കഴിഞ്ഞ ഒരാഴ്ചയായി വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയേയും സമ്മര്‍ദത്തിലാഴ്ത്തുന്നത്. ഇതോടെ ഓഹരികളും ശക്തമായ തിരുത്തല്‍ നേരിടുകയാണ്. എന്നാൽ ചില ഓഹരികള്‍ ശക്തമായ തിരിച്ചു വരവിനുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. ഇവയില്‍ തെരഞ്ഞെടുത്ത ഓഹരികളുടെ റേറ്റിങ് മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും ഉയര്‍ത്തിയിട്ടുമുണ്ട്. അടുത്തിടെ റേറ്റിങ് ഉയര്‍ത്തപ്പെട്ട പ്രധാന 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ഐടിസി
വൈവിധ്യവ്തകരിക്കപ്പെട്ട സംരംഭങ്ങളുള്ള വന്‍കിട കമ്പനിയായ ഐടിസിയുടെ ഓഹരികള്‍ക്ക് മോത്തലാല്‍ ഒസ്വാള്‍ 'ബൈ' (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഉപഭോഗത്തില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ആവശ്യകതയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്.
സിഗരറ്റ് വിഭാഗത്തില്‍ മികച്ച ലാഭ മാര്‍ജിന്‍ നേടുന്നതും എഫ്എംസിജി വിഭാഗത്തിന് സമീപ ഭാവിയിലേക്കുള്ള അവലോകനം ഉയര്‍ന്നതാണെന്നതും കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ഹോട്ടല്‍ ബിസിനസ് മെച്ചപ്പെടുന്നതും കഴിഞ്ഞ കാലങ്ങളിലെ മികച്ച മൂലധന വിനിയോഗത്തിന്റെ ഗുണഫലവും ഐടിസിക്ക് (BSE: 500875, NSE : ITC) അനുകൂല ഘടകങ്ങളാകുന്നു. സമീപ കാലയളവിലേക്ക് ഐടിസി ഓഹരിയുടെ ലക്ഷ്യവില 335 രൂപയാണ്. വിപണി വിലയേക്കാള്‍ 27 ശതമാനം ഉയരെയാണിത്.
റിലയന്‍സ്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് ജെപി മോര്‍ഗന്‍ മുന്തിയ പരിഗണനയെന്ന 'ഓവര്‍വെയിറ്റ്' എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന 'ന്യൂട്രല്‍' റേറ്റിങ്ങില്‍ നിന്നുമാണ് ഓവര്‍വെയിറ്റിലേക്ക് ഉയര്‍ത്തിയത്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ നിഫ്റ്റി സൂചികയെ മറികടക്കുന്ന പ്രകടനം റിലയന്‍സ് (BSE: 500325, NSE : RELIANCE) പുറത്തെടുക്കുമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.
2023 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാന വളര്‍ച്ചാ അനുമാനവും ഉയര്‍ത്തിയിട്ടുണ്ട്. സമീപ ഭാവിയില്‍ റിലയന്‍സ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 3,170 രൂപയാണ്. ഇത് നിലവിലെ ഓഹരി വിലയേക്കാള്‍ 22 ശതമാനത്തിലധികം മുകളിലാണ്.
ബെര്‍ജര്‍ പെയിന്റ്‌സ്
പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ബെര്‍ജര്‍ പെയിന്റ്‌സിന്റെ ഓഹരികള്‍ക്ക് 'ബൈ' റേറ്റിങ് നല്‍കിയിരിക്കുന്നത് ചോള വെല്‍ത്ത് ഡയറക്ടാണ്. അടുത്തിടെ നേരിട്ട ശക്തമായ തിരുത്തലിനു ശേഷമാണ് നേരത്തെ നല്‍കിയിരുന്ന 'മാര്‍ക്കറ്റ് പെര്‍ഫോമര്‍' റേറ്റിങ്ങില്‍ നിന്നും ബൈ റേറ്റിങ്ങിലേക്ക് ഉയര്‍ത്തിയത്. വിപണി മേധാവിത്വത്തിന്റെ ആനുകൂല്യത്തില്‍ വളര്‍ത്തിയെടുത്ത ഫ്രാഞ്ചൈസി ശൃംഖല ഉപകരിക്കും.
കോവിഡ് കാലഘട്ടത്തില്‍ അസംഘടിത പെയിന്റ് വ്യവസായത്തിനേറ്റ തിരിച്ചടിയില്‍ നിന്നും നേട്ടമുണ്ടാക്കാനും ബെര്‍ജര്‍ പെയിന്റ്‌സ് (BSE: 509480, NSE : BERGEPAINT) ശ്രമിക്കുന്നുണ്ട്. അതേസമയം സമീപ കാലയളവിലേക്ക് 740 രൂപയാണ് ഓഹരിക്ക് നല്‍കിയ ലക്ഷ്യവില. വിപണി വിലയേക്കാള്‍ 30 ശതമാനം ഉയരെയാണിത്.
ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ
പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ ഓഹരിക്ക് ജിയോജിത്താണ് 'ബൈ' റേറ്റിങ് നല്‍കിയിരിക്കുന്നത്. ഹൃദ്രോഗ, ശ്വാസകോശ വിഭാഗങ്ങളിലെ മരുന്നുകള്‍ക്ക് ഉയര്‍ന്ന വിപണി വിഹിതം നിലനിര്‍ത്തുന്നതാണ് നേട്ടമാകുന്നത്. കൂടാതെ ഭൗമപരമായ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി യൂറോപ്യന്‍ വിപണിയിലേക്ക് കടക്കുന്നതും ഭാവിയില്‍ ഗുണകരമാകും.
ആഗോള തലത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചതും ഭാവിവരുമാനം വര്‍ധിപ്പിക്കും. ഈയൊരു പശ്ചാത്തലത്തില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ (BSE: 532296, NSE : GLENMARK) ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 485 രൂപയാണ്. ഇത് നിലവിലെ വിലയേക്കാള്‍ 27 ശതമാനം ഉയരെയാണ്.
ആരതി ഇന്‍ഡസ്ട്രീസ്
സവിശേഷ കെമിക്കല്‍ ഉത്പന്ന, ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരതി ഇന്‍ഡസ്ട്രീസിന്റെ ഓഹരിക്ക് 'അക്യൂമുലേറ്റ്' (ACCUMULATE) എന്ന റേറ്റിങ്ങാണ് പ്രഭുദാസ് ലീലാധര്‍ നല്‍കിയിരിക്കുന്നത്. 2022- 24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നു. ഉത്പാദന ശേഷി വര്‍ധിച്ചതും ഇറക്കുമതിയെ ആശ്രയിക്കുന്നതിനു പകരം ആഭ്യന്തരമായി അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതും അനുകൂല ഘടകമാണ്.
ഇതിനോടൊപ്പം ആഭ്യന്തര വിപണിയില്‍ ആവശ്യകത ഉയരുന്നതും വിദേശ രാജ്യങ്ങളുടെ 'ചൈന+1' നയവും ആരതി ഇന്‍ഡസ്ട്രീസിന്റെ (BSE: 524208, NSE : AARTIIND) പോസിറ്റീവ് ഘടകങ്ങളാണ്. സമീപ ഭാവിയിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 880 രൂപയാണ്. വിപണി വിലയേക്കാള്‍ 23 ശതമാനം മുകളിലാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications