സ്വകാര്യവത്കരിക്കുമോ? 90%-ന് മുകളില്‍ കേന്ദ്രസര്‍ക്കാരിന് വിഹിതമുള്ള 10 ഓഹരികള്‍

ആഭ്യന്തര വിപണിയില്‍ നിര്‍ണായക ഓഹരി വിഹിതം കൈവശമുള്ളവരാണ് കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രപതിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുഖ്യ സംരംഭകനെന്ന നിലയില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിഹിതത്തിന്റെ മൂല്യം 18.19 ലക്ഷം കോടിയാണ്.

2009-ല്‍ ശരാശരി ഓഹരി വിഹിതം 77.08% ഉണ്ടായിരുന്നപ്പോള്‍ 2022 സെപ്റ്റംബറില്‍ അത് 67.28 ശതമാനമായി താഴ്ന്നു. കേന്ദ്രസര്‍ക്കാരിന് 90 ശതമാനത്തിന് മുകളില്‍ ഓഹരി വിഹിതമുള്ള 10 കമ്പനികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

കെഐഒസിഎല്‍

കെഐഒസിഎല്‍

സ്റ്റീല്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്ന പദവിയുള്ള പൊതുമേഖല സ്ഥാപനമാണ് കെഐഒസിഎല്‍. കയറ്റുമതി ഉദ്ദേശ്യത്തോടെയുള്ള ഇരുമ്പയിരിന്റെ ഖനനത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനകം 15 ഇടങ്ങളില്‍ പര്യവേക്ഷണം പൂര്‍ത്തിയാക്കി ഖനനം നടത്തുന്നുണ്ട്. അടുത്തിടെ 2,000 കോടി മുടക്കി ദേവദാരി ഖനി വികസിപ്പിക്കുകയും 200 കോടി മുടക്കില്‍ പെല്ലറ്റ് നിര്‍മാണ കേന്ദ്രം ആധുനികവത്കരിക്കുകയും ചെയ്തു.

അതേസമയം കെഐഒസിഎല്‍ (BSE: 540680, NSE : KIOCL) കമ്പനിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിഹിതം 99.03 ശതമാനമാണുള്ളത്. നിലവില്‍ 188 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 11,441 കോടിയാണ്.

പഞ്ചാബ് & സിന്ധ് ബാങ്ക്

പഞ്ചാബ് & സിന്ധ് ബാങ്ക്

1908-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ധനകാര്യ സ്ഥാപനമാണ് പഞ്ചാബ് & സിന്ധ് ബാങ്ക്. രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണത്തെ തുടര്‍ന്ന് 1980-ലാണ് പഞ്ചാബ് & സിന്ധ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായത്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 1,500-ലധികം ശാഖകളില്‍ 650-ഓളം പഞ്ചാബ് സംസ്ഥാനത്താണുള്ളത്.

അതേസമയം പഞ്ചാബ് & സിന്ധ് ബാങ്കില്‍ (BSE: 533295, NSE : PSB) കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിഹിതം 98.25 ശതമാനമാണുള്ളത്. നിലവില്‍ 21 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 14,398 കോടിയാണ്.

എല്‍ഐസി

എല്‍ഐസി

1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ജനനം. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയുടെ 70 ശതമാനത്തോളം വിഹിതവും ഈ വമ്പന്‍ പൊതുമേഖലാ സ്ഥാപനം കൈയടക്കിയിരിക്കുന്നു. നിലവില്‍ എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം 40 ലക്ഷം കോടിയിലധികമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനത്തിന് തുല്യമാണിത്. നിലവില്‍ 28.3 കോടി പോളിസിയുടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരും എല്‍ഐസിക്ക് സ്വന്തമായുണ്ട്.

അതേസമയം എല്‍ഐസിയുടെ (BSE: 543526, NSE : LICI) 96.5 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇന്നു 627 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ വിപണി മൂല്യം 3.96 ലക്ഷം കോടിയാണ്.

യൂക്കോ ബാങ്ക്

യൂക്കോ ബാങ്ക്

ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് യൂക്കോ ബാങ്ക്. ക്വിറ്റ് ഇന്ത്യ സ്വാതന്ത്ര്യ സമരങ്ങളുടെ കാലത്ത് പൂര്‍ണമായും തദ്ദേശീയ മൂലധനത്തോടെ ഒരു ബാങ്കിംഗ് സ്ഥാപനം ആരംഭിക്കണമെന്ന പ്രശസ്ത സംരംഭകന്‍ ജി.ഡി ബിര്‍ളയുടെ ആശയത്തോടെയും ധനസഹായത്തോടെയും 1943-ല്‍ യുണൈറ്റഡ് കൊമേഷ്യല്‍ ബാങ്ക് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് 1969-ല്‍ ബാങ്ക് ദേശസാത്കരിക്കുകയായിരുന്നു. നിലവില്‍ 3,000-ലധികം ശാഖകള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

അതേസമയം യൂക്കോ ബാങ്കില്‍ (BSE: 532505, NSE : UCOBANK) കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിഹിതം 95.39 ശതമാനമാണുള്ളത്. നിലവില്‍ 18.70 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 22,370 കോടിയാണ്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

വിദേശനാണ്യ വിനിമയവും വിദേശ പണമിടപാടുകളും ലക്ഷ്യമിട്ട് 1937-ലാണ് ചെന്നൈ കേന്ദ്രമാക്കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് രൂപീകരിച്ചത്. 1969-ലാണ് ദേശസാത്കരിച്ചത്. നിലവില്‍ 3,200-ലധികം ശാഖകളും 4 ലക്ഷം കോടിയിലേറെ ബിസിനസും നടത്തുന്നു. അതേസമയം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (BSE: 532388, NSE : IOB) 96.38 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇന്നു 23.40 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ വിപണി മൂല്യം 44,326 കോടിയാണ്.

എച്ച്എംടി

എച്ച്എംടി

വ്യവസായ മന്ത്രാലയത്തിന് കീഴില്‍ 1953-ല്‍ പ്രവര്‍ത്തനമാരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് അഥവാ എച്ച്എംടി. ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, യന്ത്ര ഘടകങ്ങളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. കമ്പനി പുറത്തിറക്കുന്ന വാച്ചുകള്‍ ഏറെ പ്രശംസ നേടിയതാണ്. കേരളത്തിലെ കൊച്ചിയിലും കമ്പനിക്ക് നിര്‍മാണ ശാലയുണ്ട്.

അതേസമയം എച്ച്എംടിയില്‍ (BSE: 500191, NSE : HMT) കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിഹിതം 93.68 ശതമാനമാണുള്ളത്. നിലവില്‍ 30.80 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 1,114 കോടിയാണ്.

ഐടിഐ

ഐടിഐ

രാജ്യത്ത് ടെലികോം മേഖലയിലേക്ക് കടന്നുവന്ന ആദ്യ പൊതുമേഖല സ്ഥാപനമാണ് ഐടിഐ ലിമിറ്റഡ്. 1948-ലാണ് ആരംഭം. നേരത്തെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പാലക്കാട് ഉള്‍പ്പെടെ 6 ഇടങ്ങളില്‍ കമ്പനിക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനി ടെലികോം ശൃംഖലയിലേക്ക ആവശ്യമായ 50 ശതമാനം ഉപകരണങ്ങളും വിതരണം ചെയ്യാന്‍ പ്രാപ്തിയുള്ളതാകുന്നു.

അതേസമയം ഐടിഐയുടെ (BSE: 523610, NSE : ITI) 90.06 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇന്നു 109 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ വിപണി മൂല്യം 10,369 കോടിയാണ്.

ഫാക്ട്

ഫാക്ട്

ഇന്ത്യയിലെ ആദ്യത്തെ വന്‍കിട വളം നിര്‍മാണ കമ്പനിയാണ് ഫെര്‍ട്ടിലൈസേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്. 1943-ല്‍ സ്വകാര്യ മേഖലയിലാണ് ആരംഭിച്ചതെങ്കിലും 1960-ഓടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. അമോണിയ, സള്‍ഫ്യൂറിക് ആസിഡ്, ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ്, കാപ്രോലാക്ടം എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

അതേസമയം ഫാക്ടിന്റെ (BSE: 590024, NSE : FACT) ആകെ ഓഹരികളില്‍ 90 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. നിലവില്‍ 130 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 8,390 കോടിയാണ്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

1911-ല്‍ സ്ഥാപിതമായ പ്രമുഖ ധനകാര്യ സ്ഥാപനമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. പേരില്‍ സൂചിപ്പിക്കുന്ന പോലെ രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അല്ല. 1969-ലാണ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കിനെ ദേശസാത്കരിച്ചത്.

അതേസമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (BSE: 532885, NSE : CENTRALBK) 93.08 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇന്നു 25.80 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ വിപണി മൂല്യം 22,401 കോടിയാണ്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്ക് ഓഫ് മഹാരാഷ്ട്ര

മുപ്പതുകളിലെ കടുത്ത ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിരവധി ബാങ്കുകള്‍ പൂട്ടിപ്പോയ പശ്ചാത്തലത്തില്‍ സ്വദേശി പ്രസ്ഥാനങ്ങളുടെ പ്രേരണയിലും പിന്‍ബലത്തിലും മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് ആയിരുന്നു 1936-ല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്ഥാപിച്ചത്. 1969-ല്‍ ബാങ്ക് ദേശസാത്കരിക്കപ്പെട്ടു.

അതേസമയം ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ (BSE: 532525, NSE : MAHABANK) ആകെ ഓഹരികളില്‍ 90.97 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. നിലവില്‍ 28.80 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. കമ്പനിയുടെ വിപണി മൂല്യം 19,384 കോടിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X