ഓരോ മാസവും 100-ഓളം സാമ്പത്തിക കണക്കുകളും ക്രോഡീകരിച്ച വിവരങ്ങളുമൊക്കെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇതില്‍ ചിലതിന്റെ ആവര്‍ത്തന കാലയളവിലും പഠന വിധേയമാക്കുന്ന കാലാവധിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഏപ്രില്‍ മാസത്തില്‍ പുറത്തുവിടുന്ന പണപ്പെരുപ്പ നിരക്ക് മാര്‍ച്ച് മാസത്തെ ആസ്പദമാക്കിയതും അതേദിവസം തന്നെ പുറത്തുവിടുന്ന വ്യാവസായിക ഉത്പാദന നിരക്ക് (ഐഐപി) ഫെബ്രുവരി മാസത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും ആയിരിക്കും. അതിനാല്‍ ഇവിടെ ഉയരുന്ന ചോദ്യം, ഇത് നാളത്തെ വിപണിയെ സ്വാധീനിക്കുമോ എന്നതാണ്.
ഇവിടെ ഉത്തരം പറയുന്നതിന് മുമ്പ് മറ്റൊരു അടിസ്ഥാന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി എന്നത് സ്വകാര്യ ഉപഭോഗവും (ഹോട്ടലില്‍ നമ്മള്‍ ചെലവിടുന്നത് ഉള്‍പ്പെടെ) സര്‍ക്കാരിന്റെ ചെലവിടലും (ശമ്പളം മുതല്‍ ചായ മേടിക്കുന്നതും സംസ്ഥാന/ കേന്ദ്ര സര്‍ക്കാരുകളുടെ സര്‍വ ചെവലവുകളും) നിക്ഷേപവും (സ്വകാര്യ മേഖല, സര്‍ക്കാര്‍) അസ്സല്‍ കയറ്റുമതിയും (ഇറക്കുമതി- കയറ്റുമതി) ചേര്‍ന്നതാണ്.
അതായത് ജിഡിപി എന്നത് സ്വകാര്യ ഉപഭോഗവും സര്‍ക്കാര്‍ ചെലവിടലും നിക്ഷേപവും അസ്സല്‍ കയറ്റുമതിയും ചേര്‍ന്നതാണ്. ഇത് ഒരു സമ്പദ്ഘടനയെ മനസിലാക്കാന്‍ ഉതകുന്ന ഘടകമാണ്. ഇനി നേരത്തെ പറഞ്ഞ 100-ഓളം സാമ്പത്തിക വിവരങ്ങളെ മേല്‍സൂചിപ്പിച്ച 4 കള്ളികളിലേക്ക് വേര്‍തിരിച്ചാല്‍ ചോദ്യത്തിനുള്ള ഉത്തരം ആലോചിച്ചു തുടങ്ങാനാകും.
ഇനി അളവിനെ സംബന്ധിക്കുന്ന ഇത്തരം സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ വിശകലനം ചെയ്യുന്നതിന് മുമ്പ് ഗുണാത്മകമായി കാര്യങ്ങളെ സ്വീകരിക്കുന്ന ഉള്‍ക്കാഴ്ചയും ഉണ്ടാവണം. എന്തെന്നാൽ ഓരോ വിവരങ്ങളും രണ്ട് പേര്‍ക്ക് രണ്ട് തരത്തില്‍ വ്യാഖ്യാനിക്കാനും ഗ്രഹിക്കാനുമുള്ള സാധ്യത ഉള്ളതിനാലാണത്. ഉദാഹരണത്തിന് പലിശ നിരക്ക് വര്‍ധന സ്ഥിര നിക്ഷേപത്തിന്റെ വീക്ഷണകോണിലൂടെ ആവേശമുണര്‍ത്താം. എന്നാല്‍ സാമ്പത്തിക വിദഗ്ധന്റെ കണ്ണിലൂടെ നോക്കിയാല്‍ ദോഷൈകദൃക്കായും ചിന്തിക്കാം.
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പലിശ നിരക്ക് വര്‍ധന പ്രതികൂലമായി ബാധിക്കാമെന്ന് സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെടാം. അതിനാല്‍ ഒരേ കാര്യത്തിന് സമ്മിശ്രഫലം ലഭിക്കാം. മനുഷ്യര്‍ എല്ലാം വ്യത്യസ്തരാണെന്ന തലത്തില്‍ അത് സ്വാഭാവികമാണ്. എന്തായാലും കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് ഈമാസത്തെ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുന്നതണല്ലോ. ഈയൊരു പശ്ചാത്തലത്തില്‍ 100-ഓളം സാമ്പത്തിക വിവരങ്ങളെ ജിഡിപിയിലെ നാല് ഘടകങ്ങളുടെ കീഴിലാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സ്വകാര്യ ഉപഭോഗം/ താത്പര്യം
നിലവില്‍ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്നത് സ്വകാര്യ മേഖലയിലെ ഉപഭോഗമാണ്. ഏതെങ്കിലും സാമ്പത്തിക സൂചകങ്ങള്‍ സ്വകാര്യ മേഖലയിലെ ഉപഭോഗവും ഡിമാന്‍ഡും പ്രതിപാദിക്കുന്നുണ്ടേല്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഉപഭോക്താക്കളുടെ വികാരം പ്രതിഫലിപ്പിക്കുന്നവ, വ്യക്തിഗത വായ്പകളുടെ കണക്ക്, വാഹന വില്‍പന, വിവേചനാടിസ്ഥാനത്തിലുള്ള ഉയര്‍ന്ന വിലയുള്ള ഉത്പന്നങ്ങള്‍ക്കായുള്ള ഉപഭോഗം (Discretionary Consumption) എന്നിവയൊക്കെ സ്വകാര്യ മേഖലയിലെ ട്രെന്‍ഡിനെ കുറിച്ചുള്ള സൂചന നല്‍കുന്നവയാണ്.
സമാനമായി ഉപഭോക്താക്കളുടെ ഡിമാന്‍ഡ് സൂചിപ്പിക്കുന്ന പെട്രോളിയം അല്ലാതെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി (ആഭ്യന്തര വിപണിയുടെ ഡിമാന്‍ഡ് എങ്ങനെ ഉരുത്തിരിയുന്നു എന്നതും മനസിലാക്കാം), റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്, ആകെയുള്ള റീട്ടെയില്‍ പണമിടപാട് തുടങ്ങിയവയൊക്കെ സമ്പദ്ഘടനയിലെ ഉപഭോഗം എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നവയാണ്.
നിക്ഷേപങ്ങള്‍
ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് നിക്ഷേപങ്ങളാണ്. വിഭവശേഷി ഉപയോഗപ്പെടുത്തലിനെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് സംഘടിപ്പിക്കുന്ന സര്‍വേയായ ഒബിക്കസ് (OBICUS) -കൈവശമുള്ള കരാര്‍+ ചരക്കു പട്ടിക+ വിഭവശേഷി വിനിയോഗം എന്നിവയെ ആസ്പദമാക്കി), വ്യവസായ മേഖലകള്‍ക്ക് നല്‍കുന്ന വായ്പകള്‍ (പ്രവര്‍ത്തന മൂലധനം ഒഴിവാക്കിയിട്ടുള്ളത്), സ്റ്റീല്‍/ സിമന്റ്/ കല്‍ക്കരി എന്നിവയുടെ ഉത്പാദന നിരക്കുകളും (വ്യവസായ മേഖലയ്ക്ക് ഏതൊക്കെ ആസ്തി/ നിക്ഷേപം വേണമെന്നുള്ളതിന്റെ സൂചന) തുടങ്ങിയ കണക്കുകളൊക്കെ ഉദാഹരണങ്ങളാണ്. റിയല്‍ എസ്റ്റേറ്റിലുള്ള കുടുംബത്തിന്റെ നിക്ഷേപവും സര്‍ക്കാരുകളുടെ മൂലധന ചെലവുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.
സര്‍ക്കാര്‍ ഉപഭോഗം
രാജ്യത്തിന്റെ ആകെ ഉത്പാദനത്തിന്റെ 12 ശതമാനവും സര്‍ക്കാര്‍ ഉപഭോഗത്തില്‍ നിന്നാണ്. സര്‍ക്കാര്‍ വരുമാന സ്രോതസുകളായ ജിഎസ്ടി, ഇ-വേ ബില്‍, നികുതി ശേഖരണം, സര്‍ക്കാര്‍ ചെലവുകള്‍ തുടങ്ങിയ പ്രതിമാസം പുറത്തുവിടുന്ന ഇത്തരം കണക്കുകളൊക്കെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ ഡാറ്റാകളൊക്കെ സാമ്പത്തിക സ്ഥിതിയും അതിന്റെ സഞ്ചാരം എങ്ങോട്ടെന്നതിനെ കുറിച്ചുമുള്ള സൂചന നല്‍കുന്നവയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ ചെലവിടുന്നതിന്റെ ശതമാനക്കണക്ക് മുന്‍ വര്‍ഷങ്ങളിലെ വിവരങ്ങളുമായി താരതമ്യം ചെയ്യുന്നത് ട്രെന്‍ഡ് എങ്ങനെയെന്ന് മനസിലാക്കാന്‍ സാധിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അവഗാഹം സമ്പദ്ഘടനയേയും ബോണ്ട് വിപണിയിലെ ബലതന്ത്രങ്ങളെ കുറിച്ചും വെളിച്ചം വീശുന്നവയാണ്.
അസ്സല്‍ ഇറക്കുമതി
പ്രതിമാസം പ്രസിദ്ധീകരിക്കുന്ന വ്യാപാര കമ്മിയുടെ കണക്കുകള്‍ നിരവധി സൂചനകള്‍ ഒളിപ്പിച്ചവയാണ്. വ്യാപാര കമ്മിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ക്രൂഡ് ഓയില്‍ കമ്മി, പ്രധാന കമ്മോഡിറ്റികളുടെ ഇറക്കുമതി/ കയറ്റുമതി തുടങ്ങിയ കണക്കുകള്‍ സമ്പദ്ഘടനയെ കുറിച്ചുള്ള ബാഹ്യമായ കാഴ്ചപ്പാട് നല്‍കും. അതുപോലെ നിരവധി സംഭവവിവരങ്ങളുടെ ആഖ്യാനത്തെ നിര്‍ണയിക്കാനും ഇത് സഹായിക്കും. ഉദാഹരണത്തിന് കയറ്റുമതിയില്‍ ഇടിവ് സംഭവിക്കുന്നത് (നമ്മളുടെ ഉപയോഗം കൂടിയിട്ട് അല്ലാത്തപക്ഷം) ആഗോള സമ്പദ്ഘടന വളര്‍ച്ച മെല്ലെയാവുകയാണെന്ന അവബോധം സൃഷ്ടിക്കുന്നതാണ്.
സമാനമായി വിദേശ വ്യാപാരത്തിന്റെ കണക്കുകളില്‍ നിന്നും കയറ്റുമതി പ്രോത്സാഹന പദ്ധതികളുടെ സ്വാധീനം മനസിലാക്കാം. അതുപോലെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI), വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FII) കടപത്രങ്ങളിലും ഓഹരികളിലും നടത്തുന്ന നിക്ഷേപം, വിദേശ വായ്പ, വ്യാപാര മിച്ചം (Balance Of Payments) തുടങ്ങിയവയും സമ്പദ്ഘടനയുടെ 'ആരോഗ്യസ്ഥിതി' മനസിലാക്കുന്നതിന് സഹായിക്കും.
ഇതുകൊണ്ട് തികഞ്ഞോ ?
ഇനിയാണ് സുപ്രാധാന ചോദ്യം അവശേഷിക്കുന്നത്. മേല്‍പറഞ്ഞ ഘടകങ്ങള്‍ക്ക് വിധേയമായാണോ വിപണി നീങ്ങുന്നത്? ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ അല്ല. വിപണി ചലിക്കുന്നത് സ്ഥിതിവിവര കണക്കുകളേക്കാള്‍ ഏറെയായി പ്രതീക്ഷയുടെ മുകളിലാണ്. എന്നാല്‍ മേല്‍പറഞ്ഞ ഘടകങ്ങളെ യഥാവിധി അപഗ്രഥിക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചാല്‍ എന്തു പ്രതീക്ഷിക്കണം അഥവാ എങ്ങനെ പ്രതീക്ഷകളെ നിര്‍മിക്കണമെന്ന് മനസിലാക്കാനാവും. അതിലൂടെ ഒരു നിക്ഷേപകനിലെ നൈപുണ്യത്തേയും വൈദഗ്ധ്യത്തേയും മൂര്‍ച്ചപ്പെടുത്താം. എന്നിരുന്നാലും ചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഭാവിയെ മനസിലാക്കാന്‍ അത്യന്താപേക്ഷിതമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.