തുടര്‍ച്ചയായ നാലാം ആഴ്ചയാണ് പ്രധാന സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതോടെ ആഴ്ചയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 26-നു ശേഷം വിപണി നേട്ടത്തില്‍ തുടരുന്ന ഏറ്റവും വലിയ കാലയളവ് കൂടിയായി മാറി. സമീപകാല താഴ്ചയില്‍ നിന്നും ഒരു മാസത്തിനിടെ പ്രധാന സൂചികള്‍ 12 ശതമാനത്തിലേറെ കരകയറിക്കഴിഞ്ഞു. ഇതിനോടൊപ്പം തിരുത്തല്‍ നേരിട്ട ചില ഓഹരികളും നേട്ടത്തിലേക്ക് മടങ്ങിയെത്തി. സൂചികകള്‍ സര്‍വകാല റെക്കോഡിന് സമീപത്തേക്ക് വീണ്ടുമെത്തുമ്പോള്‍ അടിസ്ഥാനപരമായി മികച്ച 7 സ്റ്റോക്കുകള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ തുടരുകയാണ്.
താഴ്ന്ന നിലവാരത്തില്‍
കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ താഴ്ന്ന നിലവാരത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്ന അടിസ്ഥാനപരമായി മികച്ചതും സാമ്പത്തികാടിത്തറയുമുളള 7 കമ്പിനകളെ താഴെ ചേര്‍ക്കുന്നു. ബ്രാക്കറ്റില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരമാണ് നല്‍കിയിരിക്കുന്നത്. എച്ചഡിഎഫ്‌സി ലൈഫ്- 670.50 (627); കാസ്‌ട്രോള്‍ ഇന്ത്യ- 125.60 (117.75); കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ- 1,463.65 (1,393); എസ്ബിഐ കാര്‍ഡ്‌സ്- 849.95 (860.05); ജില്ലറ്റ് ഇന്ത്യ- 5,200.10 (5,182.20); ജൂബിലന്റ് ലൈഫ്- 571.60 (556); പി & ജി ഹെല്‍ത്ത്- 51,145 (4,903).
വിലക്കുറവ് പരിഗണിക്കാമോ ?
നേരത്തെ സൂചിപ്പിച്ചവയില്‍ മിക്കതും എഫ്എംസിജി, ഫാര്‍മ വിഭാഗം ഓഹരികളാണെന്ന് കാണാം. ലാര്‍ജ് കാപ് സ്‌റ്റോക്ക് ആയ ഹിന്ദുസ്ഥാന്‍ യൂണിലിവറും 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് എഫ്എംസിജി വിഭാഗത്തിന് തിരിച്ചടിയാകുന്നത്. വാഹന നിര്‍മാതാക്കളെ പോലെ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് എളുപ്പം പകരാന്‍ എഫ്എംസിജി വിഭാഗത്തിന് കഴിയില്ല. കാരണം വില പൊടുന്നനെ ഉയര്‍ത്തിയാല്‍ അത് ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനത്തെ ബാധിക്കാം. ഇതോടെ വളരെക്കാലം അപ്രാപ്യമായ വിലയില്‍ നിന്നിരുന്ന ബഹുരാഷ്ട്ര എഫ്എംസിജി കമ്പനികളൊക്കെ ആകര്‍ഷമായ നിലവാരത്തിലേക്ക് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എസ്ബിഐ കാര്‍ഡ്‌സ്, മറ്റുള്ളവയെക്കാള്‍ കരകയറാന്‍ സമയമെടുത്തേക്കാം. യുപിഐ സംവിധാനം വന്നതോടെ പേയ്‌മെന്റ് ബിസിനസ് മേഖലയില്‍ ഉടലെടുത്ത കടുത്ത മത്സരം കമ്പനിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഡിവിഡന്റ് മുതലാകും
മേല്‍പ്പറഞ്ഞവയില്‍ കാസ്‌ട്രോള്‍ ഇന്ത്യയും ജില്ലറ്റ് ഇന്ത്യയും അടിസ്ഥാനപരമായി വിലയിരുത്തിയാലും ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. ഇവ രണ്ടും പറയത്തക്ക കടബാധ്യതകളില്ലാത്ത കമ്പനികളും മുടക്കമില്ലാതെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതുമാണ്. ഒരു ബഹുരാഷ്ട്ര കമ്പനിയെന്ന നിലയില്‍ കാസ്ര്‌ടോള്‍ നല്‍കുന്ന 4.4 ശതമാനം ഡിവിഡന്റ് യീല്‍ഡ് മികച്ചതാണ്. കൂടാതെ പിഇ റേഷ്യോ 20-ലും താഴെ നില്‍ക്കുന്നതിനാലും മൂല്യത്തിന്റെ പരിഗണന വച്ചും കാസ്‌ട്രോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്നതേയുള്ളൂ.
എന്തു ചെയ്യണം ?
ബാക്കിയുള്ള ഓഹരികളിൽ പ്രത്യേകിച്ചും എസ്ബിഐ കാര്‍ഡ്‌സില്‍ ജാഗ്രതയോടെ മാത്രം നിക്ഷേപിക്കാവൂ. 52 ആഴ്ചയിലെ താഴ്ന്ന നിലവാരം എന്നതു മാത്രം പരിഗണനാ ഘടകമാക്കരുതെന്നും മറ്റ് അടിസ്ഥാന കാര്യങ്ങളും ബിസിനസ് മോഡലും നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള ശേഷിയും ഒക്കെകൂടി പരിഗണിച്ചു വേണം അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.