 1.91 ലക്ഷം കോടി രൂപയായി വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ ക്രെഡിറ്റ് കാർഡ് കടങ്ങളിലുണ്ടായ 11 ശതമാനം വർദ്ധനവിനെക്കാൾ ഈ വളർച്ച വളരെ കൂടുതലാണ്.

സാധാരണഗതിയിൽ 8 മുതൽ 24 കാരറ്റ് വരെയുള്ള സ്വർണ്ണാഭരണങ്ങളും നാണയങ്ങളും കട്ടികളും വരെ ഇത്തരത്തിൽ പണയം വെച്ചുകൊണ്ട് വായ്പ എടുക്കാവുന്നതാണ്. വായ്പ ദാതവ് സ്വർണ്ണത്തിന്റെ പരിശുദ്ധിയും ഭാരവും വിലയിരുത്തുകയും നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കി, വായ്പ-മൂല്യം അനുപാതം നിർണ്ണയിക്കുന്നു. ഇത് സാധാരണയായി സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെയാണ്. അതേസമയം സ്ഥാപനങ്ങൾ അനുസരിച്ച് ഈ നിരക്കിലും പലിശ നിരക്കിലും മാറ്റം വരുന്നു. വായ്പ അംഗീകരിച്ചു കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം അക്കൗണ്ടിലേക്ക് എത്തുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടമനുസരിച്ച് 20,000 രൂപ വരെ പണമായും അതിന് മുകളിലുള്ള തുക അക്കൗണ്ടിലുമാകും ക്രെഡിറ്റ് ആകുക. സ്വർണ്ണാധിഷ്ഠിത വായ്പകളുടെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിൽ 9 ന് ഒരു കരട് നിയന്ത്രണ ചട്ടക്കൂട് പുറത്തിറക്കിയിരിക്കുന്നത്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക-ഗ്രാമീണ ബാങ്കുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദിഷ്ട ചട്ടക്കൂട് ബാധകമാണ്.
പ്രധാനമായും ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വർണ്ണ വായ്പ രംഗത്തെ പ്രധാന ഇടപാടുകാർ. സ്വർണ്ണ വായ്പകളിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും വിപണിയിൽ സജീവമാണ്. അവർ സ്വർണ്ണ വായ്പകൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ചരിത്രവും ഇവിടെ വായ്പ അംഗീകാരത്തിന് മാനദണ്ഡമാകുന്നില്ല. അതേസമയം, സ്വർണ്ണത്തിന്റെ തൂക്കം, പരിശുദ്ധി, വായ്പ തുക, കാലാവധി എന്നിവയാണ് പലിശ നിരക്കിനെ സ്വാധീനിക്കുന്നത്.
പ്രമുഖ ബാങ്കുകളും എൻബിഎഫ്‌സികളും വാഗ്ദാനം ചെയ്യുന്ന സ്വർണ്ണ വായ്പകൾ പ്രതിവർഷം 8.75 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ ലഭിക്കും. പല വായ്പാദാതാക്കളും 1500 രൂപ മുതൽ 1.5 കോടി രൂപ വരെ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ പണയം വച്ചിരിക്കുന്ന ആസ്തികളുടെ മൂല്യത്തെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വർണ്ണ വായ്പ പലിശ നിരക്കുകളാണ് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
1. ആക്സിസ് ബാങ്ക് - 17 ശതമാനം മുതൽ മുകളിലേക്ക്
2. എച്ച്ഡിഎഫ്സി ബാങ്ക് - 9 ശതമാനം മുതൽ മുകളിലേക്ക്
3. കാനറ ബാങ്ക് - 8.75 ശതമാനം മുതൽ മുകളിലേക്ക്
4. മുത്തൂറ്റ് ഗോൾഡ് ലോൺ - 10.5 ശതമാനം മുതൽ 24 ശതമാനം വരെ
5. എസ്ബിഐ ഗോൾഡ് ലോൺ - 9 ശതമാനം മുതൽ 10.25 ശതമാനം വരെ
6. കൊട്ടക് മഹീന്ദ്ര ബാങ്ക് ഗോൾഡ് ലോൺ - 9 ശതമാനം മുതൽ 24 ശതമാനം വരെ
7. ഇൻഡസ്ഇൻഡ് ബാങ്ക് ഗോൾഡ് ലോൺ - 10.55 ശതമാനം മുതൽ 15.50 ശതമാനം വരെ
8. മണപ്പുറം ഗോൾഡ് ലോൺ - 9.9 ശതമാനം മുതൽ മുകളിലേക്ക്
9. പിഎൻബി ഗോൾഡ് ലോൺ - ബാങ്കുമായി ബന്ധപ്പെടുക
10. ബാങ്ക് ഓഫ് ബറോഡ ഗോൾഡ് ലോൺ - 8.9 ശതമാനം മുതൽ മുകളിലേക്ക്


Click it and Unblock the Notifications


