വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നതിനുള്ള മുഖ്യകാരണം. ഇതിനോടൊപ്പം ഐടി, ബാങ്കിംഗ് കമ്പനികള്‍ പുറത്തുവിട്ട നാലാം പാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും തിരിച്ചടിയാകുന്നു. ഏപ്രില്‍ 4-ന് രേഖപ്പെടുത്തിയ സമീപകാല ഉയര്‍ന്ന നിലവരാത്തിനു ശേഷം നിഫ്റ്റിയില്‍ 1,000 പോയിന്റിലേറെ ഇടിവ് നേരിട്ടു. ഇതിനിടെ മുന്‍നിര പവര്‍ സ്റ്റോക്കിന് സെല്‍ റേറ്റിങ് നല്‍കി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ജെഎസ്ഡബ്ല്യൂ എനര്‍ജി
രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരായ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ ഭാഗമായ ഊര്‍ജോത്പാദന കമ്പനിയാണ് ജെഎസ്ഡബ്ല്യൂ എനര്‍ജി. നിലവില്‍ 4,559 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിച്ചിട്ടുണ്ട്. ഇതില്‍ 3,158 മെഗാവാട്ട് ഊര്‍ജവും താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 1,391 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളില്‍ നിന്നും 10 മെഗാവാട്ട് സൗരോര്‍ജ പദ്ധതികളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ദക്ഷിണാഫ്രിക്കയില്‍ കല്‍ക്കരി ഖനികളില്‍ പങ്കാളിത്തമുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ ലിഗ്നൈറ്റ് ഖനിയും പ്രവര്‍ത്തിക്കുന്നുണ്ട്. 2006-ല്‍ ആരംഭിച്ച ജെഎസ്ഡബ്ല്യൂ പവര്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ ഉപകമ്പനിയാണ്.
ഓഹരി വിശദാംശം
ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ (BSE:533148, NSE: JSWENERGY) ഓഹരികളില്‍ 74.66 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 13.92 ശതമാനവും ഈട് വെച്ചിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.51 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 9.18 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഓഹരിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 88.20 രൂപ നിരക്കിലാണ്. ഊര്‍ജോത്പാദന വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 35.90 നിരക്കിലായിരിക്കുമ്പോള്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടേത് 59.40 നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.57 ശതമാനമാണ്.
പ്രതികൂല ഘടകം
ജെഎസ്ഡബ്ല്യൂ എനര്‍ജിക്ക് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത് സെല്‍ (SELL) റേറ്റിങ്ങാണ്. കൂടാതെ ഓഹരി ഉയര്‍ന്ന വാല്യൂവേഷനിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇതിനോടൊപ്പം ഇന്ധനവില ഉയരുന്നതും കമ്പനിക്ക് പ്രതികൂലമാണ്. കമ്പനിയുടെ താപവൈദ്യുത നിലയങ്ങളുടെ 66 ശതമാനവും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെ 600 മെഗാവാട്ട് പദ്ധതികള്‍ക്ക് വേണ്ടി കല്‍ക്കരി വാങ്ങാനുള്ള ദീര്‍ഘകാല കരാറുകളുമില്ല എന്നതും തിരിച്ചടിയാണ്. അതിനാല്‍ ഇനിയും കല്‍ക്കരി വില ഉയരുന്നത് ഉത്പാദനം വെട്ടിച്ചുരുക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കാം. ഇതിലൂടെ 15 ശതമാനമെങ്കിലും അറ്റാദായത്തിലും ഇടിവുണ്ടാകാം.
സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ സാമ്പത്തിക സ്ഥിതി ശരാശരിക്കും മുകളിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 5.6 ശതമാനം ഇടിവും പ്രവര്‍ത്തന ലാഭത്തില്‍ 1.7 ശതമാനവും അറ്റാദായത്തില്‍ 116.9 ശതമാനം വീതം വര്‍ധനയും രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 1,984 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 11.31 ശതമാനം ഇടിവും രണ്ടാം പാദത്തേക്കാള്‍ 19.59 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 319 കോടിയിലെത്തി.
ലക്ഷ്യവില 175
ചൊവ്വാഴ്ച രാവിലെ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ ഓഹരികള്‍ 353 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസക്കാലയളവില്‍ ഓഹരി 175 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത്, നിലവിലെ വിപണി വിലയില്‍ നിന്നും 50 ശതമാനത്തോളം താഴെയാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്ന ലക്ഷ്യവില.
അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 408 രൂപയും താഴ്ന്ന വില 94.15 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 252 ശതമാനവും ഒരു മാസത്തിനിടെ 18 ശതമാനവും ഉയര്‍ച്ചയുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications