ഇന്ത്യയിലെ വമ്പന്‍ സംരംഭകരിലൊന്നായ അദാനി ഗ്രൂപ്പ്, ടെലികോം മേഖലയിലേക്കും രംഗപ്രവേശം ചെയ്യുകയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഇന്ന് ടെലികോം ഓഹരികളില്‍ സമ്മിശ്ര ഫലമാണ് പ്രകടമായത്. ടെലികോം സേവന മേഖലയിലെ അതികായരായ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികളാണ് തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ കനത്ത തിരിച്ചടി നേരിട്ടത്. 5 ശതമാനത്തോളം.
എന്നാല്‍ അദാനിയുടെ ടെലികോം രംഗപ്രവേശനത്തോട് മറ്റൊരു സേവന ദാതാവായ വൊഡാഫോണ്‍ ഐഡിയയുടെ (വിഐ) ഓഹരികള്‍ അനുകൂലമായും പ്രതികരിച്ചു. വിഐയുടെ ഓഹരികള്‍ 4 ശതമാനത്തോളം ഉയര്‍ന്നു.
കഴിഞ്ഞയാഴ്ച അവസാനത്തോടെ തികച്ചും അപ്രതീക്ഷിതമായാണ് അദാനി ഗ്രൂപ്പിന്റെ പേരും ടെലികോം മേഖലയിലെ 5-ജി ലേല നടപടികളുമായി ബന്ധപ്പെടുത്തി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ത്ത സ്ഥിരീകരിച്ച അദാനി ഗ്രൂപ്പ്, നിലവില്‍ കണ്‍സ്യൂമര്‍ മൊബൈല്‍ മേഖലയിലേക്ക് (സിം കാര്‍ഡ് മുഖേനയുള്ള സേവനം) ഇല്ലെന്നും വ്യക്തമാക്കി. 5-ജി ലേലത്തില്‍ പങ്കെടുക്കുന്നത് സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാനാണെന്നും അതു മുഖേന വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ലോജിസ്റ്റിക്, ഊര്‍ജോത്പാദന, ട്രാന്‍സ്മിഷന്‍, നിര്‍മാണ മേഖലകളിലെ സൈബര്‍ സുരക്ഷ വര്‍ധിപ്പാക്കനുമാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അതേസമയം, സ്വകാര്യ 5-ജി നെറ്റ്‌വർക്കുകള്‍ അനുവദിക്കുന്നതിനെ പല ടെലികോം സേവന ദാതാക്കളും എതര്‍ത്തു. നിലവിലെ ഘടനയില്‍ കണ്‍സ്യൂമര്‍ മൊബൈല്‍ മേഖലയില്‍ നിന്നും കാര്യമായ ലാഭം പ്രതീക്ഷിക്കുന്നില്ല. ബിസിനസ് സംരംഭങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങളില്‍ നിന്നും ലാഭം ഉയര്‍ത്താമെന്നായിരുന്നു ടെലികോം കമ്പനികള്‍ കരുതിയിരുന്നത്. എന്നാല്‍, സ്വകാര്യ നെറ്റ്‌വർക്ക് എന്ന ആശയം അംഗീകരിക്കപ്പെട്ടതോടെയും ഈ മേഖലയിലേക്ക് പുതിയ കോര്‍പറേറ്റ് കമ്പനികള്‍ കടന്നുവരികയും ചെയ്താല്‍ ഇപ്പോഴത്തെ ടെലികോം സേവനദാതാക്കളുടെ കുത്തക തകര്‍ക്കപ്പെടാം.
എയര്‍ടെല്‍
ഏഷ്യയിലേയും ഏറ്റവും സമ്പന്നന്‍ കൂടിയായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിന് ഭാവിയില്‍ ടെലികോം മേഖലയില്‍ ചിറകുവിരിക്കാനുള്ള സാധ്യതകളും വിഭവശേഷിയുമാണ് ഭാരതി എയര്‍ടെല്‍ ഓഹരികളെ പിന്നോട്ടടിക്കുന്നത്. രണ്ട് ദശാബ്ദക്കാലത്തെ കിടമത്സരത്തിന് ശമനമായി ഏറെക്കുറെ രണ്ട് കമ്പനികളിലേക്ക് (എയര്‍ടെല്‍, റിലയന്‍സ് ജിയോ) രാജ്യത്തെ ടെലികോം മേഖല കേന്ദ്രീകരിച്ചിരിക്കുന്ന സന്ദര്‍ഭമാണിത്. അതിന്റെ ഘടനാപരമായ ആനുകൂല്യം (താരീഫിലും വിപണി വിഹിതത്തിലും) അദാനി ഗ്രൂപ്പിനെ പോലെ മത്സരശേഷിയുള്ളൊരു സംരംഭകര്‍ രംഗപ്രവേശം ചെയ്താല്‍ നഷ്ടമാകും.
വോഡാഫോണ്‍
നിലവില്‍ കണ്‍സ്യൂമര്‍ മൊബൈല്‍ വിഭാഗത്തിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ തന്നെ വമ്പന്‍ ടെലികോം വിപണിയായ ഇന്ത്യയിലെ അവസരം മുതലെടുക്കണമെങ്കില്‍ അദാനി ഗ്രൂപ്പിനു മുന്നിലുള്ള സാധ്യതകളിലൊന്നാണ് വൊഡാഫോണ്‍ ഐഡിയ (വിഐ). ഇന്റര്‍ കമ്പനി റോമിങ് (ഐസിആര്‍) സേവനത്തിന് വിഐയുമായി ധാരണയിലെത്തിയാല്‍ ടെലികോം മേഖലയിലേക്കുള്ള രംഗപ്രവേശം പൂര്‍ണമാക്കാന്‍ സാധിക്കും. നിലവിലെ അവസ്ഥയില്‍ 2,500 കോടിയിലധികം രൂപ മൂലധന നിക്ഷേപമായി മുടക്കിയാല്‍ വൊഡാഫോണ്‍ ഐഡിയയെ വാങ്ങാവുന്നതേയുള്ളൂ.
എയര്‍ടെല്‍ ഒഴിവാക്കണോ ?
അദാനി ഗ്രൂപ്പ് എത്ര ടെലികോം മേഖലകളില്‍, ഏതൊക്കെ സ്‌പെക്ട്രം ബാന്‍ഡ് വാങ്ങും എന്ന പോലെയുള്ള കാര്യങ്ങളില്‍ വ്യക്തത കൈവരുന്നതു വരെ എയര്‍ടെല്‍ ഓഹരികള്‍ സമ്മര്‍ദത്തില്‍ തുടരാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. എങ്കിലും നിലവില്‍ എയര്‍ടെല്‍ ഓഹരിക്ക് നല്‍കിയിരുന്ന 'ബൈ' റേറ്റിങ്ങില്‍ മാറ്റം വരുത്തിയില്ല. സമീപകാല ലക്ഷ്യവില 835 രൂപയായും നിശ്ചയിച്ചു. അദാനി ടെലികോം മേഖലയിലേക്ക് കടന്നുവന്നാലും സമയമെടുക്കും.
ആദ്യത്തെ തിരിച്ചടിയെ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ എയര്‍ടെല്‍ ഓഹരികള്‍ വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്താം. താമസിയാതെ വീണ്ടും താരീഫ് വര്‍ധന നടപ്പാക്കാന്‍ നീക്കമുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഐഎഫ്എല്‍/ മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications