കഴിഞ്ഞ വര്‍ഷം കുതിച്ചു പാഞ്ഞിരുന്ന പുതുതലമുറ ടെക് കമ്പനികള്‍ക്ക്, 2022-ന്റെ തുടക്കത്തില്‍ ആഗോള തലത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ടെക് കമ്പനികളുടെ വാല്യൂവേഷന്‍ ഉയര്‍ന്നു നിന്നതായിരുന്നു മുഖ്യകാരണം. ആഭ്യന്തര വിപണിയില്‍ ചുരുങ്ങിയത് 20 ശതമാനം മുതല്‍ 50 ശതമാനത്തിലേറെ ഇടിവാണ് ഇത്തരം ഓഹരികള്‍ നേരിട്ടിരിക്കുന്നത്. പൊതുവിലുണ്ടായ തിരിച്ചടിയില്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള ടെക് കമ്പനികളുടെ ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മിഡ് കാപ് വിഭാഗത്തിലുള്ള ഒരു ഇന്റര്‍നെറ്റ് ടെക് കമ്പനിയില്‍ 58 ശതമാനം നേട്ടം പ്രതീക്ഷിച്ച് നിക്ഷേപത്തിനുള്ള നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്
ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട സേവനം നല്‍കുന്ന പ്രമുഖ കമ്പനിയാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ്. രാജ്യത്തെ ആദ്യത്തേയും ഏറ്റവും വലുതുമായ ബി2ബി ഡിജിറ്റല്‍ വിപണന ശൃംഖലയാണിത്. 1999-ലാണ് തുടക്കം. ഉത്പന്ന നിര്‍മാതാക്കളെ ഓണ്‍ലൈന്‍ മുഖേ വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ബന്ധിപ്പിച്ചു കൊടുക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഈ മേഖലയിലെ 60% വിപണി വിഹിതം സ്വന്തമാണ്. 14.3 കോടി ഉപഭോക്താക്കളും 70 ലക്ഷം നിര്‍മാതാക്കളും 8 കോടി ഉത്പന്നങ്ങളും സേവനങ്ങളും കമ്പനിയുടെ ഓണ്‍ലൈന്‍ ശൃംഖലയുടെ ഭാഗമായുണ്ട്. രാജ്യത്താകമാനം 32 ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.
അനുകൂല ഘടകങ്ങള്‍
അടുത്തിടെ ബിസി ഇന്‍ഫോടെക്, വ്യാപാര്‍, ലെജിസ്റ്റിഫൈ, ഷിപ്‌വേ തുടങ്ങിയ കമ്പനികളിൽ പങ്കാളിത്തം നേടിയത് ഇന്ത്യാമാര്‍ട്ടിന് ഗുണകരമാണ്. ഇതിനോടൊപ്പം, രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയുടെ ഭാവി ശോഭനമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള ആഭിമുഖ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനോടൊപ്പം കുറഞ്ഞ നിരക്കുകളും വേഗതയേറിയ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതും ഓണ്‍ലൈന്‍ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. കൂടാതെ വ്യവസായ മേഖലയാകെ ഉഴുതുമറിക്കാന്‍ ശേഷിയുള്ള വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട്അപ്പുകളും ഒക്കെ പ്രതീക്ഷയുടെ സാധ്യതകള്‍ തുറന്നിടുന്നു. ഇതിനോടൊപ്പം ഓഹരി വിലയില്‍ നേരിട്ട ശക്തമായ തിരുത്തലുകളും ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷിനെ ആകര്‍ഷകമാക്കുന്നു. സമ്പദ് വ്യവസ്ഥ കരകയറാന്‍ തുടങ്ങിയതോടെ കമ്പിനയുടെ ബിസിനസിലും ഉണര്‍വുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി ഇന്ത്യാമാര്‍ട്ടിന്റെ (BSE: 542726, NSE: INDIAMART) വരുമാനത്തില്‍ 20.7 ശതമാനവും അറ്റാദായത്തില്‍ 72.2 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ കമ്പനിയുടെ വരുമാനം 188.10 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 8 ശതമാനത്തോളം വര്‍ധനയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 70.20 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം ഇടിഞ്ഞു. പ്രതിയോഹരി വരുമാനം 27.61-ല്‍ നിന്നും 23.03-ലേക്ക് താഴ്ന്നു.
ഓഹരി പങ്കാളിത്തം
ഇന്ത്യാമാര്‍ട്ടിന്റെ ഓഹരികളില്‍ 49.52 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 26.53 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.33 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 13,543 കോടി രൂപയാണ്. ഡിവിഡന്റ് യീല്‍ഡ് 0.34 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 527.12 നിരക്കിലാണ്. ടെക് കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 223.69 ആയിരിക്കുമ്പോള്‍ ഇന്ത്യാമാര്‍ട്ടിന്റേത് 45.76 ആണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 7,000
തിങ്കളാഴ്ച ഇന്ത്യാമാര്‍ട്ടിന്റെ ഓഹരികള്‍ 4,431 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും സമീപ ഭാവിയില്‍ ഓഹരികള്‍ 7,000 രൂപ വരെ എത്തിയേക്കാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ 58 ശതമാനം നേട്ടം കരസ്ഥമാക്കാനാകും എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ഓഹരികളുടെ കൂടിയ വില 9,710.70 രൂപയും കുറഞ്ഞ വില 3960 രൂപയുമാണ്. അതേസമയം, ഈ വര്‍ഷം ഇതുവരെ 32 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications