ഒരു വര്‍ഷം കൊണ്ട് വന്‍ലാഭം തരാന്‍ സാധ്യതയുള്ള ഓഹരികളുടെ പട്ടികയിലേക്ക് ഗ്രാവിറ്റ ഇന്ത്യയെയും ചേര്‍ക്കുകയാണ് ബ്രോക്കറേജായ എംകേ ഗ്ലോബല്‍. ഈ വര്‍ഷം മാത്രം നിക്ഷേപകര്‍ക്ക് 200 ശതമാനത്തിലേറെ ആദായം നല്‍കിയ സ്റ്റോക്കാണിത്. 'ഒരങ്കത്തിനുള്ള ബാല്യം' ഗ്രാവിറ്റ ഇന്ത്യയില്‍ ഇനിയുമുണ്ടെന്ന് എംകേ ഗ്ലോബല്‍ നിരീക്ഷിക്കുന്നു. സ്‌റ്റോക്കില്‍ 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്ന ബ്രോക്കറേജ്, ഇപ്പോഴത്തെ നിലയില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്ന നിര്‍ദേശമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
ഈയം പുനരുത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഗ്രാവിറ്റ. സംഘടിത മേഖലയില്‍ കമ്പനിക്ക് 18 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്. പറഞ്ഞുവരുമ്പോള്‍ ആഫ്രിക്കയില്‍ നിന്നാണ് ഗ്രാവിറ്റ ഇന്ത്യ 60 ശതമാനത്തോളം ആക്രി സമാഹരിക്കുന്നത്. ആഫ്രിക്കയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനി.
Also Read: 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം; 5 പെന്നി സ്റ്റോക്കുകള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?
ഇതു പൂര്‍ത്തിയാകുന്നപക്ഷം ഗ്രാവിറ്റ ഇന്ത്യയുടെ ലാഭക്ഷമത ഇപ്പോഴുള്ള 20 ശതമാനത്തില്‍ നിന്നും മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. ആലൂമിനിയവും പ്ലാസ്റ്റിക്കും റീസൈക്കിള്‍ ചെയ്യുന്ന ശാലകളുടെ ശേഷി വര്‍ധിപ്പിക്കാനും ഗ്രാവിറ്റി ഇന്ത്യയ്ക്ക് ആലോചനയുണ്ട്.
ആക്രി ലഭ്യത വിശാലമാകുന്നതോടെ ചരക്കുനീക്കവും പ്രവര്‍ത്തന മൂലധനവും കാര്യക്ഷമമായി വിനിയോഗിക്കാന്‍ ഗ്രാവിറ്റ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയിലെ ബാറ്ററി നിര്‍മാതാക്കളുമായി സഹകരിച്ച് റീസൈക്കിള്‍ ബിസിനസ് കൂടുതല്‍ ശക്തമാക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങളിലൊന്ന്. ഈ മേഖലയില്‍ പ്രവര്‍ത്തന മൂലധനം കുറവ് മതിയെന്നത് കണക്കിലെടുക്കുമ്പോള്‍ കമ്പനിയുടെ ലാഭക്ഷമത കാര്യമായി ഉയരും.
അതുകൊണ്ട് ഗ്രാവിറ്റ ഇന്ത്യ ഓഹരികളില്‍ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് എംകേ ഗ്ലോബല്‍ പങ്കുവെയ്ക്കുന്നത്. സ്റ്റോക്കില്‍ 380 രൂപയുടെ ടാര്‍ഗറ്റ് വില ഇവര്‍ നിര്‍ദേശിക്കുന്നു. ഇപ്പോഴുള്ള വിലയില്‍ നിന്നും 50 ശതമാനം ഉയര്‍ച്ചയാണിത്.
ഇതേസമയം, ചരക്കുവില മുന്‍നിര്‍ത്തി വലിയ ചാഞ്ചാട്ടം ഗ്രാവിറ്റ ഇന്ത്യയുടെ മാര്‍ജിനുകളില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഹെഡ്ജിങ് തന്ത്രങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിഹിതത്തിലെ വര്‍ധനവും ഈ അപകടസാധ്യതയെ ലഘൂകരിക്കാന്‍ സഹായിക്കും. പദ്ധതികളുടെ കാലതാമസവും പ്രതികൂലമായി ഭവിക്കാവുന്ന നിയന്ത്രണങ്ങളുമാണ് ഗ്രാവിറ്റ ഇന്ത്യയിലെ മറ്റു റിസ്‌ക്കുകള്‍.
Also Read: വിരുന്നിനെത്തിയവര്‍ വീട്ടുകാരായി; വിദേശ നിക്ഷേപകര്‍ കയ്യടക്കിയ 5 ഓഹരികള്‍ ഇതാ
റബര്‍, ചെമ്പ്, പിച്ചള, സ്റ്റീല്‍, കടലാസ്, ലിഥിയം എന്നിവ പൂർണതോതിൽ റീസൈക്കിൾ ചെയ്യുന്ന സെഗ്മന്റുകളിലേക്കും പതിയെ ചുവടുറപ്പിക്കാന്‍ ഗ്രാവിറ്റ ഇന്ത്യ കരുനീക്കം നടത്തുന്നുണ്ട്. പുതിയ സംരംഭങ്ങള്‍ മുന്‍നിര്‍ത്തി 2026 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 1 ബില്യണ്‍ രൂപ തൊടുമെന്നാണ് എംകേ ഗ്ലോബലിന്റെ പ്രവചനം. ബുധനാഴ്ച്ച 11.98 ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 228.10 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 254.70 രൂപയില്‍ തിരശ്ശീലയിട്ടു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.63 ശതമാനവും ഒരു മാസത്തിനിടെ 28.70 ശതമാനവും വീതം നേട്ടം സ്‌റ്റോക്ക് അറിയിക്കുന്നുണ്ട്. ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 103.11 ശതമാനം ലാഭമാണ് കമ്പനി തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 211.94 ശതമാനം ഉയര്‍ച്ച ഗ്രാവിറ്റ ഇന്ത്യ കയ്യടക്കുന്നത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 254.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 61.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 17.98. ഡിവിഡന്റ് യീല്‍ഡ് 0.43 ശതമാനം.
Also Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.