ഒരിടവേളയ്ക്കു ശേഷം ഐടി ഓഹരികള്‍ ഇന്നു ശക്തമായ തിരിച്ചടി നേരിട്ടു. എന്‍എസ്ഇയിലെ ഓഹരി വിഭാഗം സൂചികകളില്‍ 3 ശതമാനത്തിലേറെ ഇടിഞ്ഞ് നിഫ്റ്റി ഐടി സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഐടി ഓഹരികള്‍ ഒന്നടങ്കം കടുത്ത വില്പന സമ്മര്‍ദം നേരിട്ടത്.
അറ്റാദായത്തില്‍ 5.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതും ലാഭമാര്‍ജിന്‍ ഇടിയുന്നതുമാണ് ടിസിഎസിന് വിനയായത്. ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരി കൂടിയായ ടിസിഎസിന്റെ വീഴ്ച പ്രധാന സൂചികകളേയും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അതേസമയം ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ എന്‍എസ്ഇയുടെ ഐടി സൂചിക 30 ശതമാനത്തോളമാണ് ഇടിഞ്ഞത്. എങ്കിലും ഐടി ഓഹരികളില്‍ നേരിടുന്ന വെല്ലുവിളി പലവിധ കാരണങ്ങളാല്‍ ഇനിയും നീണ്ടുനിന്നേക്കാം എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
വിദേശ കറന്‍സിയിലെ വിനിമയ നിരക്കിലുണ്ടാകാവുന്ന തിരിച്ചടി, ജീവനക്കാരുടെ ശമ്പള ചെലവിനത്തിലുണ്ടാകുന്ന വര്‍ധനവ്, തത്ഫലമായി പ്രവര്‍ത്തന ലാഭ മാര്‍ജിനില്‍ നേരിടുന്ന വെല്ലുവിളിയൊക്കെ ഐടി കമ്പനികളെ സമ്മര്‍ദത്തിലാഴ്ത്താം. ഇതിനോടൊപ്പം വിപണിയിലെ അസ്ഥിരതയും പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് ആഗോള സമ്പദ്ഘടന നേരിടുന്ന വെല്ലുവിളിയുമൊക്കെ ഐടി ഓഹരികളെ ഇനിയും തിരിച്ചടിയുടെ പാതയിലേക്ക് തള്ളിവിടാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
സമാനമായി ബ്രിട്ടണില്‍ അരങ്ങേറുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും ഇന്ത്യന്‍ ഐടി മേഖലയില്‍ പ്രതിധ്വനി സൃഷ്ടിച്ചേക്കാം. ഏറ്റവുമൊടുവില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നവരില്‍ മുന്‍പന്തിയിലുള്ളത് ഇന്ത്യന്‍ വംശജനായ ഋഷി സുനാക്ക് ആണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വവും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും അവിടുത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടും. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് ഋഷി സുനാക്.
ഐടി സേവന മേഖലയില്‍ വരുമാന വളര്‍ച്ചയിലെ ഇടിവ് പ്രകടമാണ്. 2022 സാമ്പത്തിക വര്‍ഷം 19 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് 2023 സാമ്പത്തിക വര്‍ഷത്തില്‍ 12-13 ശതമാനം നിരക്കിലേക്ക് ഇടിയാമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. ഇതിനോടൊപ്പം അമേരിക്കയിലും മറ്റ് നിര്‍ണായക വികസിത വിപണികളിലും താമസിയാതെ സാമ്പത്തിക മാന്ദ്യം പിടികൂടാമെന്നും കരുതുന്നവരുണ്ട്. ഇത്തരം നിഗമനങ്ങളും ഐടി ഓഹരികളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.
അതേസമയം സെന്‍സെക്സ് സൂചികയുടെ ഭാഗമായ 5 ഐടി ഓഹരികള്‍ 2022-ല്‍ ഇതുവരെയായി 43 ശതമാനത്തോളം ഇടിവ് നേരിടുന്നുണ്ട്. ടെക് മഹീന്ദ്ര -42.70 ശതമാനവും വിപ്രോ 41.40 ശതമാനവും എച്ച്സിഎല്‍ ടെക്നോളജീസ് 25.38 ശതമാനവും ഇന്‍ഫോസിസ് 19.90 ശതമാനവും ടിസിഎസ് 12.70 ശതമാനവും തിരുത്തല്‍ ഇതേകാലയളവില്‍ രേഖപ്പെടുത്തി.
എങ്കിലും ശക്തമായ ഡിജിറ്റല്‍വത്കരണവും നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സേവനങ്ങളും ക്ലൗഡ് കംപ്യൂട്ടിങ്ങും ഇന്റര്‍നെറ്റ് ഓഫ് തിങ്സും പോലെയുള്ള പുതിയ അവസരങ്ങള്‍ തുറക്കുന്നതും ഇന്ത്യയിലെ ഐടി മേഖലയുടെ വളര്‍ച്ച രണ്ടക്ക നിരക്കില്‍ തുടരാന്‍ സഹായിക്കാമെന്നും ക്രിസിലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications