പിഎം റാഹത്ത്: റോഡപകടങ്ങളിൽ പരുക്കേറ്റാൽ 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ
റോഡ് അപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ പിഎം റാഹത്ത് എന്ന പേരിൽ ഏറ്റവും പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയിലൂടെ അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. അപകടത്തിന് പിന്നാലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ വൈകുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ പദ്ധതി പ്രകാരം, ഇന്ത്യയിലെ ഏത് റോഡിലുണ്ടാകുന്ന അപകടമായാലും, ഏത് വാഹനംമൂലമാണ് അപകടം സംഭവിക്കുന്നതെങ്കിലും എല്ലാ യോഗ്യരായ അപകട ഇരകൾക്കും ഈ ആനുകൂല്യം ലഭിക്കും. അപകടം നടന്ന തീയതി മുതൽ ഏഴ് ദിവസത്തേക്കാണ് ക്യാഷ്‌ലസ് ചികിത്സ ലഭ്യമാകുന്നത്. ഇതിലൂടെ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിന് സാധിക്കുന്നു.
ഗുരുതരമല്ലാത്ത പരിക്കുകൾക്ക് 24 മണിക്കൂർ വരെയും, ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ 48 മണിക്കൂർ വരെയും പ്രത്യേക പരിഗണന നൽകും. തുടർന്ന്, ചികിത്സാ ചെലവുകൾ മുഴുവനായി ₹1.5 ലക്ഷം പരിധിക്കുള്ളിൽ പദ്ധതി കവർ ചെയ്യും. ഇതിൽ ശസ്ത്രക്രിയകൾ, ഐസിയു ചികിത്സ, പരിശോധനകൾ, മരുന്നുകൾ എന്നിവ ഉൾപ്പെടും.
മോട്ടോര്‍ വാഹന അപകട ഫണ്ട്(MVAF) വഴിയാണ് പിഎം റാഹത്തിനു കീഴില്‍ വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ചികിത്സാസഹായം ലഭിക്കുന്നത്. ഇൻഷുറൻസ് ഉള്ള കേസുകളിൽ ഇൻഷുറൻസ് കമ്പനികളും, ഹിറ്റ്-ആൻഡ്-റൺ പോലുള്ള കേസുകളിൽ സർക്കാർ ഫണ്ടുകളും ഉപയോഗിച്ചാണ് പണം നൽകുന്നത്. അംഗീകൃത ക്ലെയിമുകൾ സാധാരണയായി 10 ദിവസത്തിനുള്ളിൽ ആശുപത്രികൾക്ക് ലഭിക്കും.
112 എന്ന എമർജൻസി ഹെൽപ്‌ലൈൻ വഴി ഉടൻ സഹായം തേടാം. ആംബുലൻസ് സേവനങ്ങളും സമീപത്തെ അംഗീകൃത ആശുപത്രികളിലേക്കുള്ള മാർഗനിർദേശവും ഇതിലൂടെ ലഭിക്കും. പദ്ധതി ഇഡാർ(eDAR), ടിഎംഎസ് 2.0 പോലെയുള്ള ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പോലീസ് റിപ്പോർട്ട്, ആശുപത്രി പ്രവേശനം, ചികിത്സ, ക്ലെയിം പ്രോസസിങ് എന്നിവ എല്ലാം ഓൺലൈനായി വേഗത്തിൽ പൂർത്തിയാക്കാം.


Click it and Unblock the Notifications


