ജൂൺ 29നാണ് നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്ത് ഡിജിറ്റൽ ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാൻ കരാറിൽ ഒപ്പിട്ടത്.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ നിസാൻ അവരുടെ ഗ്ലോബൽ ടെക്‌നോളജി ഹബ് കേരളത്തിൽ തുറക്കാൻ കാരണം ശശി തരൂരിന്റെ വാക്ചാതുര്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിസാൻ ടീം എത്തിയപ്പോൾ നൽകിയ മീൻകറിയുമാണെന്ന് ചില ദേശീയ മാധ്യങ്ങളുടെ റിപ്പോർട്ട്.
മൂവായിരം പേർക്ക് ജോലി
ജൂൺ 29നാണ് നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്ത് ഡിജിറ്റൽ ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാൻ കരാറിൽ ഒപ്പിട്ടത്. നിസാന്‍, റെനോ, മിത്‍സുബിഷി എന്നീ കമ്പനികളുടെ കൂട്ടുകെട്ടിലാണ് ഡിജിറ്റൽ ഹബ്ബ് ആരംഭിക്കുക. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും ഇതുവഴി ജോലി ലഭിക്കും.
രണ്ട് ഘട്ടങ്ങൾ
രണ്ട് ഘട്ടങ്ങളിലായാണ് ഹബ്ബിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകുക. ആദ്യ ഘട്ടത്തിൽ 30 ഏക്കർ സ്ഥലം സർക്കാർ നൽകും. രണ്ടാം ഘട്ടത്തിൽ 40 ഏക്കറാണ് സർക്കാർ നൽകാൻ ഉദ്ദേശിക്കുന്നത്. നിസ്സാന്റെ ലോകത്തിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ കേന്ദ്രമാണ് കേരളത്തിൽ ആരംഭിക്കുന്നത്.
പിന്നിൽ ഒരു മലയാളി
നിസാൻ കേരളത്തിൽ എത്തിയതിനു പിന്നിൽ പ്രവർത്തിച്ചത് മലയാളിയും നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ ആന്റണി തോമസാണ്. തിരുവനന്തപുരത്തു വച്ച് കഴിഞ്ഞ ക്രിസ്മസിന് നടന്ന ഒരു അത്താഴ വിരുന്നിലാണ് ഇത്തരത്തിലൊരു ആശയം മൊട്ടിട്ടത്. പിന്നീട് മുഖ്യമന്ത്രിയും ശശി തരൂരും നിസാന് വെവ്വേറെ കത്തുകളയച്ചു.
തരൂരിന്റെ ഫ്രഞ്ച് ഭാഷാ പരിജ്‍ഞാനം
ശശി തരൂരിന്റെ ഫ്രഞ്ച് ഭാഷാ പരിജ്‍ഞാനം നിസാനുമായുള്ള കരാറിൽ പ്രധാന പങ്ക് വഹിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി നിസാന്‍ ഡിജിറ്റല്‍ ഹബ്ബിനു വേണ്ടി സ്ഥലം അന്വേഷിക്കുന്ന സംഘവുമായി തരൂർ സംസാരിച്ചിരുന്നു. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റങ്ങളെക്കുറിച്ച് നിസാന്റെ പങ്കാളിയായ ഫ്രഞ്ച് കമ്പനി റെനോയുടെ മേധാവിയോട് ഒരു മണിക്കൂറിലേറെ മുന്‍ യുഎന്‍ നയതന്ത്രജ്ഞന്‍ കൂടിയായ ശരി തരൂർ ഫ്രഞ്ചിലാണ് സംസാരിച്ചത്. ഇത് കാര്യങ്ങൾ അനുകൂലമാകാൻ ഏറെ സഹായിച്ചു.
പിണറായി വിളമ്പിയ മീൻകറി
പിന്നീട് നടന്ന ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷം പേപ്പർ ജോലികൾക്കായി മാർച്ച് 24നു നിസാന്റെ ഒമ്പതംഗ നേതൃസംഘം തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി ജപ്പാൻ സംഘത്തെ വീട്ടിലേക്ക് ക്ഷണിച്ചു. സദ്യയിൽ വിളമ്പിയ മീൻകറിയും ഊഷ്മളമായ സ്വീകരണവും സംഘത്തിന് നന്നേ ബോധിച്ചു.
ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്
സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിന്നതോടെയാണ് നിസാൻ കേരളത്തിന് പച്ചക്കൊടി വീശിയത്. എയര്‍പോര്‍ട്ട് സൗകര്യം, കുറഞ്ഞ ചെലവ്, വിദഗ്ധരായ ജീവനക്കാരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് വഴിയൊരുക്കിതില്‍ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങൾ.
malayalam.goodreturns.in


Click it and Unblock the Notifications