മുടങ്ങാതെ ലാഭവിഹിതം ലഭിക്കുകയെന്നത് ഓഹരി നിക്ഷേപകനെ സംബന്ധിച്ച് സന്തോഷമുളവാക്കുന്ന കാര്യമാണ്. കാരണം നിക്ഷേപത്തിനൊപ്പം ഒരു അധിക വരുമാനം സ്ഥിരമായി ലഭിക്കുകയെന്നത് ഒരു നേട്ടം തന്നെയാണ്. എന്നിരുന്നാലും ലാഭവിഹിതത്തെ അടിസ്ഥാനപ്പെടുത്തി മാത്രം നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുന്നതും ശരിയായ തീരുമാനമല്ല. ലാഭവിഹിതം എങ്ങനെ, എപ്പോള്‍, എത്രവീതം നല്‍കുന്നു എന്നതുമൊക്കെ പരിഗണിക്കണം. കമ്പനിയുടെ ഭാവി വളര്‍ച്ചാ സാധ്യതകളും അതിജീവന ശേഷിയുമൊക്കെ വിലയിരുത്തി വേണം അന്തിമ തീരുമാനമെടുക്കാന്‍. ഡിവിഡന്റ് യീല്‍ഡ് 10 ശതമാനത്തോളവും സമീപ കാലങ്ങളില്‍ 30 രൂപയിലേറെ പ്രതിയോഹരി ലാഭവിഹിതം നല്‍കുന്നതുമായ ഒരു കമ്പനിയാണ് ബാള്‍മര്‍ ലാറി ഇന്‍വസ്റ്റ്‌മെന്റ്. ഇത്രയധികം ലാഭവിഹിതം നല്‍കുന്നതു കൊണ്ട് മാത്രം ഈ ഓഹരിയില്‍ നിക്ഷേപം പരിഗണിക്കോമോ എന്നതാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. ഉദാഹരണമായി, 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 20 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയൊന്നിന് 2 രൂപ ആയിരിക്കും ഡിവിഡന്റായി കൈവശമുള്ള ഒരു ഓഹരിയിന്മേല്‍ ലഭിക്കുക. ഇതേ ഓഹരിയുടെ നിലവിലെ വില 20 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10 ശതമാനമായിരിക്കും. അതായത്, ഡിവിഡന്റ് യീല്‍ഡ് = (ഡിവിഡന്റ് / നിലവിലെ വില)*100 എന്നിങ്ങനെയാണ് ഡിവിഡന്റ് യീല്‍ഡ് കണക്കാക്കുക.
ബാള്‍മര്‍ ലാറി ഇന്‍വസ്റ്റമെന്റ്
പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബാള്‍മര്‍ ലാറി ഇന്‍വസ്റ്റമെന്റ് ലിമിറ്റഡ് (ബിഎല്‍ഐ). 2001-ലാണ് തുടക്കം. ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായാണ് രൂപീകരണം. നിലവില്‍ 59.58 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണുള്ളത്. ബാള്‍മര്‍ ലാറി (യുകെ), വിശാഖപട്ടണം പോര്‍ട്ട് ലോജിസ്റ്റിക്‌സ് പാര്‍ക്ക് ലിമിറ്റഡ് എന്നിവയും ബിഎല്‍ഐയുടെ മറ്റ് ഉപകമ്പനികളാണ്. സ്റ്റീല്‍ ബാരലുകളും വ്യാവസായിക ലൂബ്രിക്കന്റുകളും ലെതര്‍ കെമിക്കലുകളും ട്രാവല്‍, ലോജിസ്റ്റിക്‌സ് മേഖലകളിലൊക്കെ സംരംഭങ്ങളുള്ള കമ്പനിയാണ് കൊല്‍ക്കത്ത ആസ്ഥാനമായ ബാള്‍മര്‍ ലാറി കമ്പനി ലിമിറ്റഡ്. 1859-ല്‍ സ്വകാര്യ കമ്പനിയായി പ്രവര്‍ത്തനം തുടങ്ങിയശേഷം 1972-ലാണ് പൊതുമേഖല സ്ഥാപനമായി മാറുന്നത്.
Also Read: ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാ
ലാഭവിഹിതം
2019 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 34 രൂപയാണ് ബിഎല്‍ഐ (BSE: 532485) ലാഭവിഹിതമായി വിതരണം ചെയ്തത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 37.5 രൂപയാണ് ഡിവിഡന്റായി നല്‍കിയത്. 2021 വര്‍ഷമായപ്പോഴേക്കും ഓഹരിയൊന്നിന് 38 രൂപയാണ് ലാഭവിഹിതം നല്‍കിയത്. നിലവിലെ ഓഹരി വിലയില്‍ കണക്കാക്കിയാല്‍ 9.73 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6 ശതമാനത്തിനും താഴെയായിരിക്കുമ്പോള്‍ ഇത് തികച്ചും ആകര്‍ഷകമായ നിലവാരമാണ്.
സാമ്പത്തികം
2021 സാമ്പത്തിക വര്‍ഷത്തില്‍ ബിഎല്‍ഐയുടെ വരുമാനം 86.90 കോടി രൂപയും അറ്റാദായം 84.62 കോടിയുമാണ്. കമ്പനിക്ക് 155.49 കോടിയുടെ കരുതല്‍ ധനശേഖരമുണ്ട്. പറയത്തക്ക കടബാധ്യതകളുമില്ല. പ്രതിയോഹരി ആസ്ഥിമൂല്യം (ബുക്ക് വാല്യൂ) 777.64 രൂപയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വില 7 ശതമാനത്തോളം ഇറങ്ങിയതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ ഓഹരി വിലയില്‍ നിന്നും നേട്ടമില്ല. ചൊവ്വാഴ്ച രാവിലെ 390 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 525.55 രൂപയും കുറഞ്ഞ വില 381 രൂപയുമാണ്.
ഇതും അറിഞ്ഞിരിക്കുക
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ ബാള്‍മര്‍ ലാറി കമ്പനി ലിമിറ്റഡിന്റെ ലാഭവിഹിത ഇനത്തില്‍ ലഭിക്കുന്ന തുകയാണ് ബിഎല്‍ഐയുടെ വരുമാനം. അതായത്, കമ്പനിക്ക് പറയത്തക്ക സ്വന്തം ബിസിനസ് ഇടപാടുകളില്ല. ഹോള്‍ഡിംഗ് കമ്പനി എന്ന നിലയില്‍ ബാള്‍മര്‍ ലാറി കമ്പനിയുടെ 10 രൂപ മുഖവിലയുള്ള 10,56,79,350 ഓഹരികള്‍ കൈവശമുണ്ട് എന്നത് മാത്രമാണ് യോഗ്യത. മാത്രവുമല്ല ബാള്‍മര്‍ ലാറി കമ്പനിയുടെ ഓഹരി സര്‍ക്കാര്‍ വിറ്റഴിക്കുകയാണെങ്കില്‍ ബിഎല്‍ഐയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് സാധ്യത. അങ്ങനെയാണ് കമ്പനി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളും അടിവരയിടുന്നത്. എങ്കില്‍ ബില്‍ഐയുടെ ഓഹരിയുടമകള്‍ക്ക് പിന്നീട് എന്ത് ലഭിക്കുമെന്നത് സംബന്ധിച്ച വ്യക്തത ഇതുവരെയില്ല.
എന്തു ചെയ്യണം?
മുകളില്‍ സൂചിപ്പിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ബിഎല്‍ഐ ഓഹരികളില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതായിരിക്കും നല്ലത്. നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ബാള്‍മര്‍ ലാറി കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനും സാധ്യതയില്ല. അതിനാല്‍ ഹോള്‍ഡിംഗ് കമ്പനിയെന്ന നിലയില്‍ ലാഭവിഹിതം മാത്രം വരുമാനമുള്ള കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുന്നത് മികച്ച തീരുമാനമായിരിക്കില്ല. ഉപകമ്പനിയുടെ വില്‍പ്പനയ്ക്ക് ശേഷം ബിഎല്‍ഐയ്ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ഓഹരിയില്‍ നിന്നും മാറി നില്‍ക്കുന്നതാവും ഉചിതം. ഓഹരികള്‍ ബിഎസ്ഇയില്‍ മാത്രമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.