2026 ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ, സാധാരണക്കാരും ബിസിനസ്സ് ലോകവും ഉറ്റുനോക്കുന്നത് ഉൽപ്പന്നങ്ങളുടെ വിലനിലവാരത്തിലെ മാറ്റങ്ങളിലേക്കാണ്. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമുള്ള സർക്കാർ നയങ്ങൾ ഇത്തവണയും ബജറ്റിൽ പ്രതിഫലിക്കുമെന്നാണ് സൂചന.
ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് പാനലുകൾ, നെയ്ത തുണിത്തരങ്ങൾ, പാദരക്ഷകൾ, സോളാർ സെല്ലുകൾ എന്നിവയ്ക്ക് കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇവയുടെ വില ഉയർന്നേക്കാം. എന്നാൽ, മൊബൈൽ ഫോൺ കോമ്പണൻ്റ്സ്, ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ തീരുവ കുറയ്ക്കുന്നതിലൂടെ അവയുടെ കൂടുതൽ വിലകുറഞ്ഞതാകാനും സാധ്യതയുണ്ട്.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഏറ്റവും വലിയ വിലക്കയറ്റം പ്രതീക്ഷിക്കുന്നത് പുകയില ഉൽപ്പന്നങ്ങൾക്കാണ്. സിഗരറ്റ്, പാൻ മസാല, ഗുഡ്ക തുടങ്ങിയവയുടെ വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാം. പുകയില ഉൽപ്പന്നങ്ങളുടെ നികുതിയിൽ സർക്കാർ വരുത്തിയ നിർണ്ണായകമായ പുനഃക്രമീകരണങ്ങളാണ് ഇതിന് പ്രധാന കാരണം.
വിലയിൽ 40 ശതമാനം വരെ വർദ്ധനവ്
സിഗരറ്റുകൾക്ക് എക്സൈസ് തീരുവയും, പാൻ മസാലയ്ക്ക് ഉൽപ്പാദന ശേഷി അടിസ്ഥാനമാക്കിയുള്ള സെസ്സും ഏർപ്പെടുത്തുന്നത് വഴി ചില്ലറ വിൽപ്പന വിലയിൽ 20 മുതൽ 40 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന് നികുതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ ശക്തമായ നിയന്ത്രണങ്ങൾ പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണ-വിതരണ ചെലവുകളെ നേരിട്ട് ബാധിക്കുന്നവയാണ്. ഇത്തരം നടപടികൾ നികുതി വെട്ടിപ്പ് തടയുന്നതിനും പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുന്നതിനും വഴിയൊരുക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

ജിഎസ്ടിയും വിലക്കയറ്റവും ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുന്നു?
2026-ലെ കേന്ദ്ര ബജറ്റ് പടിവാതിൽക്കൽ നിൽക്കെ, പുകയില ഉൽപ്പന്നങ്ങളുടെ നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപഭോക്താക്കളെയും സർക്കാർ വരുമാനത്തെയും പൊതുജനാരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്നത് സജീവ ചർച്ചയാവുകയാണ്. പുകയില നികുതിയിൽ വരുത്തിയ നിർണ്ണായകമായ മാറ്റങ്ങൾ വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധനായ മനോജ് മിശ്ര പറയുന്നത്.
നിലവിൽ സിഗരറ്റുകളുടെ നികുതി നിരക്ക് ചില്ലറ വിൽപ്പന വിലയുടെ 53 ശതമാനമാണ്. ഇത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന 75 ശതമാനം എന്ന പരിധിയേക്കാൾ വളരെ താഴെയാണ്. അതിനാൽ വരാനിരിക്കുന്ന ബജറ്റിൽ പുതിയ നികുതി നടപടികൾ അവതരിപ്പിക്കുന്നതിനേക്കാൾ, നിലവിലുള്ള പരിഷ്കാരങ്ങളെ ഏകീകരിക്കാനും അവ കാര്യക്ഷമമായി നടപ്പിലാക്കാനുമായിരിക്കും സർക്കാർ മുൻഗണന നൽകുക.
പുകയില ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിനാൽ അത് ഹ്രസ്വകാലത്തേക്ക് സർക്കാരിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കാരണമാവും. മാത്രമല്ല പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ജിഎസ്ടി പരിഷ്കരണം സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. പ്രത്യേകിച്ച് യുവാക്കളിലും ആദ്യമായി പുകയില ഉപയോഗിക്കുന്നവരിലും ഈ വിലവർദ്ധനവ് കടുത്ത സമ്മർദ്ദം ചെലുത്തും.
2009-10 കാലയളവിൽ 34.6% ആയിരുന്ന പുകയില ഉപയോഗം 2016-17-ൽ 28.6% ആയി കുറഞ്ഞത് ഇത്തരത്തിലുള്ള നികുതി വർദ്ധനവ് മൂലമാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുതാര്യമായ നികുതി ഘടനയും ശക്തമായ നിയമങ്ങളും പ്രാബല്യത്തിൽ വരുമ്പോൾ മാത്രമേ പുകയില വിമുക്തമായ ഒരു സമൂഹമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്ക് മുന്നേറാൻ സാധിക്കൂ.


Click it and Unblock the Notifications