ലാഭം 'നീരുറവ' പോലെ! വിപണിയില്‍ കുത്തക മേധാവിത്തം സ്ഥാപിച്ച 5 ഓഹരികള്‍

ഒരു വ്യവസായ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നില്ലെങ്കില്‍ അഥവാ ശക്തരായ എതിരാളികള്‍ ഇല്ലെങ്കില്‍ അവിടെ നിലവിലുള്ള കമ്പനിക്ക് ആയാസരഹിതമായി വളരാനും ലാഭം സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള കമ്പനികളെ എളുപ്പം കണ്ടുപിടിക്കാനുമാവില്ല. കാരണം, ഉയര്‍ന്ന ലാഭസാധ്യത പുതിയ സംരംഭകരെ അവിടടേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്.

വിപണി മേധാവിത്ത

കൂടാതെ, അതാത് സമയങ്ങളിലെ സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളുമൊക്കെ സ്വാധീനം ചെലുത്താനുമാകും. എങ്കിലും ചില കമ്പനികള്‍ക്ക് ചുരുക്കം ചില മേഖലകളില്‍ കുത്തകാവകാശമോ (Monopoly) അതിനോട് തുല്യമായ വിപണി മേധാവിത്തമോ ലഭിക്കാറുണ്ട്. ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് പെരുമയിലൂടെയാണ് മിക്കപ്പോഴും ഇത് സാധ്യമാകുന്നത്. ഈ ലേഖനത്തില്‍ ഇത്തരം വിപണി മേധാവിത്തമുള്ള 5 കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്

വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് ആരംഭം. വ്യോമസേനയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങളും തദ്ദേശീയ ലഘു യുദ്ധവിമാനമായ എല്‍എസിയും ധ്രുവ്, ചേതക്, എല്‍സിഎച്ച് വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം ജാഗ്വാറും മിറാഷും മുതല്‍ മിഗ്-21 വരെയുള്ള വിമാനങ്ങളുടെ അറ്റക്കുറ്റപ്പണിയും നവീകരണവും നടത്തുന്നു. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതിനായി ഇസ്രായേലി സ്ഥാപനങ്ങളുമായി സഹകരണത്തിന് ധാരണയിലെത്തിയിരുന്നു.

ഉന്നത സാങ്കേതിക വിദ്യ

ഉയര്‍ന്ന മൂലധന ചെലവും ഉന്നത സാങ്കേതിക വിദ്യയും ആവശ്യമായ മേഖലയില്‍ സ്വകാര്യ കമ്പനികളൊന്നും നിലയുറപ്പിച്ചിട്ടില്ല എന്നത് എച്ച്എഎല്ലിന് വ്യോമയാന വിപണിയില്‍ 100 ശതമാനം മേധാവിത്തവും നല്‍കുന്നു. പ്രതിരോധ സേനകളുമായുള്ള ദീര്‍ഘകാല ബന്ധവും മികച്ച നിര്‍മാണ കേന്ദ്രവും ജീവനക്കാരും ഗവേണഷ വിഭാഗവും കമ്പനിയുടെ മാറ്റ് കൂട്ടുന്നു.

ഏകദേശം 80,000 കോടിയുടെ കരാറുകള്‍ എച്ച്എഎല്ലിന് (BSE: 541154, NSE : HAL) സ്വന്തമാണ്. കൂടാതെ 30,000 കോടിയുടെ പുതിയ കരാര്‍ സംബന്ധിച്ച തീരുമാനവും അവസാന ഘട്ടത്തിലാണ്. അടുത്തിടെ വലിയ തോതില്‍ കടം വീട്ടിയതോടെ ഇനി പറയത്തക്ക ബാധ്യതകളില്ല. അടുത്ത 7 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കോടിയുടെ പ്രതിരോധ സാമഗ്രികള്‍ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് അനുമാനം. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരാറുകള്‍ക്കും സാധ്യതയേറിയിട്ടുണ്ട്.

എംസിഎക്സ്

എംസിഎക്സ്

ഓഹരികളെ പോലെ വിവിധ കമ്മോഡിറ്റികളുടെ അവധി വ്യാപാരം നടത്തുന്നതിന് സഹായമൊരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വേദിയാണ് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് അഥവാ എംസിഎക്സ്. 2003-ലാണ് തുടക്കം. മെറ്റല്‍, ബുള്ള്യന്‍, കാര്‍ഷികോത്പന്നങ്ങള്‍, ഊര്‍ജം എന്നീ വിഭാഗങ്ങളിലാണ് വ്യാപാരം. രാജ്യത്തെ കമ്മോഡിറ്റി ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളുടെ 95 ശതമാനം വിപണി വിഹിതം കൈപ്പിടിയിലാക്കി. ഉത്കൃഷ്ട ലോഹങ്ങള്‍, ക്രൂഡ് ഓയില്‍, സാധാ ലോഹങ്ങളുടെ വ്യാപാരത്തില്‍ എംസിഎക്സ് (BSE: 534091, NSE : MCX) കുത്തക മേധാവിത്തം നേടിയിട്ടുണ്ട്.

പവര്‍ ഗ്രിഡ്

പവര്‍ ഗ്രിഡ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് 1992-ല്‍ രൂപീകൃതമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍. ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയാണ് രാജ്യത്തെ 36 ശതമാനം വൈദ്യുതി പ്രസരണവും കൈകാര്യം ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്കിടയിലെ വൈദ്യുതി വിതരണത്തിലും പവര്‍ ഗ്രിഡിനാണ് (BSE: 532898, NSE : POWERGRID) മേല്‍നോട്ടം. കമ്പനിയുടെ കീഴിലുള്ള 99 ശതമാനം ശൃംഖലയും എപ്പോഴും പ്രവര്‍ത്തന സജ്ജമാക്കി നിര്‍ത്തുന്നു. ആഗോളതലത്തില്‍ പോലും ഇത് ഉയര്‍ന്ന നിലവാരമാണ്.

മുതല്‍ മുടക്ക്

ദേശീയതലത്തില്‍ വൈദ്യുതി വിതരണത്തിനുള്ള ഗ്രിഡ് തയ്യാറാക്കാന്‍ വമ്പന്‍ മുതല്‍ മുടക്ക് ആവശ്യമാണ്. ഇതിന് സര്‍ക്കാരിന്റെ സഹായം കൂടാതെ സാധ്യമാകില്ല. അതിനാല്‍ വൈദ്യുത പ്രസരണ മേഖലയില്‍ രാജ്യമെമ്പാടും ശൃംഖലയുള്ള പവര്‍ ഗ്രിഡിന്റെ പ്രാധാന്യം അവഗണിക്കാനാവില്ല. ഇതാണ് കുത്തക മേധാവിത്തം നേടുന്നതിന് കമ്പനിയെ സഹായിക്കുന്ന ഘടകവും.

വന്‍തോതില്‍ സ്ഥാപിക്കപ്പെടുന്ന പുനരുപയോഗ ഊര്‍ജ പദ്ധതികളും 5-ജി ടെലികോം സേവന ആവശ്യകതയും വൈദ്യുത വാഹന ചാര്‍ജിങ് ശൃംഖലയുടെ നിര്‍മാണവുമൊക്കെ ഭാവിയിലും പവര്‍ ഗ്രിഡിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. മുടങ്ങാതെ മികച്ച ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5 ശതമാനത്തിന് മുകളിലാണെന്നതും ശ്രദ്ധേയം.

നെസ്ലെ

നെസ്ലെ

ശിശുക്കളുടെ ഭക്ഷ്യധാന്യ (Cerelac) വിപണിയുടെ 96.5 ശതമാനവും പാല്‍പൊടിയുടെ (Lactogen NAN) 66.6 ശതമാനവും കൈയടക്കിയിരിക്കുന്ന പ്രമുഖ ഭക്ഷ്യസംസ്‌കരണ കമ്പനിയാണ് നെസ്ലെ ഇന്ത്യ ലിമിറ്റഡ്. 5 മാസത്തിന് മുകൡ പ്രായമുള്ള കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ഉപയോഗിക്കണമെന്നാണ് ഇന്ത്യയിലെ ചട്ടം. അതിനാല്‍ പരസ്യവും വിലക്കിയിരിക്കുന്നു.

സമാനമായി അമ്മയുടെ മുലപ്പാണ് നവജാത ശിശുക്കളുടെ പോഷകാഹാരത്തിന്റെ സ്രോതസെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മുലപ്പാലിന് പകരമായ പാല്‍പ്പൊടി നിര്‍മാണത്തിന് പുതിയ ലൈസന്‍സ് അനുവദിച്ചു കിട്ടുന്നത് സംശയകരമാണ്. ഈ രണ്ടു ഘടകങ്ങളുമാണ് നെസ്ലെയുടെ വിപണി മേധാവിത്തിന് പിന്നിലെ രഹസ്യം.

ഭക്ഷ്യവസ്തുക്കളുടെ

അതുപോലെ മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിപണിയിലും നെസ്ലെയ്ക്ക് (BSE: 500790, NSE : NESTLEIND) മേല്‍ക്കയ്യുണ്ട്. മാഗി ന്യൂഡില്‍സ്, മില്‍ക്ക്‌മെയ്ഡ്, നെസ്‌കഫേ ഒക്കെ ഉദാഹരണങ്ങളാണ്. കമ്പനിക്ക് കടബാധ്യതകള്‍ ഇല്ലെന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.10 ശതമാനമാണ്. 10 വര്‍ഷം മുമ്പ് 3,500 നിലവാരത്തിലായിരുന്ന ഓഹരി ക്രമാനുഗതമായി ഉയര്‍ന്ന് 21,000 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിച്ചു നല്‍കുന്നതിലും നെസ്ലെ മുന്‍പന്തിയിലാണെന്ന് ചുരുക്കം.

സൈഡസ് വെല്‍നെസ്

സൈഡസ് വെല്‍നെസ്

രാജ്യത്തെ 'ഷുഗര്‍ ഫ്രീ' ഉത്പന്ന വിപണിയുടെ 90 ശതമാനവും കൈയടിക്കിയിരിക്കുന്ന ആരോഗ്യ പരിക്ഷാ മേഖലയില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന കണ്‍സ്യമര്‍ കമ്പനിയാണ് സൈഡസ് വെല്‍നെസ്. പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ 94 ശതമാനം വിപണി വിഹിതവും കമ്പനി കൈവശപ്പെടുത്തി. കോംപ്ലാന്‍, എവര്‍യൂത്ത്, നൈസില്‍, ഗ്ലൂക്കോണ്‍-ഡി, ഷുഗര്‍ലൈറ്റ്, ന്യൂട്രലൈറ്റ് എന്നിവ ജനപ്രീതിയാര്‍ജിച്ച കമ്പനിയുടെ ബ്രാന്‍ഡുകളാണ്.

ഇതിനോടൊപ്പം പ്രമുഖ ഫാര്‍മ കമ്പനിയും മാതൃസ്ഥാപനവുമായ കാഡില ഹെല്‍ത്ത്‌കെയറിന്റെ ഗവേഷണ വിഭാഗത്തിന്റെ പിന്തുണയാണ് സൈഡസ് വെല്‍നെസിന്റെ (BSE: 531335, NSE : ZYDUSWELL) യഥാര്‍ത്ഥ മൂലധനം.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

നിലവില്‍ കുത്തക മേധാവിത്തം ഉണ്ടാകാമെങ്കിലും ഭാവിയിലും ഈ അനുകൂല്യം നിലനിര്‍ത്താനാകുന്ന സാഹചര്യം ഉണ്ടോയെന്ന് പരിശോധിച്ചു ഉറപ്പിച്ചിട്ടുവേണം മോണോപോളി ബിസിനസുകളില്‍ നിക്ഷേപം നടത്തേണ്ടത്. കാരണം സര്‍ക്കാര്‍ നയങ്ങളും നിലപാടുകളുമാണ് ഇത്തരം സവിശേഷ സാഹചര്യങ്ങളുടെ അവസരം തുറന്നിടുന്നത്.

ഉദാഹരണത്തിന്, ടെലികോം മേഖല സ്വകാര്യവത്കരിച്ചതോടെ 2002-ല്‍ കടരഹിത കമ്പനിയായിരുന്ന എംടിഎന്‍എല്‍ പിന്നീട് നഷ്ടക്കയത്തില്‍ മുങ്ങിത്താണു. വിപണി മൂല്യത്തിലും 88% ഇടിവ് നേരിട്ടു. അതിനാല്‍ ശക്തമായ പ്രവേശന കടമ്പകളുള്ള മേഖലയിലെ കുത്തക കമ്പനികളായിരിക്കും താരതമ്യേന സുരക്ഷിതം (കമ്പനിയുടെ സാമ്പത്തിക പ്രകടനവും വിലയിരുത്തണം).

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X