യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇസ്രായേല്‍, ഇറാന്‍ യുദ്ധം ഉച്ചസ്ഥായിലെത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് മോശം വാര്‍ത്ത.
ഇന്ധനവില കൂടുന്നത്, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, കറന്റ് അക്കൗണ്ട് കമ്മി എന്നിവയ്ക്ക് കാരണമാകും.

ആഗോള നിക്ഷേപകരുടെ പിന്മാറ്റം രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
ആഗോള ബ്രോക്കറേജുകള്‍ പറയുന്നതനുസരിച്ച്, എണ്ണവാങ്ങുന്നതിന് കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ രൂപയുടെ മൂല്യം ഇടിയും. ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ ചെലവ് വര്‍ദ്ധിക്കും.
പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് ഗതാഗതം, ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില ഉയര്‍ത്തും. പാചകവാതകത്തിന്റെ വില ആളിക്കത്തുമെന്ന് പ്രവചനമുണ്ട്.
എണ്ണവില, ദീര്‍ഘകാലം 80 ഡോളറില്‍ കൂടുതലാകുന്നതാണ് ഭീഷണിയാകുക. ഹ്രസ്വകാല ആഘാതം പരിമിതമായിരിക്കും.
തടസ്സങ്ങള്‍ താല്‍ക്കാലികമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘര്‍ഷം നീണ്ടുനില്‍ക്കുന്നപക്ഷം സാമ്പത്തിക ആഘാതം വര്‍ദ്ധിക്കുമെന്നും ബ്രോക്കറേജുകള്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക്
ഹോര്‍മുസ് കടലിടുക്കാണ് ആശങ്കയുടെ കേന്ദ്രബിന്ദു. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ കടല്‍ പാതയാണിത്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20% ഉം ആഗോള ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതിയുടെ ഏകദേശം 19% ഉം ഈ പാതയിലൂടെയാണ്.
ഇതുവഴിയുള്ള കപ്പല്‍ഗതാഗതം തടസ്സപ്പെടുന്ന പക്ഷം, ഊൗര്‍ജ്ജ വിതരണം കുത്തനെ കുറയുകയും വിലകള്‍ കുതിച്ചുയരുകയും ചെയ്യും.
ഗോള്‍ഡ്മാന്‍ സാക്ക്‌സ്
എണ്ണവില ഇതിനോടകം ബാരലിന് 18 ഡോളര്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് വിലയിരുത്തി. ഹോര്‍മുസ് കടലിടുക്ക് ഒരു മാസം അടച്ചിടുന്ന പക്ഷം ബാരലിന് 10-15 ഡോളര്‍ കൂടി വര്‍ദ്ധിക്കാം. ദീര്‍ഘകാല തടസ്സം ബ്രോക്കറേജ് പ്രതീക്ഷിക്കുന്നില്ല.
മക്വാരി
ഹോര്‍മുസ് കടലിടുക്ക് ഒന്നോ രണ്ടോ ആഴ്ചകള്‍ അടച്ചിട്ടാല്‍, അത് കൈകാര്യം ചെയ്യാന്‍ ലോകത്തിനാകും. മുന്നുമാസത്തിനുള്ളില്‍ സമാധാനക്കരാര്‍ സാധ്യമാകുന്ന പക്ഷം എണ്ണ വിതരണം സാധാരണനിലയിലാകും.
ദീര്‍ഘകാലം തുടര്‍ന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിലാകുമെന്ന് മക്വാരി വിലയിരുത്തി.
ബെര്‍ണ്‍സ്റ്റൈന്‍
ബ്രോക്കറേജ് മൂന്ന് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നു. സംഘര്‍ഷം വേഗത്തില്‍ അവസാനിക്കുന്ന പക്ഷം എണ്ണവില ബാരലിന് ശരാശരി 80 ഡോളര്‍ വരെയാകും. സ്ഥിതി കൂടുതല്‍ വഷളാകുന്ന പക്ഷം വില ശരാശരി 100 ഡോളറിലേയ്ക്കും യുദ്ധം വളരെക്കാലം തുടര്‍ന്നാല്‍ വില 120 ഡോളറിലേയ്ക്കും നീങ്ങാം.
ഖത്തറിന്റെയും യുഎഇയുടേയും കയറ്റുമതി തടസ്സപ്പെടുന്നപക്ഷം, ആഗോള വിപണിയില്‍ ഏകദേശം 100 ബില്യണ്‍ ക്യുബിക്ക് മീറ്റര്‍ എല്‍എന്‍ജി കുറവ് വരും. ഇത് പാചകവാതക വില വര്‍ദ്ധിപ്പിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


