ബാങ്കിംഗ് തകർച്ച വഴികാട്ടി; സ്വർണ വില പുതിയ ഉയരങ്ങൾ താണ്ടുന്നു; എത്ര വരെ വില ഉയരാം
വിപണിയിലൊരു അസ്ഥിരത പ്രകടമാകുമ്പോൾ സ്വർണം എല്ലായിപ്പോഴും മുന്നേറ്റം നടത്തുന്ന ശീലം സ്വർണത്തിനുണ്ട്. സ്വർണത്തോടുള്ള സുരക്ഷിത നിക്ഷേപം എന്ന ബോധം തന്നെയാണ് ഇതിന് കാരണം.
അമേരിക്കയിലും തുടർന്ന് യൂറോപ്പിലും ബാങ്കിംഗ് പ്രതിസന്ധി പടരുന്നതിനിടെ നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടു മാറുന്നത് സ്വർണ വിലയിൽ പ്രകടമാകുന്നുണ്ട്. ഇന്ത്യയിലെ കമ്മോഡിറ്റി ഇൻഡെക്സായ എംസിഎക്സിൽ തിങ്കളാഴ്ച സ്വർണ വില ആദ്യമായി 60,000 രൂപയിലെത്തി.
317 രൂപ ഉയർന്ന് 59,700 രൂപയാണ് എംസിഎക്സിലെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ, ഒരു വർഷത്തിനിടെ ആദ്യമായി സ്വർണം ഔൺസിന് 2,000 ഡോളറിനു മുകളിൽ ഉയർന്നു.
കേരളത്തില്‍ തിങ്കളാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞു. ഗ്രാമിന് 5480 രൂപയും പവന് 43,840 രൂപയുമാണ് വില.
സ്വർണ വില ഉയരാൻ കാരണങ്ങൾ
സിലിക്കൺ വാലി ബാങ്ക്, സിഗ്നേചർ ബാങ്ക് തകർച്ച ആഗോള വിപണികളിലടക്കം വലിയ പ്രതിസന്ധിയുണ്ടാക്കി. പിന്നാലെ യൂറോപ്പിൽ നിന്ന് ക്രെഡിറ്റ് സ്വീസിലെ പ്രതിസന്ധി വന്നത് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധി ലോകമെമ്പാടും പടരുകയാണെന്ന പ്രതീതിയുണ്ടാക്കി.
തുടർ തകർച്ചകൾ മുന്നിൽ കണ്ട നിക്ഷേപകർ പണം സ്വർണത്തിലേക്ക് മാറ്റിയതാണ് പെട്ടന്നുള്ള വില വർധനവിന് കാരണം. ഇതോടൊപ്പം പണപ്പെരുപ്പവും പലിശ നിരക്ക് വർധനയും സ്വർണത്തിന്റെ തിളക്കം വർധിപ്പിക്കുന്നുണ്ട്.
രൂപയുടെ ഇടിവ് ശക്തമായ തുടരുന്നതും സ്വർണ വില ഉയരാനുള്ളൊരു കാരണമാണ്.
ഇനി എങ്ങോട്ട്
10 ദിവസം മുമ്പ് 55,200 രൂപയിൽ വ്യാപാരം നടന്നിരുന്ന സ്വർണം ആഗോള സാഹചര്യങ്ങൾക്ക് ശേഷം 8 ശതമാനത്തിലധികം ഉയർന്നു. ബാങ്കിംഗ് ക്രെഡിറ്റ് പ്രതിസന്ധി വളരുകയും വ്യാപിക്കുകയും ചെയ്‌തതിനാൽ സുരക്ഷിത താവളമായ സ്വർണം ഇനിയും തുടരുമെന്ന് വെഞ്ചുറ സെക്യൂരിറ്റീസ് കമ്മോഡിറ്റീസ് മേധാവി എൻ എസ് രാമസ്വാമി പറഞ്ഞു.
ഫെഡ് യോഗ തീരുമാനം സ്വർണ വിലയുടെ തുടർ മുന്നേറ്റത്തെ സ്വാധീനിക്കും.
യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർധനവ് നിർത്തുകയോ കുറഞ്ഞ നിരക്ക് വർധനവ് തിരഞ്ഞെടുക്കുകയോ ചെയ്താൽ സ്വർണം റാലി തുടർന്നേക്കാം. എന്നാൽ ഫെഡ് പലിശ നിരക്കുയർത്താനാണ് തീരുമാനമെങ്കിൽ സ്വർണത്തിൽ കുറച്ച് ലാഭമെടുപ്പ് നടക്കാം എന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടൽ.
ഫെഡറൽ റിസർവ് കര്‍ശന ധനനയം സ്വീകരിച്ചതോടെ ഡോളര്‍ കരുത്തു നേടി. നിരക്ക് വര്‍ധനവില്‍നിന്ന് ഒരടിപോലും പിന്നോട്ടുവെച്ചാല്‍ ഡോളറിന്റെ കരുത്ത് ചോരാനും സ്വര്‍ണത്തിന് അനുകൂലമാകാനുമിടയുണ്ട്.
കേരളത്തിലെ സ്വർണ വില
മാര്‍ച്ച് മാസം ആരംഭത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇവിടെ നിന്ന് 44240 എന്ന ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണ വില ഇന്ന് 43,840 രൂപയിലാണ്.
20 ദിവസത്തിനിടെ 2560 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങുന്നൊരാൾക്ക് 50,000 രൂപയ്ക്ക് അടുത്ത് പണിക്കൂലിയടക്കം ചെലവ് വരും.
എങ്ങനെ നിക്ഷേപിക്കാം
വില വർധിക്കുന്നതോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ നിക്ഷേപിക്കുന്നവരാണെങ്കിൽ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം, മാസതവണകളായി നിക്ഷേപിക്കാവുന്നതാണ് ഉചിതം.
വില ഉയരുമ്പോൾ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് പകരം ഇടിയുന്ന സമയത്ത് ഒറ്റത്തവണ നിക്ഷേപം നടത്തി എസ്ഐപി നിക്ഷേപത്തെ പിന്തുണയ്ക്കുന്നതാകും. നിക്ഷേപത്തിനായി സ്വർണത്തെ ആശ്രയിക്കുന്നൊരാൾ മുഴുവൻ സമ്പാദ്യവും സ്വർണത്തിൽ നിക്ഷേപിക്കേണ്ടതില്ല.
മൊത്തം നിക്ഷേപത്തിന്റെ 5-15 ശതമാനം വരെ സ്വർണത്തിൽ നിക്ഷേപിക്കാവുന്നതാണ്.


Click it and Unblock the Notifications


