കോവിഡ് രണ്ടാം തരംഗം അരങ്ങേറിയ 2021 ഏപ്രിലിന് ശേഷം വിപണികള്‍ ഏറ്റവും പ്രക്ഷുബ്ധമായ കാലയളവാണ് ഈ ഫെബ്രുവരി മാസം. പ്രധാന സൂചികയായ നിഫ്റ്റിയുടെ ഒരു ദിവസത്തെ ഉയര്‍ന്ന നിലവാരവും താഴ്ന്ന നിലവാരവും തമ്മിലുള്ള വ്യത്യാസത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയാല്‍ ഫെബുവരിയിലെ ചാഞ്ചാട്ടം 1.45 ശതമാനമാണെന്ന് കാണാനാകും. കഴിഞ്ഞ ഏപ്രിലില്‍ ഈ ചാഞ്ചാട്ടത്തിന്റെ തോത് 1.55 ആയിരുന്നു. അതുപോലെ അവസാന 12 മാസ ഫ്യൂച്ചര്‍ & ഓപ്ഷന്‍സ് എക്‌സ്പയറി കാലാവധിയുടെ ശരാശരി 1.19 ശതമാനമായിരുന്നു. ഇതില്‍ 0.77 ശതമാനം രേഖപ്പെടുത്തിയ 2021 ജൂലൈ ആയിരുന്നു ചാഞ്ചാട്ടം കുറവ് അനുഭവപ്പെട്ട എക്‌സപയറി കാലയളവ്.
അതേസമയം, ഫെബ്രുവരിയിലെ ഫ്യൂച്ചര്‍ & ഓപ്ഷന്‍സ് എക്‌സ്പയറി കാലയളവില്‍ നിഫ്റ്റി 5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയാണ് കടന്നു പോകുന്നത്. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ, വിദേശ നിക്ഷേപകര്‍ 1,100 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഇതുപോലെ വരുന്ന മാര്‍ച്ച മാസ എക്‌സ്പയറി കാലയളവിലും കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഇനി വരുന്ന തിരുത്തലിന് ശേഷം നിക്ഷേപത്തിനുള്ള നല്ല അവസാരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതാണ് ആഭ്യന്തര വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. മാര്‍ച്ച് മാസത്തെ വ്യാപാരത്തേയും ഉദ്വേഗമാക്കാവുന്ന 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1) റഷ്യ- ഉക്രൈന്‍ സംഘര്‍ഷം- കിഴക്കന്‍ യൂറോപ്പിലെ അയല്‍ക്കാരും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടക്കം ആഗോള വിപണികളടക്കം വന്‍ തകര്‍ച്ചയോടെയാണ് ഉള്‍ക്കൊള്ളുന്നത്. ഒരു യുദ്ധം ആഗോള സമ്പദ്ഘടനയില്‍ ഏല്‍പ്പിക്കാവുന്ന ആശങ്കകളുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക പ്രതികരണം. ഇതിന്റെ തുടര്‍ച്ചയായി 3 ശതമാനമെങ്കിലും ഇനിയും ഇടിയാം. അതിന് ശേഷം സാഹചര്യത്തെയും അനന്തര ഫലങ്ങളെയും ഉള്‍ക്കൊള്ളാനായിരിക്കും വിപണികള്‍ ശ്രമിക്കുക. കുറച്ചു ആഴ്ചകള്‍ക്കു ശേഷം ഒന്നുകില്‍ യുദ്ധം അവസാനിക്കും അല്ലെങ്കില്‍ നിഴല്‍ യുദ്ധമായി തുടരാനാവും സാധ്യത. എങ്കിലും അമേരിക്കന്‍ ചേരി ഏര്‍പ്പെടുത്തുന്ന ഉപരോധവും അതുമൂലം റഷ്യയുമായി നഷ്ടപ്പെടുന്ന വ്യാപാരത്തിന്റെ തോതുമായിരിക്കും നിര്‍ണായകം. അതേസമയം, വേഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലി പ്രതീക്ഷിക്കാം.
2) യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം- മാര്‍ച്ച് 15-16 തീയതികളിലാണ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ യോഗം ചേരുന്നത്. നിലവില്‍ അമേരിക്കയിലെ പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലാണ്. അതിനാല്‍ വരുന്ന യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിപണി പൊതുവേ പ്രതീക്ഷിക്കുന്നത്. ഇതില്‍ 0.25 ശതമാനം നിരക്ക് വര്‍ധന വിപണി വേഗത്തില്‍ ഉള്‍ക്കൊള്ളും. എന്നാല്‍ ഒറ്റയടിക്ക് 0.50 ശതമാനം നിരക്ക് വര്‍ധനയാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ വിപണികളെ വീണ്ടും സമ്മര്‍ദത്തിലാഴ്ത്തുന്ന ഘടകമാകും. കൂടാതെ ഈ വര്‍ഷം എത്ര തവണ കൂടി പലിശ നിരക്ക് വര്‍ധനയുണ്ടാകുമെന്ന വെളിപ്പെടുത്തലും നിര്‍ണായകമാണ്.
3) ക്രൂഡ് ഓയില്‍ വില- കിഴക്കന്‍ യൂറോപ്പില്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറിയതോടെ, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 100 ഡോളര്‍ നിലവാരം കടന്നു. സെപ്റ്റംബര്‍ 2014-ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ മറികടക്കുന്നത്. ഇതിനോടകം പണപ്പെരുപ്പം മിക്ക സമ്പദ് വ്യവസ്ഥകള്‍ക്കും ഭീഷണിയായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും വിലക്കയറ്റത്തിന് ശമനമില്ല. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലവാരത്തില്‍ ദീര്‍ഘനാള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരുകളുടെ ധനസ്ഥിതി സംബന്ധിച്ച കണക്കുക്കൂട്ടലുകളും തെറ്റിക്കാം. കൂടാതെ ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യവസായ മേഖലകളേയും സമ്മര്‍ദത്തിലാഴ്ത്തും.
4) നിയമസഭാ തെരഞ്ഞെടുപ്പ്- അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിപണി സാകൂതം ശ്രദ്ധിക്കുന്ന ഘടകമാണ്. നേരിട്ടുള്ള ബന്ധമില്ലെങ്കിലും വിപണിയുടെ പൊതുവികാരത്തെ ബാധിക്കാം. പ്രത്യേകിച്ചും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ആര് വിജയിക്കുന്നു എന്നുള്ളത്. ഉത്തര്‍ പ്രദേശില്‍ ബിജെപി മികച്ച മാർജിനിൽ ജയിക്കുന്നത് 2024 പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാവും. കാരണം, തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപ്പാക്കാനും ഏകക്ഷി ഭരണമാവും മികച്ചതെന്ന നിഗമനമാണ് ഇതിന് ആധാരം. മാര്‍ച്ച് 7-ന് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലം ഇതു സംബന്ധിച്ച ആദ്യ സൂചനകള്‍ നല്‍കും.
5) സാമ്പത്തിക വര്‍ഷം അവസാനത്തിലെ പോര്‍ട്ട്‌ഫോളിയോ റീബാലന്‍സിങ്- അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന കണക്കുക്കൂട്ടലില്‍ വിദേശ നിക്ഷേപകര്‍ കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായി വില്‍പ്പനക്കാരുടെ റോളിലാണ്. കടുപ്പമേറിയ വില്‍പ്പനയില്‍, സാമ്പത്തിക വര്‍ഷാവസനത്തോടെ തെരഞ്ഞെടുത്ത ഇന്‍ഡക്‌സ് ഹെവി വെയിറ്റ് ഓഹരികളിലെ സന്തുലിതമാക്കല്‍ അഥവാ റീബാലന്‍സിങ് പ്രതിഫലനം സൃഷ്ടിക്കാന്‍ ഇടയാക്കാവുന്നതാണ്. അതുപോലെ ഇത്രയും കാലും വാങ്ങുന്നതില്‍ താത്പര്യം കാണിച്ച ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകരും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ലാഭമെടുക്കാനും മുതിര്‍ന്നേക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications