റിസർവ് ബാങ്ക് (ആർബിഐ) പോളിസി നിരക്കുകൾ കുറച്ചതിനാൽ വരാനിരിക്കുന്ന പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും കുറയാനിടയുണ്ട്. റിസർവ് ബാങ്കിന്റെ ഫെബ്രുവരിയിലെ ധനനയ യോഗത്തിന് ശേഷം ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിരക്ക് കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഗുണം വിപണിയിൽ കാണണമെങ്കിൽ നിക്ഷേപ പലിശയും കുറയണമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇതിനെത്തുടർന്ന് ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ചിരുന്നു. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഒരു വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നിലവിൽ (എഫ്‌ഡി) 5.9 ശതമാനം വരെയാണ് പലിശ നൽകുന്നത്.
നിലവിൽ ബാങ്ക് നിക്ഷേപത്തെക്കാൾ ഒരു ശതമാനമെങ്കിലും കൂടുതലാണ് ചെറുകിട സമ്പാദ്യ ഉപകരണങ്ങളുടെ പലിശ നിരക്ക്. പ്രതിമാസ വരുമാന പദ്ധതിയുടെ (എംഐഎസ്) പലിശ നിരക്ക് 7.6 ശതമാനമാണ്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിക്ഷേപത്തിന് 8.6 ശതമാനം പലിശ ലഭിക്കുന്നുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എൻഎസ്‌സി എന്നിവയ്ക്ക് 7.9 ശതമാനം നൽകുന്നുണ്ട്. കിസാൻ വികാസ് പത്രയ്ക്ക് 7.6 ശതമാനവും സുകന്യ സമൃദ്ധി യോജനയ്ക്ക് 8.4 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോൾ സർക്കാർ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ ബാങ്ക്, പിപിഎഫ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നോമിനിയെ ചേർക്കേണ്ടത് എങ്ങനെ?
ഏപ്രിൽ– ജൂൺ ത്രൈമാസത്തിലേക്കുള്ള പലിശനിരക്ക് കുറയ്ക്കാനാണ് ആലോചന. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ പാദത്തിൽ ബാങ്ക് നിക്ഷേപ നിരക്കിൽ വരെ കുറവ് വരുത്തിയിട്ടും പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ സ്ഥിരമായി നിലനിർത്തിയിരുന്നു. നടപ്പു പാദത്തിൽ ബാങ്ക് നിക്ഷേപ പലിശ നിരക്ക് കുറച്ചിട്ടും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുറച്ചിരുന്നില്ല. ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഉയർന്ന പലിശ നിരക്ക് ബാങ്ക് നിക്ഷേപങ്ങൾ കുറയുന്നതിന് കാരണമാകുന്നുവെന്നും പരാതികളുണ്ടായിരുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികളുമായി മത്സരിക്കുന്നതിനാൽ എഫ്‌ഡി നിരക്ക് ഉയർന്ന നിലയിൽ നിലനിർത്തേണ്ടതിനാൽ വായ്‌പാ നിരക്കുകൾ കുറയ്‌ക്കാൻ കഴിയുന്നില്ലെന്നാണ് ബാങ്കുകൾ അഭിപ്രായപ്പെടുന്നുണ്ട്. താഴ്‌ന്ന വരുമാനമുള്ള ആളുകളാണ് ചെറുകിട സമ്പാദ്യ പദ്ധതികളിൽ കൂടുതലായും നിക്ഷേപം നടത്തുന്നത്. പലരും അവരുടെ പ്രതിമാസ ചെലവുകൾ നിയന്ത്രിക്കുന്നതിന് ഇത്തരം സമ്പാദ്യ പദ്ധതികളിലെ പലിശയെ ആശ്രയിക്കുന്നുണ്ട്. അതിനാൽ പലിശ കുറയ്‌ക്കുമെങ്കിലും 25 മുതൽ 30 ബിപിഎസിൽ കൂടരുതെന്നാണ് പൊതുവേയുള്ള അഭിപ്രായം.