1950-കളിലെ അഭ്യസ്തവിദ്യനായ ഒരു സാദാ ചെറുപ്പക്കാരനെ ഇന്ന് ലോകം വാഴ്ത്തപ്പെടുന്ന ശതകോടീശ്വരനും നിക്ഷേപകനുമായ വാറന്‍ ബഫെറ്റാക്കി മാറ്റിയത് കോമ്പൗണ്ടിങ് (COMPOUNDING) തന്ത്രത്തിന്റെ ശക്തിയാണ്. മറ്റു നിക്ഷേപ ആസ്തികളേക്കാള്‍ ആദായം ദീര്‍ഘകാലയളവില്‍ ഓഹരിയില്‍ നിന്നും ലഭിക്കുമെന്നതും ചരിത്രമാണ്. എന്നാല്‍, ഒരു സ്റ്റോക്കില്‍ കണ്ണുമടച്ചുള്ള നിക്ഷേപത്തിലൂടെ ഇത് സാധ്യമാകുമെന്ന് കരുതിയാല്‍ തെറ്റിപ്പോകും. ഓഹരി നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കപ്പെടണമെങ്കില്‍, കണ്‍സിസ്റ്റന്‍ഡ് കോമ്പൗണ്ടേര്‍സ് ആയ ഓഹരിയിലാവണം മുതൽ മുടക്കേണ്ടത്. ഇത്തരത്തില്‍ ദീര്‍ഘകാലയളവിലേക്ക് പരിഗണിക്കാവുന്ന 4 ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
എന്തുകൊണ്ട് കണ്‍സിസ്റ്റന്‍ഡ് കോമ്പൗണ്ടേര്‍സ് ?
നിക്ഷേപത്തിനുള്ള റിസ്കുമായി താരതമ്യം ചെയ്യുമ്പോള്‍, ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്കുന്ന, വളര്‍ച്ച വേഗത സ്ഥായിയായി നിലനിര്‍ത്തുന്ന കമ്പനികളെയാണ് കണ്‍സിസ്റ്റന്‍ഡ് കോമ്പൗണ്ടേര്‍സ് (CONSISTENT COMPOUNDERS) എന്നു പറയുന്നത്. അതായത്, ദീര്‍ഘകാലയളവില്‍ സ്ഥിരതയാര്‍ന്ന വരുമാന വളര്‍ച്ച, ഉയര്‍ന്ന ലാഭക്ഷമതയും പ്രകടിപ്പിക്കുന്ന കമ്പനികളുടെ ഓഹരിയെയാണ് കണ്‍സിസ്റ്റന്‍ഡ് കോമ്പൈണ്ടേര്സ് എന്നു വിശേഷിപ്പിക്കുന്നത്. സൂക്ഷ്മതയോടെയുള്ള മൂലധന വിതരണവും ഉയര്‍ന്ന മത്സരക്ഷമതയും സമാന മേഖലയിലെ എതിരാളികളേക്കാള്‍ ഗുണമേന്മയും മികച്ച ബാലന്‍സ് ഷീറ്റുമുള്ള കമ്പനികളായിരിക്കും ഇവ. അതുകൊണ്ട് തന്നെ നിക്ഷേപത്തിന്മേലുള്ള റിസക് പൊതുവേ കുറവായിരിക്കും. അതിനാല്‍ ദീര്‍ഘകാലയളവില്‍ നേട്ടം കരസ്ഥമാക്കാനാകും. വാറന്‍ ബഫെറ്റും നിക്ഷേപത്തിനായി തെരഞ്ഞെടുത്തിരുന്നത് ഇത്തരം കമ്പനികളെയായിരുന്നു.
1) ഗ്രാസിം ഇന്‍ഡസ്ട്രീസ്
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE : 500300, NSE : GRASIM). 1947-ല്‍ ടെക്സ്റ്റൈല്‍ മേഖലയിലാണ് തുടക്കമെങ്കിലും യഥാസമയത്ത് വൈവിധ്യവത്കരണം നടത്തുകയും ആ മേഖലകളില്‍ മുന്‍നിരയിലെത്താനും മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ വിസ്കോസ് റയോണ്‍ നിര്‍മാതാവാണ്. കൂടാതെ ക്ലോര്‍ആല്‍ക്കലി, ലിനന്‍ ഉത്പന്നങ്ങള്‍ എന്നിവയില്‍ രാജ്യത്ത് മുന്‍പന്തിയിലുമാണ്.
വൈവിധ്യവത്കരണം
സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍, വിഎസ്എഫ്, കാസ്റ്റിക് സോഡ, രാസവളം തുടങ്ങിയവയും ഗ്രാസിം ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്നു. അള്‍ട്രാടെക് സിമന്റ്, ആദിത്യ ബിര്‍ള കാപ്പിറ്റല്‍ എന്നിവ ഉപകമ്പനികളാണ്. കഴിഞ്ഞ 5 വര്‍ഷമായി 20.3 ശതമാനം തോതില്‍ വരുമാനത്തില്‍ വാര്‍ഷിക വളര്‍ച്ചയും ലാഭത്തില്‍ 15.8 ശതമാനം വാര്‍ഷിക വളര്‍ച്ചയും നിലനിര്‍ത്തുന്നുണ്ട്. അടുത്തിടെ വളനിര്‍മാണ വിഭാഗം ഒഴിവാക്കാന്‍ തീരുമാനിച്ചു. 4930 കോടി രൂപ വരുമാനവും 980 കോടി രൂപ അറ്റാദായലും ഏറ്റവുമൊടുവിലെ പ്രവര്‍ത്തന ഫലത്തില്‍ കാണിക്കുന്നു. നിലവില്‍ 1,840 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
2) ബജാജ് ഫിനാന്‍സ്
ബജാജ് ഹോള്‍ഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡ്. മഹാരാഷ്ട്രിയിലെ പൂനെയാണ് ആസ്ഥാനം. 1987-ല്‍ ബജാജ് ഓട്ടോ ഫിനാന്‍സ് എന്ന പേരില്‍ വാഹന വായ്പ നല്‍കിയാണ് തുടക്കമിട്ടതെങ്കിലും വളരെ വേഗം ധനകാര്യ മേഖലയിലെ വിവിധ ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുത്ത് വൈവിധ്യവത്കരണം നടത്തി. ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയിലെ മുന്പന്തിയുലാണ് കമ്പനി. എങ്കിലും ഇന്‍ഷുറന്‍സ് സേവനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളും ഭവന വായ്പകളും ഇടത്തരം, ചെറുകിട വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിസിനസ് ലോണുകളും നല്‍കുന്നതിലും മുന്‍പന്തിയില്‍ തന്നെയാണ്.
ഫിഗിറ്റല്‍
ഐപിഒയില്‍ പങ്കെടുക്കുന്നതിനായി വന്‍കിട നിക്ഷേപകര്‍ക്കും ബജാജ് ഫിനാന്‍സ് (BSE : 500034, NSE: BAJFINANCE) കടം കൊടുക്കാറുണ്ട്. കമ്പനി വലിയ തോതില്‍ ഡിജിറ്റല്‍വത്കരിച്ചു കഴിഞ്ഞു. അതിനാല്‍ 'ഫിഗിറ്റല്‍' (Phygital) ബിസിനസ് മോഡലിലേക്ക് കടന്ന ആദ്യ കമ്പിയെന്ന മുന്‍തൂക്കവുമുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ 29.6 ശതമാനം വാര്‍ഷിക വളര്‍ച്ചയും ലാഭത്തില്‍ 28.2 ശതമാനം വളര്‍ച്ചയും നിലനിര്്ത്തുന്നു. നിലവില്‍ 7,637 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
3) അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്
ഡി-മാര്‍ട്ട് എന്ന ബ്രാന്‍ഡില്‍ ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല നടത്തുന്നു. 2000 രാജ്യത്തെ പ്രശസ്ത വാല്യൂ ഇന്‍വസ്റ്ററായ രാധാകിഷന്‍ ധമാനിയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ടിന് തുടക്കമിട്ടത്. അലൈന്‍ റീട്ടെയില്‍ ട്രേഡ്, അവന്യൂ ഫുഡ് പ്ലാസ എന്നിവയിലൂടെ ആഭ്യന്തര വിപണിയിലെ ഫുഡ്/ ഗ്രോസറി വിഭാഗത്തില്‍ മികച്ച വിപണി വിഹിതം സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അലൈന്‍ റീട്ടെയില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ സ്വീകരിക്കുകയും അവരുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വില്‍പ്പന നടത്തുന്നു. ഇ-കൊമേഴ്സ് രംഗത്ത് അവന്യൂ ഇ-കൊമേഴ്സിലൂടെ രംഗപ്രവേശം ചെയ്തു.
തുടക്കം പതുക്കെ
ആദ്യത്തെ ഒമ്പത് വര്‍ഷത്തില്‍ ഒമ്പത് സ്റ്റോറുകള്‍ മാത്രമാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് (BSE : 540376, NSE : DMART) ആരംഭിച്ചത്. എന്നാല്‍ ഇന്ന് ഇരുനൂറോളം സ്റ്റോറുകളാണ് ഡി മാര്‍ട്ടിനുള്ളത്. 2017-ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ 22.4 ശതമാനം വളര്‍ച്ചയും പ്രവര്‍ത്തന ലാഭത്തില്‍ 28 ശതമാനം വളര്‍ച്ചയും നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ 4,554 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
4) എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ധനകാര്യ സേവന ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമായി 1994-ല്‍ മുംബൈ ആസ്ഥാനമായാണ് ആരംഭം. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ആഗോള തലത്തില്‍ പത്താമതും നില്ക്കുന്നു. വിപണി മൂലധനം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 8.5 ലക്ഷം കോടി രൂപയിലേറെയാണ് വിപണി മൂലധനം. 3,000-ത്തോളം നഗരങ്ങളിലായി 6,000-ത്തോളം ശാഖകളുണ്ട്.
മുന്‍പന്തിയില്‍
എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്നതില് എച്ച്ഡിഎഫ്സി ബാങ്ക് (BSE : 500180, NSE: HDFCBANK) മുന്‍പന്തിയിലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 42.96 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 17.81 ശതമാനം ഓഹരികളും ഓഹരി കൈവശം വച്ചിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ 20 ശതമാനവും ലാഭത്തില്‍ 15.3 ശതമാനവും വളര്‍ച്ച നിലനിര്‍ത്തുന്നു. നിലവില്‍ 1,558 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications