വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ. സ്വർണം, വെള്ളി ആഭരണങ്ങൾ കൊണ്ടുവരുന്നതിലെ നിബന്ധനകളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റ് 2026-ന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ പുതിയ നിയമങ്ങൾ ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ബാഗേജ് നിയമങ്ങളിൽ ഇത്രയും വലിയൊരു പരിഷ്കാരം സർക്കാർ കൊണ്ടുവരുന്നത്.
സ്വർണ്ണാഭരണങ്ങൾ: ഇനി മൂല്യമല്ല, തൂക്കം മാത്രം
നേരത്തെ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിന് തൂക്കത്തോടൊപ്പം തന്നെ നിശ്ചിത രൂപയുടെ പരിധി കൂടി ഉണ്ടായിരുന്നു. എന്നാൽ സ്വർണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഈ പഴയ നിയമം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പുതിയ നിയമപ്രകാരം മൂല്യ പരിധി ഒഴിവാക്കി, തൂക്കം മാത്രം മാനദണ്ഡമാക്കി മാറ്റിയിട്ടുണ്ട്.

പുതിയ ബാഗേജ് നിയമങ്ങളിൽ സ്വർണ്ണാഭരണങ്ങളെന്നോ വെള്ളിയാഭരണങ്ങളെന്നോ പ്രത്യേകം എടുത്തു പറയുന്നില്ല; പകരം "ആഭരണങ്ങൾ" എന്ന പൊതുവായ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനർത്ഥം, ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാം. പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച ഇന്ത്യൻ വംശജർക്കോ താമസക്കാർക്കോ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കൂടാതെ, ഇത് ആഭരണങ്ങൾക്ക് മാത്രമുള്ള ഇളവാണ്. സ്വർണ്ണ ബിസ്കറ്റുകൾക്കോ കോയിനുകൾക്കോ ഈ ഇളവ് ലഭിക്കില്ല.
2. ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് പരിധി വർദ്ധിപ്പിച്ചു
വിദേശത്തുനിന്ന് കൊണ്ടുവരുന്ന മറ്റ് സാധനങ്ങളുടെ നികുതിയില്ലാത്ത പരിധിയിലും വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇന്ത്യൻ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പഴയ പരിധി 50,000 രൂപയായിരുന്നു. ഇത് 75,000 രൂപയായി ഉയർത്തി. വിദേശ ടൂറിസ്റ്റുകൾക്ക് പരിധി 15,000 രൂപയിൽ നിന്നും 25,000 രൂപയായി ഉയർത്തി.
3. വെള്ളി ആഭരണങ്ങളുടെ നിയമം
സ്വർണ്ണത്തിന് ബാധകമായ അതേ തൂക്ക പരിധി തന്നെ (സ്ത്രീകൾക്ക് 40 ഗ്രാം, പുരുഷന്മാർക്ക് 20 ഗ്രാം) വെള്ളി ആഭരണങ്ങൾക്കും ബാധകമാണ്. എന്നാൽ വെള്ളി കട്ടികളോ നാണയങ്ങളോ ആയി കൊണ്ടുവരികയാണെങ്കിൽ അതിന് നിശ്ചിത ശതമാനം കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടി വരും. ഒരാൾക്ക് പരമാവധി 10 കിലോ വെള്ളി വരെ ഇത്തരത്തിൽ കൊണ്ടുവരാം.
4. മറ്റ് പ്രധാന മാറ്റങ്ങൾ
18 വയസ്സിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്ബുക്ക് നികുതിയില്ലാതെ കൊണ്ടുവരാം. ഇത് 75,000 രൂപയുടെ പൊതു പരിധിയിൽ ഉൾപ്പെടില്ല. എയർ സുവിധ പോർട്ടൽ വഴി മുൻകൂട്ടി ഡിജിറ്റലായി ബാഗേജ് വിവരങ്ങൾ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇത് വിമാനത്താവളങ്ങളിലെ പരിശോധന വേഗത്തിലാക്കാൻ സഹായിക്കും. സ്ഥിരമായി മടങ്ങുന്നവർക്ക് താമസകാലയളവ് അനുസരിച്ച് 1.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.
പുതിയ നിയമങ്ങൾ വരുന്നതോടെ സ്വർണ്ണവില വർദ്ധനവ് മൂലം വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്ന തർക്കങ്ങൾ ഒഴിവാകുകയും പ്രവാസികൾക്ക് കൂടുതൽ സ്വർണ്ണം (തൂക്കത്തിന്റെ അടിസ്ഥാനത്തിൽ) ആഭരണങ്ങളായി സുരക്ഷിതമായി കൊണ്ടുവരാൻ സാധിക്കുകയും ചെയ്യും.


Click it and Unblock the Notifications