തികച്ചും അപ്രതീക്ഷിതമായാണ് ശതകോടീശ്വര വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ടെലികോം സേവന മേഖലയിലേക്ക് കടന്നു വരുന്നത്. ഇന്ത്യയിലെ വമ്പന്‍ സംരംഭകരിലൊന്നും മത്സരശേഷിയുമുള്ള അദാനി ഗ്രൂപ്പിന്റെ രംഗപ്രവേശം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആദ്യ വ്യാപാര ദിനത്തില്‍ സമ്മിശ്ര ഫലമാണ് ടെലികോം ഓഹരികളില്‍ ദൃശ്യമായത്.
അദാനിയുടെ നീക്കം എയര്‍ടെല്‍ ഓഹരിക്ക് തിരിച്ചടിയേകിയപ്പോള്‍ കടബാധ്യതയില്‍ നീറിപ്പുകയുന്ന വൊഡാഫോണ്‍ ഐഡിയ ഓഹരികളില്‍ കുതിപ്പിന് വളമേകി. എന്നാല്‍ അദാനി ടെലികോം മേഖലയിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു ശേഷമുള്ള രണ്ടാം വ്യാപാര ദിനമായ ചൊവ്വാഴ്ച പക്ഷേ വൊഡാഫോണിന് പുറകെയായിരുന്നില്ല ട്രേഡര്‍മാരുടെ നീക്കം. ടെലികോം മേഖലയിലെ തന്നെ മറ്റൊരു പ്രമുഖ കമ്പനിയായ ഇന്‍ഡസ് ടവേര്‍സിന് പിന്നാലെയായിരുന്നു നിക്ഷേപകരുടെ ഒഴുക്ക്. ഇന്ന് 5 ശതമാനത്തോളം വർധിച്ചു, 4 മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരമായ 224 രൂപയിലേക്കാണ് ഇന്‍ഡസ് ടവേര്‍സ് ഓഹരികൾ മുന്നേറിയത്.
ഇന്‍ഡസ് ടവേഴ്സ്
ടെലികോം മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇന്‍ഡസ് ടവേഴ്സ് (BSE: 534816, NSE : INDUSTOWER). ഭാരതി ഗ്രൂപ്പും (എയര്‍ടെല്‍) വോഡാഫോണ്‍ ഐഡിയയും സംയുക്തമായി ആരംഭിച്ച സംരംഭമാണിത്. നിലവില്‍ രാജ്യത്തെ 22 ടെലികോം സര്‍ക്കിളിലുമായി 1.72 ലക്ഷം ടെലികോം ടവറുകളും 3.14 ലക്ഷം ഇടങ്ങളില്‍ കോ-ലോക്കേഷന്‍ സേവനങ്ങളും നല്‍കുന്നു. നിലവില്‍ 59,733 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.96 നിരക്കിലാണെന്നതും ശ്രദ്ധേയം.
അനുകൂല ഘടകം
അടുത്തിടെയായി ഭാരതി എയര്‍ടെല്‍ മാത്രമാണ് ഗണ്യമായ തോതില്‍ പുതിയ സേവനങ്ങള്‍ക്കു വേണ്ടി ഇന്‍ഡസ് ടവേര്‍സിനെ സമീപിച്ച ഏക ടെലികോം സേവന ദാതാവ്. അതിനാല്‍ മത്സര ശേഷിയുള്ള പുതിയ കമ്പനിയുടെ രംഗപ്രവേശം ഇന്‍ഡസ് ടവേര്‍സിന് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ ഇടയാക്കും. ഇത് ഹ്രസ്വകാലയളവിലേക്ക് ഓഹരിയുടെ റേറ്റിങ് പുനര്‍ നിശ്ചയിക്കുന്നതിന് കാരണമാകുമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ ബാലാജി സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അദാനി ഗ്രൂപ്പ് വൊഡാഫോണിനെ ഏറ്റെടുത്ത് ടെലികോം രംഗത്ത് സജീവമാകുകയാണെങ്കില്‍ എല്ലാവിധത്തിലും ഇന്‍ഡസ് ടവേര്‍സിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും വിഷയത്തില്‍ വ്യക്തത വരാനുള്ളിതനാലും വോഡാഫോണിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലും ഇന്‍ഡസ് ടവേര്‍സ് ഓഹരികളില്‍ അടിസ്ഥാനപരമായ നിക്ഷേപം ഇപ്പോള്‍ ഉചിതമല്ലെന്നാണ് മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചത്. അതേസമയം വോഡാഫോണിന് മൂലധനം സമാഹരിക്കാന്‍ സാധിക്കുക/ റിലയന്‍സ് ജിയോ കൂടുതല്‍ സഹകരിക്കുന്നത്/ വേഗത്തില്‍ ടെലികോം കമ്പനികള്‍ 5-ജി സേവനം യാഥാര്‍ത്ഥ്യമാക്കല്‍/ ഇതര മാര്‍ഗങ്ങളിലൂടെയുള്ള വരുമാനം എന്നീ ഘടകങ്ങള്‍ ഇന്‍ഡസ് ടവേര്‍സിന് പോസിറ്റീവാണെന്ന് വിദേശ ബ്രോക്കറേജായ ഗോള്‍ഡ്മാന്‍ സാക്‌സ് വ്യക്തമാക്കി.
അതേസമയം ടെലികോം മേഖലയിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത ഇതിനോടകം സ്ഥിരീകരിച്ച അദാനി ഗ്രൂപ്പ്, തത്കാലം കണ്‍സ്യൂമര്‍ മൊബൈല്‍ മേഖലയിലേക്ക് (സിം കാര്‍ഡ് മുഖേനയുള്ള സേവനം) കടക്കുന്നില്ലെന്ന് വ്യക്തമാക്കി. 5-ജി ലേലത്തില്‍ പങ്കെടുക്കുന്നത് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനാണെന്നും അതുമുഖേന വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ലോജിസ്റ്റിക്/ ഊര്‍ജോത്പാദന/ ട്രാന്‍സ്മിഷന്‍/ നിര്‍മാണ മേഖലകളിലെ സൈബര്‍ സുരക്ഷ വര്‍ധിപ്പാക്കനാണ് ശ്രമിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications