വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ കുതിപ്പിന് അവസാനമിട്ട് രാവിലത്തെ വ്യാപാരത്തില്‍ നിഫ്റ്റി ഒരു ശതമാനത്തോളം ഇടിഞ്ഞിരുന്നു. എങ്കിലും മിക്ക ഓഹരികളും ശക്തമായ തിരുത്തല്‍ നേരിട്ട് ആകര്‍ഷക വിലയിലേക്ക് എത്തിയതോടെയുള്ള നിക്ഷേപ താത്പര്യത്തില്‍ സൂചികകളുടെ നഷ്ടം ഏറെക്കുറെ വീണ്ടെടുക്കുകയും ചെയ്തു. അതിനിടെ, ഈമാസം അവസാനത്തോടെ ഇടക്കാല ലാഭവിഹിതം നല്‍കുമെന്ന് പ്രമുഖ പൊതുമേഖലാ സ്ഥാപനം പ്രഖ്യാപിച്ചു. നേരത്തെ ഈ കമ്പനിയുടെ ഓഹരികള്‍ 60% വരെ നേട്ടം തരാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്തും സൂചിപ്പിച്ചിരുന്നു.
എന്താണ് ഇടക്കാല ലാഭവിഹിതം?
ഒരു കമ്പനി അതിന്റെ വാര്‍ഷിക പൊതു യോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നേയും നല്‍കുന്ന പ്രതിയോഹരി ലാഭ വീതമാണ് ഇടക്കാല ലാഭവിഹിതം. കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടിയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമില്ല.
ഗെയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉല്‍പ്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്. പ്രകൃതിവാതക പര്യവേക്ഷണം, ഉല്‍പ്പാദനം, വിതരണം, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് വിതരണം, പെട്രോകെമിക്കല്‍, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. 1984-ല്‍ പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഗെയിലിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിക്ക്, 2013-ല്‍ മഹാരത്ന പദവി ലഭിച്ചു.
Also Read: 3 ആഴ്ചയ്ക്കുള്ളില്‍ 32% ലാഭം കിട്ടും; ഓഹരി വില 47 രൂപ മാത്രം; വാങ്ങുന്നോ?
ഇടക്കാല ലാഭവിഹിതം
കഴിഞ്ഞ ദിവസം ചേര്‍ന്ന ഗെയിലിന്റെ ( BSE: 532155, NSE: GAIL ) ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 40 ശതമാനം ലാഭവിഹിതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിലൂടെ ഓഹരിയൊന്നിന് നാലു രൂപ നിരക്കില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുന്നതിനുളള റെക്കോഡ് ഡേറ്റ് ഡിസംബര്‍ 31-നും എക്‌സ് ഡിവിഡന്റ് ഡേറ്റ് ഡിസംബര്‍ 30-നുമാണ്.
Also Read: അനുകൂല ഘടകങ്ങള്‍ പലത്; കുതിച്ചു ചാടാനൊരുങ്ങി ഈ ബാങ്കിംഗ് സ്‌റ്റോക്ക്; 42% ലാഭം തരും
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഗെയിലിന്റെ വരുമാനം 57 ശതമാനം ഉയര്‍ന്ന് 21,515 കോടി രൂപയിലെത്തി. ഇത് ആദ്യ പാദത്തിലെ ഫലവുമായി തട്ടിച്ചു നോക്കുമ്പോള്‍ 23 ശതമാനത്തിലധികം വര്‍ധനവാണ് കാണിക്കുന്നത്. കമ്പനി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അന്താരാഷട്ര വിപണിയില്‍ വില ഉയര്‍ന്നതിന്റെ ചുവടു പിടിച്ച് വിതരണം ചെയ്യുന്ന വാതകത്തിന് വില വര്‍ദ്ധിപ്പിച്ചതും ആഭ്യന്തര വിപണിയില്‍ പ്രകൃതി വാതകത്തിന്റെ ഉയര്‍ന്ന വില്‍പ്പനയുമാണ് കമ്പനിയെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സഹായിച്ചതെന്നും ജിയോജിത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: സ്വകാര്യവത്കരിക്കുമെന്ന് സൂചന; ഈ പൊതുമേഖലാ ബാങ്ക് ഓഹരി 60% ലാഭം തരാം
അനുകൂല ഘടകങ്ങള്‍
1) ആഭ്യന്തര വിപണിയില്‍ പ്രകൃതി വാതകത്തിന് വര്‍ധിക്കുന്ന ആവശ്യകത.
2) നികുതിക്ക് മുന്നേയുള്ള ലാഭത്തിന്റെ മാര്‍ജിന്‍ വരുന്ന പാദത്തിലും മികച്ചതായിരിക്കും എന്നുള്ള മാനേജ്മെന്റിന്റെ് ആത്മവിശ്വാസം.
3) സിറ്റി ഗ്യാസ് വിതരണ പദ്ധതിയും ലാഭത്തിലായത്.
4) രാജ്യത്തുടനീളം 81 ഇടങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിച്ചത്.
5) കമ്പനിയുടെ മൂലധന ചെലവ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 3,779 കോടി രൂപയായിരുന്നത് അടുത്ത പകുതിയില്‍ 6,650 കോടി രൂപയാകുമെന്ന അനുമാനം.
6) ഭാവി സാധ്യതകള്‍ കണക്കിലെടുത്ത് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റിനു വേണ്ടി ക്രമീകരണങ്ങള്‍ തുടങ്ങിയത്. ഇതിനോടരം മൂന്ന് സ്ഥലങ്ങളില്‍ പ്ലാന്റ് ആരംഭിക്കുവാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 10 മെഗാവാട്ട് ഉത്പാദന ശേഷിയാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി ഇലക്ട്രോലൈസര്‍ പ്ലാന്റിനു വേണ്ടിയുള്ള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു.
ലക്ഷ്യവില 208
നിലവില്‍ 130-131 രൂപ നിലവാരത്തിലാണ് ഗെയിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 208 രൂപ ലക്ഷ്യമാക്കി ഒരു വർഷക്കാലയളവിലേക്ക് ഓഹരികള്‍ വാങ്ങാമെന്ന് നേരത്തെ ജിയോജിത്തിന്റെ നിര്‍ദേശം ഉണ്ടായിരുന്നു. ഓഹരികളുടെ വില 140 നില്‍ക്കുമ്പോഴായിരുന്നു ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാമെന്ന് ജിയോജിത്ത് നിര്‍ദേശിച്ചിരുന്നത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 60 ശതമാനം നേട്ടം ഇതിലൂടെ ലഭിക്കാം. കഴിഞ്ഞ 12 മാസ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 171.30 രൂപയും കുറഞ്ഞ വില 116.65 രൂപയുമാണ്.
Also Read: വിരുന്നിനെത്തിയവര്‍ വീട്ടുകാരായി; വിദേശ നിക്ഷേപകര്‍ കയ്യടക്കിയ 5 ഓഹരികള്‍ ഇതാ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.