ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ എത്രയൊക്കെ അളവില്‍ ആര്‍ക്കൊക്കെ ഓഹരി പങ്കാളിത്തം അതിലുണ്ട് എന്നത് നിര്‍ണായകമായ ഒരു വിവരമാണ്. ഒരു കമ്പനിയെ കുറിച്ച് ഏറ്റവുമധികം വസ്തുത അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്. ഇത്തരത്തില്‍ ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയ 5 കമ്പനികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ
അതിവേഗ സേവനങ്ങളൊരുക്കുന്ന ഭക്ഷണശാലകളുടെ ശൃംഖലയാണ് റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ (BSE: 543248, NSE: RBA). ബര്‍ഗര്‍ കിങ് ബ്രാന്‍ഡിലുള്ള റെസ്റ്റോറന്റുകളുടെ നടത്തിപ്പിനും ഫ്രാഞ്ചൈസി പ്രവര്‍ത്തിപ്പിക്കുന്നതിനും അവകാശം നേടിയിട്ടുണ്ട്. 2026-ഓടെ ഭക്ഷണശാലകളുടെ എണ്ണം 700 ആയി ഉയര്‍ത്താനാണ് പദ്ധതി. ഡിസംബര്‍ പാദത്തിന്റെ അവസാനം 17.35 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകരുടെ പക്കലുണ്ടായിരുന്നത്. മാര്‍ച്ച് പാദത്തോടെ ഇത് 28.76 ശതമാനമായി ഉയര്‍ന്നു.
നാലാം പാദ കാലയളവില്‍ 11.41 ശതമാനം വര്‍ധനവ്. കഴിഞ്ഞ ദിവസം 111.25 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്.
ജിഎന്‍എഫ്സി
ആഭ്യന്തര വിപണിയിലെ പ്രമുഖ കാര്‍ഷിക വള നിര്‍മാതാക്കളാണ് ഗുജറാത്ത് നര്‍മദവാലി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് അഥവാ ജിഎന്‍എഫ്സി (BSE: 500670, NSE: GNFC). നര്‍മദ ബ്രാന്‍ഡിന് കീഴില്‍ യൂറിയ, അമോണിയം നൈട്രോ ഫോസ്ഫേറ്റ്, കാല്‍സ്യം അമോണിയം നൈട്രേറ്റ് എന്ന വളങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഇതിനോടൊപ്പം കെമിക്കല്‍, പെട്രോകെമിക്കല്‍ മേഖലയിലും ബിസിനസ് സംരംഭങ്ങളുമുണ്ട്. മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ 5.12 ശതമാനം വിഹിതമാണ് വിദേശ നിക്ഷേപകര്‍ വര്‍ധിപ്പിച്ചത്.
ഇതോടെ ആകെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 22.39 ശതമാനമായി. ഡിസംബര്‍ പാദത്തില്‍ ഇത് 17.27 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ജിഎന്‍എഫ്സി ഓഹരികള്‍ 865 രൂപയിലാണ് ക്ലോസ് ചെയ്തത്.
മോയില്‍
രാജ്യത്തെ ഏറ്റവും വലിയ മാംഗനീസ് അയിര് ഉത്പാദകരാണ് മോയില്‍ ലിമിറ്റഡ് (BSE: 533286, NSE: MOIL). കമ്പനിക്ക് കീഴില്‍ 10 ഖനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ആറെണ്ണം മഹാരാഷ്ട്രയിലും നാലെണ്ണം മധ്യപ്രദേശിലുമാണ്. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനവുമുണ്ട്. ഡിസംബര്‍ പാദത്തില്‍ മോയിലിന്റെ 1.9 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകരുടെ പക്കലുണ്ടായിരുന്നത്. മാര്‍ച്ച് പാദത്തോടെ ഇത് 5.57 ശതമാനമായി ഉയര്‍ന്നു.
അതായത് ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവില്‍ 3.67 ശതമാനം ഓഹരി വിഹതിമാണ് വിദേശ നിക്ഷേപകര്‍ അധികം നേടിയത്. മികച്ച തോതില്‍ ഡിവിഡന്റ് നല്കുന്ന കമ്പനി കൂടിയാണിത്. ബുധനാഴ്ച 183.90 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഏഞ്ചല്‍ വണ്‍
വളരെയധികം വൈവിധ്യവത്കരിക്കപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനമാണ് ഏഞ്ചല്‍ വണ്‍ (BSE: 543235, NSE: ANGELONE). പ്രധാനമായും സ്റ്റോക്ക്, കമ്മോഡിറ്റി, കറന്‍സി എന്നിവയുടെ ബ്രോക്കിങ്ങിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇതിനോടൊപ്പം ഡെപ്പോസിറ്ററി സേവനങ്ങളും മ്യൂച്ചല്‍ഫണ്ട് വിതരണവും ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രോക്കിങ്ങിലും സേവനങ്ങള്‍ നല്കുന്നു.
ഡിസംബര്‍ പാദത്തില്‍ 5.44 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ വിഹിതം. ഇത് മാര്‍ച്ച് പാദത്തോടെ 8.96 ശതമാനമായി ഉയര്‍ന്നു. നാലാം പാദത്തില്‍ 3.52 ശതമാനം വിഹിതമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച 1,684 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
കെഇഐ ഇന്‍ഡസ്ട്രീസ്
ഇലട്രിക്കല്‍ കേബിളുകളും വയറുകളും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് കൃഷ്ണ ഇലട്രിക്കല്‍ ഇന്‍ഡസ്ട്രീസ് അഥവാ കെഇഐ ഇന്‍ഡസ്ട്രീസ് (BSE: 517569, NSE: KEI). ഗാര്‍ഹിക ആവശ്യത്തിനുള്ള വിവിധതരം വയറുകള്‍ മുതല്‍ എക്സട്രാ ഹൈ വോള്‍ട്ടേജ് കേബിളുകള്‍ വരെ വിപണിയിലെത്തിക്കുന്നു. ഇതിനോടൊപ്പം എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ സേവങ്ങളും വാഗ്ദാനം ചെയ്യുന്നു. ഡിസംബര്‍ മാസത്തില്‍ 21.78 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ പങ്കാളിത്തം.
ഇത് മാര്‍ച്ച് പാദത്തോടെ 25.22 ശതമാനത്തിലേക്ക് ഉയര്‍ന്നു. നാലാം പാദത്തിനിടെ 3.44 ശതമാനം ഓഹരി വിഹിതം വര്‍ധിച്ചു. കഴിഞ്ഞ ദിവസം 1,236 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications