വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും 19 ശതമാനം നേട്ടത്തോടെയാണ് പ്രധാന സൂചികയായ നിഫ്റ്റി 2021-22 സാമ്പത്തിക വര്‍ഷത്തിന് തിരശീലയിട്ടത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ വിപണിയിലെ വന്‍കിട ഇടപാടുകാരായ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FIIs) 1,350 കോടി ഡോളറിന്റെ ഓഹരി വില്‍പന നടത്തിയപ്പോള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DIIs) 1,150 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
എന്നാല്‍ എന്‍എസ്ഇയിലെ നിഫ്റ്റി-500 സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പനികളിലെ എഫ്‌ഐഐ, ഡിഐഐ നിക്ഷേപ അനുപാതം പരിശോധിച്ചാല്‍ വ്യത്യസ്തമായൊരു ചിത്രമാണ് ലഭിക്കുക. പാദാനുപാദത്തില്‍ കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചതായി കാണാനാവും. അതേസമയം, എഫ്‌ഐഐ ആകട്ടെ അഞ്ച് വിഭാഗങ്ങളിലെ ഓഹരികളില്‍ മാത്രമാണ് പങ്കാളിത്തം വര്‍ധിപ്പിച്ചത്. മെറ്റല്‍സ്, ടെലികോം, യൂട്ടിലിറ്റീസ്, പി.എസ്.യു ബാങ്കുകള്‍, കെമിക്കല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളില്‍ മാത്രമാണ് വിദേശ നിക്ഷേപകര്‍ സമീപകാലത്ത് പങ്കാളിത്തം വര്‍ധിപ്പിച്ചത്.
നിഫ്റ്റി-500 സൂചികയിലെ ഓഹരികളില്‍ സ്വകാര്യ ബാങ്കുകളിലാണ് വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ളത്. തുടര്‍ന്ന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC), ഓയില്‍ & ഗ്യാസ്, ഇന്‍ഷുറന്‍സ്, ടെക്‌നോളജി എന്നീ വിഭാഗങ്ങളിലാണ് എഫ്‌ഐഐയുടെ പങ്കാളിത്തം കൂടുതലുള്ളത്. അതേസമയം സ്വകാര്യ ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോമൊബീല്‍സ് എന്നിവയിലാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഓഹരി വിഹിതം ഉള്ളത്.
പാദാനുപാദത്തില്‍ (QoQ) വിലയിരുത്തിയാല്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം, ഇന്‍ഷുറന്‍സ്, സിമന്റ്, സ്വകാര്യ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റീട്ടെയില്‍, കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോമൊബീല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ടെക്‌നോളജി, കണ്‍സ്യൂമര്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ & ഗ്യാസ് എന്നിവയില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം കുറച്ചതായി കാണാനാവും.
ഇതില്‍ ബിഎഫ്എസ്‌ഐ വിഭാഗത്തിലെ (സ്വകാര്യ ബാങ്ക്, എന്‍ബിഎഫ്‌സി, ഇന്‍ഷുറന്‍സ്, പൊതുമേഖല ബാങ്ക്) വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എങ്കിലും ഇവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇപ്പോഴും കൂടുതല്‍ പ്രാതിനിധ്യം ബിഎഫ്എസ്‌ഐ വിഭാഗം ഓഹരികള്‍ക്കാണ്.
സെക്ടർ
നിഫ്റ്റി-500 സൂചികയിലെ കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള 5 വിഭാഗങ്ങള്‍ ക്രമത്തില്‍ ചേര്‍ക്കുന്നു. ഇവരുടെ ആകെ നിക്ഷേപത്തില്‍ 72 ശതമാനം വിഹിതവും ഈ 5 മേഖലകളിലാണ്. ബിഎഫ്എസ്‌ഐ (34.2 %), ടെക്‌നോളജി (14 %), ഓയില്‍ ഗ്യാസ് (12.2 %), കണ്‍സ്യൂമര്‍ (6.7 %), ഹെല്‍ത്ത്‌കെയര്‍ (4.8 %).
ഓഹരികള്‍
അതേസമയം വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും പങ്കാളിത്തമുള്ള 5 ഓഹരികള്‍ ഇപ്രകാരമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (6,290 കോടി ഡോളര്‍), എച്ച്ഡിഎഫ്‌സി ബാങ്ക് (5,150 കോടി ഡോളര്‍), എച്ച്ഡിഎഫ്‌സി (3,990 കോടി ഡോളര്‍), ഐസിഐസി ബാങ്ക് (3,680 കോടി ഡോളര്‍), ഇന്‍ഫോസിസ് (3,590 കോടി ഡോളര്‍). വിദേശ നിക്ഷേപകരുടെ ആകെ നിക്ഷേപ മൂല്യത്തിന്റെ 34 ശതമാനത്തോളം ഈ 5 ഓഹരികളില്‍ നിന്നുളളതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications