ചിട്ടിത്തുക ലഭിക്കാൻ ഇത്രയും പാടുണ്ടോ? കെ.എസ്.എഫ്.ഇയിൽ ലളിതമായ രീതിയിൽ പണം പിൻവലിക്കാം
കേരള സർക്കാർ ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ജനങ്ങൾക്കു വേണ്ടി മികച്ച സ്കീമുകൾ അവതരിപ്പിക്കാൻ കെ.എസ്.എഫ്.ഇ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബാങ്കുകൾ ഉയർന്ന പലിശ നിരക്കിൽ വായ്പകൾ നൽകുമ്പോൾ ഒരു രൂപ പോലും പലിശ വാങ്ങാതെ കോടികൾ വായ്പയായി നൽകുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. പലിശയില്ലാതെ പണം ലഭിക്കുന്നത് കെ.എസ്.എഫ്.ഇ ചിട്ടികളിലൂടെയാണ്.
കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർന്നാലും പലർക്കും പണം ലഭിക്കാറില്ലെന്ന പരാതികൾ ലഭിക്കാറുണ്ട്. പക്ഷേ ബാങ്കുകൾ നൽകുന്നതിനേക്കാൾ നിരവധി ജാമ്യ ഓപ്ഷനുകൾ കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ ജാമ്യ വ്യവസ്ഥകളൊന്നും ഒട്ടും സങ്കീർണമല്ല. കെ.എസ്.എഫ്.ഇയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ചിട്ടി ലഭിച്ചതിനു ശേഷം ബാക്കിയുള്ള തിരിച്ചടവ് മാസങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകേണ്ടത്. അതായത് ഭാവി ബാധ്യതക്കാണ് ജാമ്യം നൽകുന്നത്.
ചിട്ടി വിളിച്ചെടുത്ത തുക കെ.എസ്.എഫ്.ഇയിൽ നിന്ന് പിൻവലിക്കാൻ വേണ്ടിയാണ് ജാമ്യം നൽകുന്നത്. ഇവിടെ ചിട്ടിപ്പണം കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ ജാമ്യം നൽകേണ്ട എന്നർത്ഥം. സത്യത്തിൽ കെ.എസ്.എഫ്.ഇയിൽ നിന്നും പണം പിൻവലിക്കുന്നത് ഇത്രയും വലിയ പ്രതിസന്ധിയാണോ? കെ.എസ്.എഫ്.ഇ നൽകുന്ന പ്രധാന ജാമ്യ വ്യവസ്ഥകളാണ് സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സർട്ടിഫിക്കറ്റ്, എൽ.ഐ.സി പോളിസി, ബാങ്ക് ഗ്യാരണ്ടി, ഭൂമി, സ്ഥിര നിക്ഷേപങ്ങളുടെ രസീത് എന്നിവ.
ഓരോ ജാമ്യ വ്യവസ്ഥയെ കുറിച്ചും പരിശോധിക്കാം;
1. വിളിക്കാത്ത ചിട്ടിയുടെ പാസ് ബുക്ക്
കെ.എസ്.എഫ്.ഇ നൽകുന്ന ലളിതമായ ജാമ്യ വ്യവസ്ഥയാണിത്. ഇവിടെ വിളിക്കാത്ത ചിട്ടിയുടെ പാസ് ബുക്ക് ജാമ്യമായി ഹാജരാക്കാം. ഇരട്ടി ലാഭത്തിനു വേണ്ടി ചിലർ രണ്ട് വ്യത്യസ്ത ചിട്ടികളിൽ ചേരാറുണ്ട്. സ്വാഭാവികമായും ഇവർക്ക് രണ്ട് പാസ്ബുക്ക് ഉണ്ടായിരിക്കും. അതിനാൽ മറ്റൊരാളുടെ പാസ്ബുക്ക് ചോദിക്കാതെ സ്വന്തം പാസ്ബുക്ക് തന്നെ ജാമ്യമായി സമർപ്പിക്കാവുന്നതാണ്. എന്നാൽ സ്വന്തം പേരിലുള്ള പാസ് ബുക്ക് വേണമെന്ന് നിർബന്ധവുമില്ല.

2. എല്‍.ഐ.സി പോളിസി സറണ്ടർ വാല്യൂ
എൽ.ഐ.സി പോളിസിയുടെ സറണ്ടര്‍ വാല്യു മികച്ച ജാമ്യ വ്യവസ്ഥയാണ്. 2 ലക്ഷം രൂപയുടെ പോളിസി എടുത്ത് പകുതി അടച്ചിട്ടുണ്ടെങ്കിൽ 70,000 രൂപയുടെ സറണ്ടര്‍ വാല്യു കിട്ടും. ഇതിന്റെ ഭാഗമായി എൽ.ഐ.സി ബ്രാഞ്ചിൽ നിന്നും ഒരു റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിനൊപ്പം എല്‍.ഐ.സി പോളിസി ബോണ്ടും സമർപ്പിക്കാം.
3. എഫ്.ഡി
സ്ഥിര നിക്ഷേപം അഥവാ എഫ്.ഡിയുടെ രസീത് ജാമ്യമായി സമർപ്പിക്കാം. സംസ്ഥാന ട്രഷറി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങളിലെ സ്ഥിര നിക്ഷേപത്തിന്റെ രസീത് സമർപ്പിച്ച് ചിട്ടി തുക വാങ്ങാം. ഭാവി ബാധ്യതയ്ക്ക് തതുല്യമായി സമർപ്പിക്കാവുന്ന എഫ്.ഡിയാണോ എന്ന് ഉറപ്പ് വരുത്തണം.
4. കിസാൻ വികാസ് പത്രയും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമും
പോസ്റ്റ് ഓഫീസിന്റെ ജനകീയ നിക്ഷേപ പദ്ധതികളാണ് കിസാന്‍ വികാസ് പത്ര (KVP), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ. ഇവ രണ്ടും കെ.എസ്.എഫ്.ഇ ചിട്ടിയിൽ ജാമ്യമായി സ്വീകരിക്കും. നാല് വർഷം കഴിഞ്ഞ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളാണ് സ്വീകരിക്കുക.
5. ബാങ്ക് ഗ്യാരണ്ടി
ഭാവി ബാധ്യതയ്ക്ക് അനുസരിച്ച് ബാങ്കിൽ നിന്ന് ലഭിക്കുന്ന ഗ്യാരണ്ടി സമർപ്പിക്കാം. ബാങ്ക് ഗ്യാരണ്ടിയെന്നാൽ നിക്ഷേപകൻ തിരിച്ചടവ് നടത്തിയില്ലെങ്കിൽ ബാങ്ക് ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
6. സ്വർണം
സ്വർണം ജാമ്യമായി നൽകി ചിട്ടിത്തുക പിൻവലിക്കാം
7. സാലറി സർട്ടിഫിക്കേറ്റ്
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് പേഴ്‌സണല്‍ സെക്യൂരിറ്റിയായി സമർപ്പിക്കാം. 12 ലക്ഷം വരെയാണ് അംഗീകരിക്കുക. ഇവർ മുഴുവന്‍ സമയ സ്ഥിര ജീവനക്കാരനാകണം. ജോലിയില്‍ പ്രവേശിച്ച് 1 വര്‍ഷം കഴിഞ്ഞവരുടെ സാലറി സര്‍ട്ടിഫിക്കറ്റാണ് അംഗീകരിക്കുക.
8. ഭൂമി
ആധാരം, മുന്നാധാരം, കുടിക്കട സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ആ വര്‍ഷത്തെ ഭൂനികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്കെച്ച് പ്ലാന്‍ എന്നിവയും ഹാജരാക്കണം.


Click it and Unblock the Notifications


