ഏവരും ഏറെ ആകാക്ഷയോടെ കാത്തിരുന്നതും വിപണിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയുമായ എല്‍ഐസി ഐപിഒയ്ക്ക്, ദ്വിതീയ വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ 10 മണിയോടെ ബിഎസ്ഇ, എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിച്ച എല്‍ഐസി ഓഹരികള്‍, ഇഷ്യൂ വിലയില്‍ (949 രൂപ) നിന്നും 9 ശതമാനത്തോളം താഴെയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ബിഎസ്ഇയില്‍ എല്‍ഐസി ഓഹരിയുടെ ലിസ്റ്റിങ് 867.20 രൂപയ്ക്കായിരുന്നു. അതായത് 8.62 ശതമാനം ഇടിവ്. എന്‍എസ്ഇയില്‍ 8.11 ശതമാനം ഇടിവോടെയായിരുന്നു തുടക്കം.
അതേസമയം ഓഹരിയുടെ ഇഷ്യൂ വിലയില്‍ നിന്നും താഴെ ലിസ്റ്റിങ് വന്നതിനാല്‍ നിക്ഷേപകരുടെ ആസ്തിമൂല്യത്തില്‍ 42,500 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ എല്‍ഐസിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷനും 5.57 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഇഷ്യൂ വിലയില്‍ 6 ലക്ഷം കോടിയായിരുന്നു എല്‍ഐസിയുടെ വിപണി മൂല്യം കണക്കാക്കിയിരുന്നത്. എങ്കിലും എല്ലാ ഓഹരികളേയും പരിഗണിച്ചാല്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ എല്‍ഐസി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്.
Also Read: സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി
നേരത്തെ, റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപയും പോളിസി ഉടമകള്‍ക്ക് 60 രൂപ വീതവും ഡിസ്‌കൗണ്ട് അനുവദിച്ചാണ് ഓഹരി ഇഷ്യൂ ചെയ്തത്. അതായത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 904 രൂപയിലും പോളിസി ഉടമകള്‍ക്ക് 889 രൂപയിലുമാണ് ഓഹരി ഇഷ്യൂ ചെയ്തിരുന്നത്. അങ്ങനെ വിലയിരുത്തിയാല്‍ നിലവിലെ വിലയില്‍ എല്ലാ വിഭാഗം നിക്ഷേപകരുടേയും ഇടപാട് നഷ്ടത്തിലാണ് തുടരുന്നത്. 865 നിലവരാത്തിലെ ലിസ്റ്റിങ്ങിന് ശേഷം 920 രൂപ വരെ എല്‍ഐസി ഓഹരികള്‍ മുന്നേറിയെങ്കിലും 900 നിലവാരത്തിന് മുകളില്‍ വില്‍പന സമ്മര്‍ദം ശക്തമായതിനാല്‍ 880- 890 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ലിസ്റ്റിങ് നിരാശപ്പെടുത്തിയെങ്കിലും ഭൂരിഭാഗം വിപണി വിദഗ്ധരും എല്‍ഐസി ഓഹരിക്ക് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ദീര്‍ഘകാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാമെന്നാണ് ഇവര്‍ സൂചിപ്പിച്ചത്. അടിസ്ഥാനപരമായി മികച്ച സാമ്പത്തിക സ്ഥിതിയും വിപണി മേധാവിത്തവും എല്‍ഐസിക്ക് അനുകൂലമാണ്. കൂടാതെ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേക്കാള്‍ വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ എല്‍ഐസി 'ഡിസ്‌കൗണ്ടിലാണ്' നില്‍ക്കുന്നതും അനുകൂല ഘടകമായി ചൂണ്ടിക്കാട്ടി.
Also Read: കാശെറിഞ്ഞ് അദാനി, ഓഹരികളില്‍ വന്‍കുതിപ്പ് - പുരികം ചുളിച്ച് സിമന്റ് കമ്പനികള്‍, തകര്‍ച്ച
എന്ത് ചെയ്യണം ?
എല്‍ഐസി ഓഹരികള്‍ കൈവശമുള്ളവര്‍ 800 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണം. നിലവില്‍ നഷ്ടത്തിലുള്ളവര്‍ ഓഹരി ഓരോ 5 ശതമാനവും ഇറങ്ങുമ്പോള്‍ അധികമായി വാങ്ങാം. മേല്‍സൂചിപ്പിച്ച സ്റ്റോപ് ലോസ് ക്രമീകരിക്കണം. എന്നാല്‍ ലിസ്റ്റിങ്ങിനു ശേഷം പുതിയതായി ഓഹരി വാങ്ങുന്നവര്‍ സ്‌റ്റോപ് ലോസ് 730 രൂപയില്‍ ക്രമീകരിക്കണമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ അനുജ് ഗുപ്ത സൂചിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്‍ഐസി, ഡിവിഡന്റ് നല്‍കിയിട്ടില്ല. അതിനാല്‍ വൈകാതെ തന്നെ ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലയളവ് കണക്കാക്കി എല്‍ഐസി ഓഹരികള്‍ വാങ്ങാമെന്ന് ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗാളും അഭിപ്രായപ്പെട്ടു. ആരംഭത്തിലെ ചാഞ്ചാട്ടം കഴിഞ്ഞ് ഓഹരി വില സ്ഥിരത കൈവരിക്കുമ്പോള്‍ വാങ്ങിക്കാം. 735 രൂപ നിലവാരത്തില്‍ താഴെ പോയാല്‍ മാത്രം ഓഹരി വിറ്റൊഴിവാക്കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിദേശ ബ്രോക്കറേജ് സ്ഥാപനമായ മക്വാറീ, എല്‍ഐസി ഓഹരിക്ക് 'ന്യൂട്രല്‍' റേറ്റിങ്ങാണ് നല്‍കിയത്. ഇടക്കാലയളവിലേക്കുള്ള ലക്ഷ്യവില 1,000 രൂപയായും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസർച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.