പ്രതികൂല ആഗോള, ആഭ്യന്തര ഘടകങ്ങള്‍ കാരണം വിപണിയില്‍ സംജാതമായ ചാഞ്ചാട്ടം കാരണം ഭൂരിഭാഗം ഓഹരികളും തിരിച്ചടി നേരിടുകയാണ്. തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ നിരവധി ഓഹരികളുണ്ട്. ഇതിനോടകം മികച്ച വാല്യൂവേഷന്‍ നിലവാരത്തിലേക്ക് വന്നതും മികച്ച നാലാം പാദഫലവും കാഴ്ചവെച്ച പ്രധാനപ്പെട്ട ചില ഓഹരികള്‍ നിക്ഷേപയോഗ്യമാണെന്ന് സൂചിപ്പിച്ച് വിദേശ ബ്രോക്കറേജുകള്‍ രംഗത്തെത്തി. ഇത്തരത്തില്‍ ബ്രോക്കറേജുകള്‍ 'ബുള്ളിഷ്' പ്രവണത കാണിക്കുന്നുവെന്ന് സൂചിപ്പിച്ച 6 ഓഹരികളെയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യസേവന കമ്പനിയാണ് ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്. ബഹുരാഷ്ട്ര ബ്രാന്‍ഡുകളായ ഡോമിനോസ് പിസാ, ഡന്‍കിന്‍ ഡോണറ്റ്‌സിന്റേയും രാജ്യത്തെ ഫ്രാഞ്ചൈസി അവകാശം കമ്പനിക്കാണ്. ഈ ഓഹരിക്ക് 'ബൈ' റേറ്റിങ്ങാണ് ജെഫറീസ് നല്‍കിയിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ലക്ഷ്യവില 580 രൂപയുമാണ്. അടുത്തിടെയുണ്ടായ തിരുത്തലില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50 ശതമാനത്തോളം താഴേക്ക് വീണു. കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയത് നേട്ടമാകും. അതേസമയം കമ്പനി മേധാവി രാജിവെച്ചതും പ്രവര്‍ത്തനഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ആശങ്കയേറ്റുന്ന ഘടകങ്ങളാണെന്നും വിദേശ ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
കോള്‍ ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരായ കോള്‍ ഇന്ത്യയുടെ ഓഹരിക്ക് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് 'ബൈ' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ കാലയളവിലേക്ക് ഓഹരിയില്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില 218 രൂപയുമാണ്. നാലാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനലാഭം പ്രതീക്ഷയ്ക്കും മുകളിലാണെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന അളവില്‍ ഖനനവും വില്‍പനയും നടന്നതാണ് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്. കൂടാതെ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11 % എന്നത് തിരുത്തല്‍ നേരിടുന്ന ഘട്ടത്തില്‍ അനുകൂല ഘടകമാണെന്നും സൂചിപ്പിച്ചു.
Also Read: നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാം
നാല്‍കോ
അലൂമിനീയത്തിന്റെയും ധാതുക്കളുടേയും നിര്‍മാണവും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് നാഷണല്‍ അലൂമിനീയം കമ്പനി അഥവാ നാല്‍കോ. ഈ ഓഹരിക്ക് 'ഓവര്‍വെയിറ്റ്' അഥവാ മുന്തിയ പരിഗണന എന്ന റേറ്റിങ്ങാണ് ജെപി മോര്‍ഗന്‍ നല്‍കിയത്. നാലാം പാദത്തിലെ പ്രവര്‍ത്തന ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലാണെങ്കിലും 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ലാഭത്തിന്റെ അനുമാനം താഴ്ത്തിയിട്ടുണ്ട്. എന്നിരുന്നാലും കമ്പനിയുടെ ഭദ്രമായ സാമ്പത്തികാടിത്തറയും ആകര്‍ഷകമായ നിലവാരം പോസിറ്റീവ് ഘടകങ്ങളാണെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഓഹരിയില്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യവില 135 രൂപയാണ്.
ഇന്‍ഡിഗോ
വ്യോമയാന കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ അഥവാ ഇന്‍ഡിഗോ ഓഹരിക്ക് 'ഔട്ട്‌പെര്‍ഫോം' എന്ന റേറ്റിങ്ങാണ് ക്രെഡിറ്റ് സ്വീസ് നല്‍കിയിരിക്കുന്നത്. (സമാന മേഖലയിലെ മറ്റ് ഓഹരികളേക്കാള്‍ മികച്ച് പ്രകടനം- ഔട്ട്‌പെര്‍ഫോം). സമീപ കാലയളവിലേക്ക് ഓഹരിയില്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യവില 2,200 രൂപയാണ്. മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനഫലം പ്രതീക്ഷിച്ച നിലവാരത്തില്‍ തന്നെയാണ് വന്നത്. എങ്കിലും ക്രൂഡ് ഓയില്‍ വില കൂടി നില്‍ക്കുന്നതിന്റേയും ഡോളറിനെതിരേ രൂപ ദുര്‍ബലമാകുന്നതിന്റേയും പശ്ചാത്തലത്തില്‍ സമീപ ഭാവിയിലേക്കുള്ള വരുമാനത്തിന്റെ അനുമാനം താഴ്ത്തിയിട്ടുണ്ട്.
Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്
ഐടി വിഭാഗം
വിദേശ ബ്രോക്കറേജ് സ്ഥാപനമായ നോമൂറ, ഇന്ത്യന്‍ ഐടി മേഖലയുടെ റേറ്റിങ് താഴ്ത്തിയിരുന്നു. ടിസിഎസ്, ലാര്‍സണ്‍ & ട്യൂബ്രോ ഇന്‍ഫോടെക് എന്നീ ഓഹരികളുടെ റേറ്റിങ് ന്യൂട്രലില്‍ നിന്നും റെഡ്യൂസ് എന്നതിലേക്ക് മാറ്റി. സമാനമായി വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നീ ഓഹരികളുടെ റേറ്റിങ് ബൈ എന്നതില്‍ നിന്നും ന്യൂട്രലിലേക്കും താഴ്ത്തി. അതേസമയം ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഓഹരികള്‍ക്ക് മാത്രമാണ് നിക്ഷേപയോഗ്യമായ ബൈ റേറ്റിങ് നല്‍കിയത്. എങ്കിലും വരുമാന വളര്‍ച്ചയില്‍ ഇടിവ് പ്രതീക്ഷിക്കുന്നതിനാല്‍ പ്രതിയോഹരി വരുമാനത്തിന്റെ (EPS) അനുമാനം കുറച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജുകളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.