രാജ്യത്തെ ഏറ്റവും സുപ്രധാന രേഖകളിലൊന്നാണ് ആധാർ. ഓരോ പൗരൻ്റേയും വ്യക്തിഗത വിവരങ്ങൾ അടങ്ങിയിരിക്കുന്ന തിരിച്ചറിയൽ രേഖയാണിത്. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ ഒരൊറ്റ രേഖ മാത്രം മതി. ആധാർ ഒരേ സമയം ഉപകാരപ്രദമാണെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ആധാർ നഷ്ടമായാൽ അതിലെ വിവരങ്ങൾ ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം. ഇതൊരു ഗുരുതരമായ പ്രശ്നമാണ്. ഇതോടെ നിലവിൽ രാജ്യത്ത് മരിച്ചവരുടെ ആധാർ കാർഡുകളെല്ലാം യുണീക്ക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ നിർജ്ജീവമാക്കി.
ആധാറിൻ്റെ ദുരുപയോഗം ഇല്ലാതാക്കും
ആധാറിൻ്റെ ദുരുപയോഗം തടയുന്നതിനു വേണ്ടിയാണ് UIDAIയുടെ ഈ നീക്കം. ഏകദേശം 1.55 കോടിയോളം ആധാർ കാർഡുകളാണ് ഇത്തരത്തിൽ നിർജ്ജീവമാക്കിയത്. 24 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഏകദേശം 1.6 കോടി മരണപ്പെട്ടവരുടെ രേഖകൾ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ (CRS) നിന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ വഴി ശേഖരിച്ചുകൊണ്ടാണ് UIDAI ഈ കാര്യം പൂർത്തിയാക്കിയത്. സമഗ്രമായ പരിശേധനക്കു ശേഷം, ഏകദേശം 1.17 കോടി ആധാർ നമ്പറുകൾ നിർജ്ജീവമാക്കി.
എന്നാൽ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഇല്ലാത്ത സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ആധാർ സംരക്ഷണത്തിൻ്റെ ഭാഗമായി ഒരു പ്രക്രിയ നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി 6.7 ലക്ഷം മരണപ്പെട്ടവരുടെ രേഖകൾ ലഭിച്ചു, ഇവ നിർജ്ജീവമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു എന്നാണ്" ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

കുടുംബാംഗം മരണപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാം
24 സിആർഎസ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി മൈ ആധാർ പോർട്ടലിൽ യുഐഡിഎഐ 'കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണം റിപ്പോർട്ട് ചെയ്യൽ' എന്ന പുതിയ സേവനം ആരംഭിച്ചിട്ടുണ്ടെന്നും അതിൽ വ്യക്തമാക്കി.
"കുടുംബാംഗം സ്വയം സ്ഥിരീകരിച്ച ശേഷം, മരണപ്പെട്ട വ്യക്തിയുടെ മറ്റ് ജനസംഖ്യാപരമായ വിശദാംശങ്ങൾക്കൊപ്പം ആധാർ നമ്പറും മരണ രജിസ്ട്രേഷൻ നമ്പറും പോർട്ടലിൽ നൽകേണ്ടതുണ്ട്. ഇത് ആധാർ നിർജ്ജീവമാക്കാൻ എളുപ്പമാക്കുന്നു. അതായത് കുടുംബാംഗം സമർപ്പിച്ച വിവരങ്ങൾക്ക് അനുസരിച്ച് ആ വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കിൽ ആധാർ നിർജ്ജീവമാക്കുകയോ മറ്റ് തുടർനടപടി സ്വീകരിക്കുകയോ ചെയ്യും." എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
ബാങ്കുകളിൽ നിന്നും ആധാർ ഇക്കോസിസ്റ്റം സ്ഥാപനങ്ങളിൽ നിന്നും മരണ രേഖകൾ ശേഖരിക്കുന്നതിനുള്ള സാധ്യതയും യുഐഡിഎഐ പരിശോധിക്കുന്നുണ്ട്. അത്തരം മാർഗവും ഉടനെ തന്നെ പ്രതീക്ഷിക്കാം.
സംസ്ഥാന സർക്കാരും ദൗത്യത്തിൽ ഒപ്പമുണ്ട്
മരിച്ചുപോയ ആധാർ നമ്പർ ഉടമകളെ കണ്ടെത്തുവാൻ സംസ്ഥാന സർക്കാരുകളുടെ പിന്തുണയും യുഐഡിഎഐ തേടുന്നുണ്ട്. കാരണം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളിൽ നിന്ന് ആരെല്ലാം നിലവിൽ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുന്നത് ശ്രമകരമായ ദൗത്യമാണ്. 100 വയസ്സിനു മുകളിൽ പ്രായമുള്ള ആധാർ നമ്പർ ഉടമകളുടെ ജനസംഖ്യാപരമായ വിശദാംശങ്ങൾ സംസ്ഥാന സർക്കാരുകളുമായി പങ്കിട്ടു കൊണ്ട് അവർ ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ യുഐഡിഎഐ ശ്രമിക്കുന്നു. ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന നീക്കമാണ്.


Click it and Unblock the Notifications