ഒരിടവേളയ്ക്കു ശേഷം വിപണികളില്‍ ഉത്സാഹത്തിരയിളക്കം. കഴിഞ്ഞ 2 ദിവസത്തില്‍ 5 ശതമാനത്തിലധികമാണ് പ്രധാന സൂചികകള്‍ മുന്നേറിയത്. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 7.5 ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടായി. ആഗോള തലത്തിലും ആഭ്യന്തരമായും അനുകൂല ഘടകങ്ങളാണ് വിപണിയുടെ കുതിപ്പിന് ബലമേകുന്നത്. ഈ പശ്ചാത്തലത്തില്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ 17 ഓഹരികളില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് വിപണി വിദഗ്ധര്‍ രംഗത്തെത്തി.
കുതിപ്പിനുള്ള കാരണങ്ങള്‍
- ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്.
- റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ അയവ് വരുമെന്ന സൂചനകള്‍, മന്ത്രിതല ചര്‍ച്ച നടക്കുന്നത്.
- നാറ്റോയില്‍ അംഗത്വമെടുക്കുന്ന വിഷയം പുനഃപരിശോധിക്കുമെന്നും റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ കുറിച്ച് ചര്‍ച്ചയാകാമെന്നുമുള്ള ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
- നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലം. ഇത് 2024-ലും കേന്ദ്രത്തില്‍ ഒറ്റക്കക്ഷി ഭരണം ലഭിക്കുമെന്ന പ്രതീക്ഷ.
- യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന വിഷയം അവധാനതയോടെ പരിഗണിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജോറോം പവലിന്റെ പ്രസ്താവന.
ഐസിഐസിഐ സെക്യൂരിറ്റീസ്-
അടുത്തിടെയുണ്ടായ തിരുത്തല്‍ ഓഹരി വില ന്യായമായ നിലവാരത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിനായി മികച്ച ഓഹരികള്‍ വാങ്ങാനുള്ള അവസരമാണിത്. ഭാവിയിലും വരുമാന വളര്‍ച്ച പ്രകടമാക്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാം. സമീപ ഭാവിയിലും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാരിന്റെ മൂലധന വിനിയോഗത്തിന്റെ ഗുണഫലം നേടാനാകുന്ന കാപിറ്റല്‍ ഗുഡ്‌സും അനുബന്ധ വ്യവസായങ്ങളും പിഎല്‍ഐ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന ആഭ്യന്തര ഉത്പാദന മേഖലയിലേയും കമ്പനികള്‍ നിക്ഷേപത്തിന് യോജിച്ചവയാണ്. ഇടക്കാലയളവിലേക്ക് മെറ്റല്‍, ഐടി, ഫാര്‍മ വിഭാഗം ഓഹരികളും മികച്ച നിക്ഷേപ അവസരം നല്‍കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിസര്‍ച്ച് വിഭാഗം തലവന്‍ പങ്കജ് പാണ്ഡെ ചൂണ്ടിക്കാട്ടി.
17 ഓഹരികൾ
അടുത്തിടെയുണ്ടായ വിലയിടിവില്‍ കാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് ഓഹരികളെ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ട്രേഡിങ്ങോ സ്ഥാപകന്‍ പാര്‍ഥ് ന്യാതി പറഞ്ഞു. തെര്‍മാക്‌സ്, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍, എല്‍ & ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, കെപിഐടി ടെക്‌നോളജീസ്, ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ്, മിന്‍ഡ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിന്‍സേര്‍വ്, കാന്‍ ഫിന്‍ ഹോംസ്, ശോഭ, ബ്രിഗേഡ് എന്റര്‍പ്രൈസസ്, കജാരിയ സെറാമിക്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ 17 ഓഹരികളാണ് അദ്ദേഹം നിക്ഷേപത്തിന് പരിഗണിക്കാവുന്നതെന്ന് സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications