കേരളം ആസ്ഥാനമായ 25-ലധികം കമ്പനികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ആസ്ഥാനമുള്ള മലയാളി ബന്ധമുള്ള പബ്ലിക് ലിസ്റ്റഡ് കമ്പനികളെ ഉള്‍പ്പെടുത്താതെയാണിത്. അതേസമയം, വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ നില്‍ക്കുമ്പോഴും ഓഹരികള്‍ കുതിച്ചു പായുന്ന കിറ്റെക്സ് ഗാര്‍മെന്റ്സ് പുതുവര്‍ഷത്തില്‍ രാജ്യത്താകമാനമുള്ള നിക്ഷേപകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ 19 ശതമാനവും ഒരു മാസത്തിനിടെ 47 ശതമാനത്തിലധികവും നേട്ടം കിറ്റെക്സ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. നിലവില്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് കിറ്റെക്സ് ഓഹരികളുള്ളത്. എന്നാല്‍ ഏറെ പ്രശസ്തമായതും ശക്തമായ ബ്രാന്‍ഡുമായ മറ്റൊരു മലയാളി കമ്പനി ഇതിനിടെ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്കും വീഴുന്നു.
ജ്യോതി ലാബ്സ്
ഉജാല, പ്രില്‍, മാക്സോ, മിസ്റ്റര്‍ വൈറ്റ്, ഹെന്‍കോ, മാര്‍ഗോ, എക്സോ, ക്രിസ്പ് ആന്‍ഡ് ഷൈന്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡ് ഉത്പനങ്ങളുടെ നിര്‍മാതാക്കളായ ജ്യോതി ലാബ്സിന്റെ തുടക്കം 1983-ല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമാണ്. മലയാളിയായ എംപി രാമചന്ദ്രന് ആണ് തുണികളുടെ വെണ്മ നിലനിര്‍ത്തുന്ന ഉജാല എന്ന ഉല്‍പ്പന്നം വിപണിയിലെത്തിച്ച് കമ്പനിക്ക് തുടക്കമിട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍, പടിപടിയായി വളര്‍ന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന എഫ്എംസിജി വിഭാഗത്തിലുള്ള കമ്പനിയായി വിപണിയില്‍ സ്ഥാനമുറപ്പിച്ചു. ഇന്ന് 2,000 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള വമ്പന്‍ കമ്പനിയായി വളര്‍ന്നു. ആയുര്‍വേദ സോപ്പ്, സൗന്ദര്യ സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളിലും ജ്യോതി ലാബ്സിന് വിവിധ സംരംഭങ്ങള്‍ ഉണ്ട്. മുംബൈയിലാണ് കമ്പനി ആസ്ഥാനം.
എന്തു സംഭവിച്ചു ?
നിലവില്‍ ജ്യോതി ലാബ്സിന്റെ (BSE: 532926, NSE: JYOTHYLAB) ഓഹരികള്‍ 141 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് 52 ആഴ്ചയിലെ താഴന്ന നിലവാരത്തില്‍ നിന്നും 5 ശതമാനത്തോളം മാത്രം മുകളിലാണുള്ളത്. അടുത്തിടെയായി വിപണിയിലുള്ള എഫ്എംസിജി വിഭാഗം ഓഹരികളില്‍ തളര്‍ച്ച അനുഭഴപ്പെടുന്നുണ്ട്. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതിന്റെ സൂചകങ്ങളായി തുടര്‍ച്ചയായി മികച്ച ജിഎസ്ടി നികുതി വരവും ജിഡിപി നിരക്കുകളും പുറത്തു വന്നതോടെ ഒരുകൂട്ടം നിക്ഷേപകര്‍ വളര്‍ച്ച കൂടുതലുള്ള മറ്റ് മേഖലകളിലേക്ക് നിക്ഷേപം മാറ്റിയിട്ടുണ്ട്. അതുപോലെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് വേണ്ട അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും പൊതുവില്‍ എഫ്എംസിജി കമ്പനികളുടെ വിലിയിടിവിന് കാരണമാകുന്നുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജ്യോതി ലാബ്സിന്റെ സംയോജിത വരുമാനം 590.11 കോടി രൂപയായിരുന്നു. ആദ്യ സാമ്പത്തിക പാദത്തേക്കാള്‍ 11 ശതമാനത്തിലധികം വര്‍ധനവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദദവുമായി വിലയിരുത്തുമ്പോള്‍ 16 ശതമാനത്തിലധികം ഉയര്‍ച്ചയും കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 43.97 കോടി രൂപയായും വര്‍ധിച്ചു. നിലവില്‍ ജ്യോതി ലാബ്സിന്റെ മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് 62.89 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. മ്യൂച്ചല്‍ഫണ്ട് അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 16.38 ശതമാനം ഓഹരികളും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 12.23 ശതമാനം ഓഹരികളും ഉണ്ട്. നിലവില്‍ 5.186 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 2.83 ആണ്.
ഇനി എന്തു ചെയ്യണം ?
ആദ്യ രണ്ടു പാദത്തേക്കാള്‍ അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റത്തിന് അടുത്തിടെ ശമനമുണ്ടായിട്ടുണ്ട്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം പ്രതിയോഹരി വരുമാനം 5 രൂപ എങ്കിലും നേടാനാകും. എങ്കിലും, പ്രൈസ് ടു ഏണിങ് റേഷ്യോ ഇപ്പോഴുള്ള വിലനിലവാരത്തിലും 30 മടങ്ങോളം വരുന്നുണ്ട്. അതിനാല്‍ നിലവിലെ വിലയില്‍ ഓഹരികള്‍ വാങ്ങുന്നത് ഒഴിവാക്കാമെന്ന് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഓഹരി 100 രൂപയിലേക്കെത്തിയാല് ദീര്‍ഘകാല നിക്ഷേപത്തിന് മികച്ച അവസരമാണെന്നും അവര്‍ വ്യക്തമാക്കി.
കിറ്റെക്സ് ഗാര്‍മെന്റ്സ്
വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള മലയാളി കമ്പനി കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരികള്‍ കുതിപ്പിലാണ്. തെലങ്കാനയില്‍ 3,500 കോടിയുടെ പുതിയ പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ആറു മാസമായി കമ്പനിയുടെ ഓഹരിയില്‍ വ്യക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17 ശതമാനത്തിലധകിവും ഒരു മാസത്തിനിടെ 46 ശതമാനത്തോളവും ആറുമാസത്തിനിടെ 130 ശതമാനത്തിലേറെയും നേട്ടം കിറ്റെക്സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. നിലവില്‍ 262 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 280-ലെത്തി ഒരു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ പുറത്തുവിട്ട മൂന്നു പാദ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നു. ആ സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസത്തെ വരുമനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയം.
ഭാവി ഘടകങ്ങള്‍
കിറ്റെക്സിന്റെ (BSE: 521248, NSE: KITEX) വരുമാനത്തിന്റെ 90 ശതമാനവും ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ആയതിനാല്‍ രൂപയ്ക്ക് ഡോളറിനെതിരേ മൂല്യശോഷണം സംഭവിച്ചാല്‍ കമ്പനിക്ക് ഗുണകരമാകും. കൂടാതെ, 3,500 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയില്‍ കിറ്റെക്സ് നടപ്പാക്കുന്നത്. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും രണ്ട് വന്‍കിട പദ്ധതികള്‍ കൂടി താമസിയാതെ പൂര്‍ത്തിയാകുന്നതോടെ ഉത്പാദനശേഷി നിലവിലുള്ളതിന്റെ 5 മടങ്ങ് വരെ വര്‍ധിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷവും മറ്റ് രാഷ്ട്രീയ കാരണങ്ങളാലും അടുത്തിടെയായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനീസ് ഉല്പന്നങ്ങളോട് ഒരു വിമുഖത ഉടലെടുത്തിട്ടുണ്ട്. അതിനാല്‍ അമേരിക്കയില്‍ വിപണികള്‍ വീണ്ടും സജീവമാകുമ്പോള്‍ ചൈനാ ഉത്പന്നങ്ങള്‍ക്കു ബദലായി കിറ്റെക്സ് ഉല്പന്നങ്ങള് വാങ്ങുന്നതിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications