വിലയിലുണ്ടാകുന്ന തിരുത്തലുകളെയും ഇടിവുകളേയും യഥാവിധി വിലയിരുത്തിയ ശേഷം അതിന്റേതായ രീതിയില്‍ തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകുക. അതായത്, അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ യഥാസമയം കണ്ടെത്തി ദീര്‍ഘകാലയളവിലേക്ക് നിക്ഷേപിക്കുന്നതിലൂടെ ഏതൊരു സാധാരണക്കാരനും ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാം. സൂചികകള്‍ സര്‍വകാല റെക്കോഡിന് സമീപത്തേക്ക് വീണ്ടുമെത്തുമ്പോള്‍, വളരെക്കാലം അപ്രാപ്യമായ വിലയില്‍ നിന്നിരുന്ന ബഹുരാഷ്ട്ര കമ്പനികളൊക്കെ, തിരുത്തൽ നേരിട്ട് ആകര്‍ഷമായ നിലവാരത്തില്‍ തുടരുകയാണ്. തങ്ങളുടെ ബിസിനസ് മേഖലയില്‍ മുന്‍നിരയിലുള്ളതും അടിസ്ഥാനപരമായി മികച്ചതുമായ 3 എംഎന്‍സി ഓഹരികളെ കുറിച്ചാണ് ഈ ലേഖനം.
എന്തുകൊണ്ട് വിലയിടിവ് ?
പ്രധാനമായും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ഈ ഓഹരികള്‍ക്ക് തിരിച്ചടിയാകുന്നത്. വാഹന നിർമാതാക്കളെ പോലെ എഫ്എംസിജി, കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗങ്ങള്‍ക്ക് വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് വേഗത്തില്‍ പകരാന്‍ സാധിക്കില്ല. കാരണം, വില പൊടുന്നനെ വര്‍ധിപ്പിച്ചാല്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള കച്ചവടത്തെ ബാധിച്ചേക്കാം. കൂടാതെ, ഈ കമ്പനികളെല്ലാം അവരവരുടെ വിഭാഗങ്ങളില്‍ ഒന്നാമതാണെങ്കിലും അടുത്തിടെയായി വിപണിയില്‍ കടുത്ത മത്സരം നേരിടുന്നു എന്നതും ശ്രദ്ധേയം.
വേള്‍പൂള്‍ ഇന്ത്യ
എണ്‍പതുകളുടെ അവസാനപാദത്തില്‍ ആഗോള വ്യാപകമായി ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ ഗാര്‍ഹികോപകരണ കമ്പനിയായ വേള്‍പൂള്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ വിപണിയിലേക്കും കടന്നു വന്നത്. പ്രമുഖ ആഭ്യന്തര ബിസിനസ് സംരംഭകരായ ടിവിസ് ഗൂപ്പുമായി ചേര്‍ന്ന് പുതുച്ചേരിയില്‍ പ്ലാന്റ് സ്ഥാപിച്ചായിരുന്നു രംഗപ്രവേശം. 1995-ല്‍ കെല്‍വിനേറ്റര്‍ ഇന്ത്യയെ ഏറ്റെടുത്ത് റഫ്രിജറേറ്റര്‍ വിപണിയിലേക്കും കടന്നു. തുടര്‍ന്ന് ടിവിസ് ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭത്തിലേയും ഓഹരികള്‍ ഏറ്റെടുത്ത് കമ്പനികളെ ലയിപ്പിച്ച് വേള്‍പൂള്‍ ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. ഗുരുഗ്രാമാണ് ആസ്ഥാനം. ഫരീദാബാദ്, പുതുച്ചേരി, പൂനെ എന്നിവിടങ്ങളില്‍ പ്ലാന്റുകളുണ്ട്. ഇന്ന് വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവന്‍, എയര്‍ കണ്ടീഷണര്‍ വിഭാഗങ്ങളില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ മുന്‍നിരയിലാണ്.
വിശദാംശങ്ങള്‍
വെള്ളിയാഴ്ച 1,877 രൂപ നിലവാരത്തിലാണ് വേള്‍പൂളിന്റെ (BSE: 500238, NSE: WHIRLPOOL) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന ഓഹരി വില 2,787 രൂപയും കുറഞ്ഞ വില 1,712 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ 24 ശതമാനത്തോളം ഓഹരി വില ഇറങ്ങിയതോടെ, വര്‍ഷക്കാലയളവിലും നിക്ഷേപകര്‍ക്ക് നഷ്ടം 23 ശതമാനത്തോളമായി. കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗത്തിലെ ശരാശി പ്രൈസ് ടു ഏര്‍ണിങ് (പിഇ) റേഷ്യോ 103.78 ആയിരിക്കുമ്പോള്‍ വേള്‍പൂളിന്റേത് 37.21 മാത്രമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 23,813 കോടി രൂപയും പ്രതിയോഹരി ബുക്ക് വാല്യൂ 225.29-മാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ യീല്‍ഡ് 0.27 ആണ്. കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 75 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 11.41 %, വിദേശ നിക്ഷേപകര്‍ 3.13 % ഓഹരികളും കൈവശം വച്ചിരിക്കുന്നു.
കാസ്ട്രോള്‍
ബ്രിട്ടീഷ് വന്‍കിട എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബിപി) ഉപകമ്പനിയും ബഹുരാഷ്ട്ര ലൂബ്രിക്കന്റ് നിര്‍മാതാക്കളുമായ കാസ്ട്രോളിന്റെ രാജ്യത്തെ ബിസിനസ് സംരംഭമാണ് കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ് (BSE: 500870, NSE: CASTROLIND). വാഹനങ്ങള്‍ക്കും വ്യാവസായിക രംഗത്തും ആവശ്യമായ ലൂബ്രിക്കന്റുകള്‍ നിര്‍മിക്കുന്നു. 1899-ല്‍ സിസി വേക്ക്ഫീല്‍ഡ് എന്ന പേരില്‍ ലണ്ടനിലാണ് തുടക്കം. അന്നത്തെ കമ്പനി വിപണിയിലെത്തിക്കുന്ന ലൂബ്രിക്കന്റ് ഉത്പന്നത്തിന്റെ ബ്രാന്‍ഡ് നാമമായിരുന്നു കാസ്ട്രോള്‍ എന്നത്. പിന്നീട് ഉത്പന്നം വമ്പന്‍ ജനപ്രീതി നേടിയതോടെ കമ്പനിയുടെ പേരും കാസ്ട്രോള്‍ എന്നാക്കി മാറ്റുകയായിരുന്നു. വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ ലൂബ്രിക്കന്റ് ഉത്പന്ന വിപണിയിലെ ആധിപത്യം കാസ്ട്രോളിനാണ്.
സാമ്പത്തികാടിത്തറ
കോവിഡിന് മുമ്പുവരെ കാസ്‌ട്രോള്‍ ഇന്ത്യയുടെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷം വരുമാനത്തില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് ശുഭസൂചനയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മുഖവിലയുടെ 110 ശതമാനം അഥവാ പ്രതിയോഹരി 5.5 രൂപയാണ് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി കൈമാറിയത്. കോവിഡ് പ്രതിസന്ധി കാലയളവില്‍ പോലും ഉയര്‍ന്ന ലാഭവിഹിതം നല്‍കിയ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 4.39 ശതമാനമാണ്. വെള്ളിയാഴ്ച 125.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. വിപണിയില്‍ തിരുത്തലുണ്ടായ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാസ്ട്രോളിന്റെ ഓഹരി വിലയിലും 15 ശതമാനത്തോളം ഇടിവുണ്ടായി. ഇതോടെ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 5 ശതമാനത്തോളം നഷ്ടമാണ് നേരിടുന്നത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ കൂടിയ വില 154.90 രൂപയും കുറഞ്ഞ വില 117.70 രൂപയുമാണ്.
ജില്ലെറ്റ് ഇന്ത്യ
പ്രശസ്തമായ എഫ്എംസിജി കമ്പനിയാണ് ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ് (BSE: 507815, NSE: GILLETTE). ബ്ലേഡ്, റേസര്‍സ്, വദന ശുദ്ധീകാരികള്‍, ബാറ്ററികള്‍ എന്നിവയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. സെവന്‍ ഒ ക്ലോക്ക് (7'o Clock), ഡൂറാസെല്‍, മാക്കോ-3, ഓറല്‍-ബി എന്നി ബ്രാന്‍ഡ് നാമങ്ങളിലാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ പ്രധാനമായും വിപണിയിലെത്തുന്നത്. നിലവില്‍ 5,207.60 രൂപയിലാണ് ജില്ലെറ്റ് ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരമായ 6,275 രൂപയില്‍ നിന്നും 18 ശതമാനത്തോളം താഴ്ചയിലാണ്. ഇതേ കലായളവിലെ കുറഞ്ഞ വില 5,182.2 രൂപയാണ്.
എന്തു ചെയ്യണം ?
മേല്‍പ്പറഞ്ഞവയില്‍ കാസ്ട്രോള്‍ ഇന്ത്യ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. അടിസ്ഥാനപരമായി മികച്ച സാഹചര്യങ്ങളും കടബാധ്യതകളില്ലാത്തതും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് ഉള്ളതുമൊക്കെ കാസ്‌ട്രോള്‍ ഓഹരികളുടെ അനുകൂല ഘടകങ്ങളാണ്. അതേസമയം, ബാര്‍ബര്‍ ഷോപ്പുകള്‍ക്കുളള നിയന്ത്രണം പോലെ കോവിഡ് പ്രതിസന്ധി ജില്ലെറ്റിനെ ബാധിച്ചിട്ടുണ്ട്. അതുപോലെ വേള്‍പൂളും വിപണിയില്‍ നിന്നും കടുത്ത മത്സരം നേരിടുന്നു. ഇവയുടെ ഡിവിഡന്റ് യീല്‍ഡും മികച്ചതല്ല. അതിനാല്‍ തത്കാലം ഈ രണ്ടു ഓഹരികളും ഒഴിവാക്കുന്നതായിരിക്കും ഉചിതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനമങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.