കൊറോണ മഹാമാരിയില്‍ ബുദ്ധിമുട്ടുകയാണ് നാടും നഗരവും. വൈറസ് കൂടുതല്‍ ജനങ്ങളില്‍ എത്തുന്നത് തടയാന്‍ രാജ്യം മൂന്നാഴ്ച്ചത്തേക്ക് അടച്ചിട്ടുകഴിഞ്ഞു. ഏപ്രില്‍ 14 വരെ ഇന്ത്യ നിശ്ചലമായി തുടരും. രാജ്യം ഒന്നടങ്കം അടഞ്ഞുകിടക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്‍ക്കുന്ന ആഘാതം ചെറുതല്ല. എന്തായാലും 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരിതം കുറയ്ക്കാനായി റിസര്‍വ് ബാങ്കും വെള്ളിയാഴ്ച്ച പുതിയ നടപടികള്‍ കൈക്കൊണ്ടു.
Most Read: സമ്പൂർണ്ണ ലോക്ക്‌ഡൗൺ; എംപ്ലോയീസ് പെൻഷൻ സ്‌കീം 1995 പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ?
റീപ്പോ നിരക്ക് 4.4 ശതമാനമായി ചുരുക്കിയതാണ് ഇതില്‍ പ്രധാനം. മൂന്നു മാസത്തേക്ക് വായ്പകള്‍ക്കെല്ലാം മൊറട്ടോറിയവും കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തി. മൊറട്ടോറിയമുള്ളതുകൊണ്ട് വായ്പ എടുത്തവര്‍ക്ക് അടുത്ത മൂന്നു മാസം ഗഢു തിരിച്ചടയ്‌ക്കേണ്ടതില്ല. ഈ അവസരത്തില്‍ റിസര്‍വ് ബാങ്കിന്റെ വായ്പാ മൊറട്ടോറിയത്തെ കുറിച്ചുള്ള പൊതുചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും ചുവടെ കാണാം.
1. കുടിശ്ശിക ഒടുക്കേണ്ട അവസാന തീയതി അടുത്താല്‍
മൂന്നു മാസമാണ് മൊറട്ടോറിയത്തിന്റെ കാലാവധി. അതായത് അടുത്ത മൂന്നു മാസത്തേക്ക് വായ്പ എടുത്തവര്‍ പണം തിരിച്ചടയ്‌ക്കേണ്ട ആവശ്യമില്ല. എന്നാല്‍ റിസര്‍വ് ബാങ്ക്് പ്രഖ്യാപിച്ച മൊറട്ടോറിയം അതത് ബാങ്കുകള്‍ അംഗീകരിക്കേണ്ടതുണ്ട്. ഇതു തീരുമാനിക്കാന്‍ ബാങ്കുകള്‍ ബോര്‍ഡ് മീറ്റിങ് കൂടും. ബോര്‍ഡ് മീറ്റിങ്ങിന് ശേഷമായിരിക്കും ഓരോ ബാങ്കും മൊറട്ടോറിയം സൗകര്യം ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് അനുവദിക്കുക. ഇതേസമയം, മൊറട്ടോറിയം അംഗീകരിക്കുംമുന്‍പാണ് കുടിശ്ശികയടവ് വരുന്നതെങ്കില്‍ വായ്പയെടുത്തവര്‍ പണം തിരിച്ചടയ്ക്കാന്‍ ബാധ്യസ്തരാണ്.
2. മൊറട്ടോറിയം പ്രകാരം കുടിശ്ശിക അടയ്ക്കാതിരുന്നാല്‍
മൊറട്ടോറിയം പ്രകാരം മൂന്നു മാസം കുടിശ്ശിക അടയ്ക്കാതിരുന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയുമോ? മിക്കവര്‍ക്കും ഈ സംശയമുണ്ട്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനെ ആശ്രയിച്ച് ഓരോ ഉപഭോക്താവിനും ബാങ്കുകള്‍ 'മാര്‍ക്ക്' നല്‍കാറുണ്ട്. ഇതാണ് ക്രെഡിറ്റ് സ്‌കോര്‍. മൊറട്ടോറിയം പ്രഖ്യാപിച്ചത് റിസര്‍വ് ബാങ്കാണ്. മൊറട്ടോറിയം കാലത്ത് കുടിശ്ശിക അടച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.
3. ഏതൊക്കെ ബാങ്കുകള്‍ മൊറട്ടോറിയം അംഗീകരിക്കും?
രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളും മൂന്നു മാസത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാധ്യസ്തരാണ്. റൂറല്‍ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍, ചെറു ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയ ബാങ്കുകളെല്ലാം വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കും. ഹൗസിങ് ഫൈനാന്‍സ് കമ്പനി പോലുള്ള എന്‍ബിഎഫ്‌സിയും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെയും ചിത്രമിതുതന്നെ.
4. മൂന്നു മാസത്തെ മൊറട്ടോറിയം കഴിഞ്ഞാല്‍
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം. മൊറട്ടോറിയമുള്ളതുകൊണ്ട് അടുത്ത മൂന്നു മാസത്തേക്കുള്ള കുടിശ്ശിക ഇളവ് ചെയ്യപ്പെടുമെന്ന് കരുതിയാല്‍ തെറ്റി. മൊറട്ടോറിയം കാലത്ത് വായ്പയെടുത്തവര്‍ കുടിശ്ശിക അടിച്ചില്ലെങ്കില്‍ കുഴപ്പമില്ല എന്നുമാത്രം. മൊറട്ടോറിയം കഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയപടിയാവും.
Most Read: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന: 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്
5. മൊറട്ടോറിയം ഏതൊക്കെ വായ്പകള്‍ക്ക്
നിശ്ചിതകാലത്തേക്ക് എടുത്ത സ്വകാര്യ വായ്പകള്‍, ഭവന വായ്പകള്‍, വാഹന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയ്ക്കാണ് മൊറട്ടോറിയം സൗകര്യം ലഭിക്കുക. ഇതിന് പുറമെ ഏസി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപഭോക്തൃ വസ്തുക്കള്‍ വാങ്ങാനെടുത്ത വായ്പകള്‍ക്കും മൊറട്ടോറിയം ലഭിക്കും.
6. പ്രിന്‍സിപ്പല്‍ തുകയിലും പലിശയിലും ആനുകൂല്യം ലഭിക്കുമോ?
അതത് ബാങ്കുകളെ ആശ്രയിച്ചായിരിക്കും ഇത്. മൂന്നു മാസത്തേക്കുള്ള പ്രിന്‍സിപ്പല്‍ തുകയിലും പലിശയിലും മൊറട്ടോറിയം സൗകര്യം നല്‍കണമോയെന്ന കാര്യം ബാങ്കുകള്‍ തീരുമാനിക്കും.
7. ക്രെഡിറ്റ് കാര്‍ഡ് അടവുകള്‍ക്ക് മൊറട്ടോറിയം ലഭിക്കുമോ?
ഇല്ല, ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല.