ഐപിഒ അഥവാ പ്രാഥമിക ഓഹരി വില്‍പ്പനയെന്നാല്‍ സ്വകാര്യ കമ്പനികളുടെ മാത്രം വിളനിലമാണെന്ന് കരുതിയാല്‍ തെറ്റിപോകാം. മൂലധന ശേഖരണത്തിനായും പണം കണ്ടെത്തുന്നതിനായും സര്‍ക്കാരുകളും ആശ്രയിക്കാറുള്ള മാര്‍ഗമാണ് ഐപിഒ. അടുത്തിടെയായി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ ഐപിഒ പൂര്‍ത്തിയാക്കി ഓഹരി വിപണിയിലെത്തിയിട്ടുള്ളത്. ആ പ്രവണതയ്ക്ക് 2022-ലും മാറ്റമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചുരുങ്ങിയത് 5 പൊതുമേഖലാ കമ്പനികളുടെ ഐപിഒ ഈ വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ ഈ വര്‍ഷം ഐപിഒ നടത്തിയേക്കാവുന്ന 5 കമ്പനികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
എല്‍ഐസി
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിക്കപ്പെട്ടതും വിവിധ ഇന്‍ഷുറന്‍സ് കമ്പനികളെ ദേശസാല്‍ക്കരിച്ചും 1956-ലാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അഥവാ എല്‍ഐസി രൂപീകരിച്ചത്. രാജ്യത്താകമാനം 2048 ശാഖകളൂം 109 ഡിവിഷണല്‍ ഓഫീസുകളും 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും പ്രവര്‍ത്തിക്കുന്ന മഹാസ്ഥാപനമാണിത്. 2019-ലെ രേഖകള്‍ പ്രകാരം, 28.3 ലക്ഷം കോടി രൂപയുടെ ലൈഫ് ഫണ്ടും 21.4 ലക്ഷം കോടി രൂപ മൂല്യമുള്ള പോളിസികളും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ, 38.4 ലക്ഷം കോടിയുടെ ആസ്തിയുമുണ്ടെന്നാണ് നിഗമനം. ഇതേ കാലയളവില്‍ 2.6 കോടി ക്ലെയിമുകള്‍ തീര്‍പ്പാക്കിയത്. 2019-ലെ കണക്കനുസരിച്ച് 29 കോടി പോളിസി ഉടമകളാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഏകദേശം 25 ശതമാനത്തോളം ചെലവുകള്‍ക്ക് ധനസഹായവും നല്കുന്നു.
ഐപിഒകളുടെ മാതാവ്
ഓഹരി വിപണിയും നിക്ഷേപകരും ആവേശത്തോടെ കാത്തിരിക്കുന്ന എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 2022 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. പ്രഥാമിക ഓഹരി വില്‍പ്പനയുടെ നടപടി ക്രമങ്ങള്‍ക്കായി ജനുവരി അവസാനത്തോടെ സെബിയെ (SEBI) സമീപിക്കുമെന്നാണ് വിവരം. 15 ലക്ഷം കോടി രൂപ മൂല്യത്തോടെയാകും എല്‍ഐസിയുടെ ഐപിഒ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം എല്‍ഐസിയുടെ 5 മുതല്‍ 10 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവില്‍ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കില്‍ 5 ശതമാനം ഓഹരി വിറ്റഴിച്ചാല്‍ പോലും 75,000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് സമാഹരിക്കാനാകും. ഈ സാമ്പത്തക വര്‍ഷം (2022 മാര്‍ച്ച്) അവസാനത്തോടെ ഐപിഒ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
ഇസിജിസി ലിമിറ്റഡ്
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വായ്പ സേവനവുമായി ബന്ധപ്പെട്ട പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റീ കോര്പ്പറേഷന് ഓഫ് ഇന്ത്യ അഥവാ ഇസിജിസി ലിമിറ്റഡ്. മുംബൈയിലാണ് ആസ്ഥാനം. ചരക്ക് സേവനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടം പരിഹരിക്കുന്നതിന് കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് വായ്പയും റിസ്ക് ഇന്‍ഷുറന്‍സും ഇതുമായി ബന്ധപ്പെട്ട സേവനങ്ങളും നല്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത 5 വര്‍ഷത്തിനകം 5 ലക്ഷം കോടിയിലേറെ മൂല്യമുള്ള കയറ്റുമതി ചെയ്യാന്‍ ആസൂത്രണമിടുന്ന കേന്ദ്രസര്‍ക്കാര്‍ ഇസിജിസിയുടെ ജാമ്യം നില്‍ക്കാനുള്ള ശേഷി 88,000 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. കമ്പനിയുടെ വിഭവ ശേഖരണാര്‍ഥം കൂടിയാണ് ഐപിഒ നടത്തുന്നതിനുള്ള ആലോചനകള്‍ മുറുകിയത്. 2022-ല്‍ തന്നെ ഐപിഒ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാഷണല്‍ സീഡ്സ് കോര്പ്പറേഷന്
കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് നാഷണല്‍ സീഡ്സ് കോര്പ്പറേഷന് ലിമിറ്റഡ് (എന്എസ്സി). കാര്‍ഷിക സഹകരണ കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തനം. മിനിരത്ന പദവിയുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ തുടക്കം 1963-ലാണ്. നിലവില്‍ പരിപ്പ്, പയര്‍, എണ്ണക്കുരു, പച്ചക്കറികള്‍ തുടങ്ങിയ 80 വിളകളുടെ 621 വിഭാഗത്തിലുള്ള ഗുണമേന്മയുള്ള വിത്തുകള്‍ കമ്പനി ഉത്പാദിപ്പിക്കുന്നു. 8 കൃഷിത്തോട്ടങ്ങളിലായി 12,500 അംഗീകൃത കര്‍ഷകരും കോര്പ്പറേഷന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കോര്പ്പറേഷന് കീഴില്‍ വിത്തിനങ്ങളുടെ ഗുണമേന്മ ഉറപ്പ വരുത്താന്‍ നാല് പരിശോധനാ ലാബുകള്‍ ഭോപ്പാല്‍, ന്യൂഡല്‍ഹി, സൂറത്ഗര്ഗ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. 2020-ല്‍ 30 കോടി രൂപ അറ്റാദായവും 650 കോടി രൂപയുടെ വരുമാനവും നേടിയ കമ്പനിയുടെ ഐപിഒ 202-ല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്റെ 25 ശതമാനം ഓഹരികളാവും സര്‍ക്കാര്‍ ഒഴിവാക്കുക.
വാപ്കോസ് ലിമിറ്റഡ്
കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ വാപ്കോസ് (WAPCOS). അടിസ്ഥാന സൗകര്യ വികസനം, ജലം, വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിലും പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശവും എന്‍ജിനീയറിംഗ് നിര്‍മാണ പ്രവൃത്തികള്‍, വിഭവ സംഭരണത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജലശക്തി മന്ത്രാലത്തിന് കീഴിലുള്ള കമ്പനിയുടെ സേവനം രാജ്യാന്തര തലത്തിലും നല്‍കുന്നുണ്ട്. മിനിരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ല്‍ ഐപിഒ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പിന്‍വലിഞ്ഞു നില്‍ക്കുകയാണ്. എങ്കിലും 2022-ല്‍ തന്നെ ഐപിഒ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നീപ്കോ ലിമിറ്റഡ്
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍ടിപിസി) ഉടമസ്ഥതയിലുള്ള കമ്പനിയാണ് നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് അഥവാ നീപ്കോ (NEEPCO). 1976-ലാണ് തുടക്കം. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയിലെ ഈര്‍ജ നിലയങ്ങളുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മാണം, ഉത്പാദനം, നടത്തിപ്പ്, പരിപാലനം എന്നിവയാണ് മിനിരത്ന പദവിയുള്ള പൊതുമേഖല സ്താപനത്തിന്റെ ചുമതലകള്‍. നിലവില്‍ 2,057 മെഗാവാട്ടാണ് ഉത്പാദന ശേഷി. അടുത്തിടെ സോളാര്‍ പദ്ധതികള്‍ അടക്കമുള്ള പാരമ്പര്യേതര ഊര്ജോത്പാദനത്തിലേക്കും കടന്നിട്ടുണ്ട്. ദേശീയ ആസ്തി സമാഹരണ പദ്ധതിയുടെ ഭാഗമായി കമ്പിയുടെ ഐപിഒ 2023 സാമ്പത്തിക വര്‍ഷത്തിനകം ഉണ്ടായേക്കുമെന്നാണ് വിവരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications