ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ഇത് ഓഹരി വിപണിയിലും ഏറെ പ്രസക്തമായൊരു കാര്യമാണ്. ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്ന്. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങലിലും വില്‍ക്കലിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം.
ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ നിരവധിയുണ്ട്. അവയില്‍ മുന്‍നിരയിലുള്ള ഓഹരിയാണ് വന്‍കിട ലൈഫ്സ്‌റ്റൈല്‍ കമ്പനിയും ടാറ്റ ഗ്രൂപ്പിന്റെ ഭാഗവുമായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ്. പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയിലെ മുഖ്യ ഘടകവുമാണ് ഈ മള്‍ട്ടിബാഗര്‍ ഓഹരി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില വെറും 4.03 രൂപയില്‍ (2002 ജൂണ്‍ 12-ന്) നിന്നും കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 2,142-ലേക്ക് കുതിച്ചുയര്‍ന്നു. അതായത് രണ്ട് ദശാബ്ദത്തിനിടെയില്‍ 53,000 ശതമാനമെന്ന കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അതേസമയം 2022-ല്‍ വിപണിയില്‍ നേരിടുന്ന തിരിച്ചടിയില്‍ ടൈറ്റന്‍ കമ്പനി ഓഹരികളും തിരുത്തലിന്റെ പാതയിലാണ്. ഈവര്‍ഷം ഇതുവരെയായി 15 ശതമാനത്തോളം ഇടിവ് ഓഹരികളില്‍ നേരിട്ടു. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 23 ശതമാനത്തിലേറെ നേട്ടം നല്‍കിയിട്ടണ്ട്. ഈകാലയളവില്‍ 1,738 രൂപയില്‍ നിന്നും ടൈറ്റന്‍ ഓഹരി 2,138 രൂപയിലേക്ക് ഉയര്‍ച്ച രേഖപ്പെടുത്തി. സമാനമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഓഹരി വില 516 രൂപയില്‍ നിന്നും 2,138-ലേക്കും വളര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ടൈറ്റന്‍ ഓഹരികള്‍ 221 രൂപയില്‍ നിന്നുമാണ് കുതിപ്പ് തുടങ്ങിയത്. അതായത് 870 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
10,000 രൂപ 53 ലക്ഷം
2002 ജൂണ്‍ ആദ്യ വാരത്തില്‍ ടൈറ്റന്‍ (BSE: 500114, NSE: TITAN) ഓഹരികള്‍ 4 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കുക്കൂട്ടിയാല്‍ അന്ന് നിക്ഷേപിച്ച 10,000 രൂപ ഇന്ന് 53 ലക്ഷമായി വളര്‍ന്നു പെരുകിയിട്ടുണ്ട്. സമാനമായി 10 വര്‍ഷം മുമ്പ് നിക്ഷേപിച്ച 10,000 രൂപ ഇന്ന് 97,000 രൂപയായും മാറിയേനെ. 5 വര്‍ഷം മുമ്പത്തെ 10,000 രൂപയുടെ ടൈറ്റന്‍ ഓഹരികള്‍ക്ക് ഇന്ന് 42,000 രൂപയുടെ മൂല്യമായി മാറിയിട്ടുണ്ട്.
ജുന്‍ജുന്‍വാല
മാര്‍ച്ച് പാദത്തില്‍ ലഭ്യമായിട്ടുള്ള രേഖകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ രേഖയ്ക്കും ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ നിക്ഷേപമുണ്ട്. രാകേഷിന്റെ പക്കല്‍ 3.98 ശതമാനം അഥവാ 3,53,10,395 ഓഹരികളുണ്ട്. രേഖയുടെ കൈവശം 1.07 ശതമാനം അഥവാ 95,40,575 ഓഹരികളും സ്വന്തമായുണ്ട്. അതായത് ജുന്‍ജുന്‍വാല ദമ്പതികള്‍ ടൈറ്റന്‍ കമ്പനിയുടെ 5.05 ശതമാനം ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ 1 ശതമാനത്തിലധികം വിഹിതമുള്ള 34 ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായുണ്ട്.
ടെറ്റന്‍ കമ്പനി
സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമി്റ്റഡ്. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെ വ്യവസായ വികസന സമിതിയായ ടിഡ്കോയുടേയും സംയുക്ത സംരംഭമായി 1984-ലാണ് തുടക്കം. ടൈറ്റന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ വാച്ച് നിര്‍മിച്ചു കൊണ്ടാണ് തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു.
1994-ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി തനിഷ്‌ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും പിന്നീട് ഐപ്ലസ് എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും 2005-ല്‍ ഫാസ്റ്റ് ട്രാക്ക് ബ്രാന്‍ഡില്‍ യുവാക്കള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയാണ് തനിഷ്‌ക്. അതേസമയം മാര്‍ച്ച് പാദത്തില്‍ പ്രഖ്യാപിച്ച പ്രവര്‍ത്തന ഫലത്തില്‍ ടൈറ്റന്‍ കമ്പനിയുടെ അറ്റാദായം ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണ വിലയിലെ ചാഞ്ചാട്ടവുമാണ് പ്രകടനത്തെ ബാധിച്ചതെന്ന് കമ്പനി നേതൃത്വം സൂചിപ്പിച്ചു. ഇതിനിടയിലും ഭൂരിഭാഗം വിപണി വിദഗ്ധരും ടൈറ്റന്‍ ഓഹരിയില്‍ നിക്ഷേപം തുടരാമെന്ന അഭിപ്രായക്കാരാണ്. ട്രെന്‍ഡിലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം 29 അനലിസ്റ്റുകളില്‍ 20 പേരും വാങ്ങുന്നതിനെ പിന്തുണച്ചു. ബാക്കി 5 പേര്‍ ഹോള്‍ഡ് റേറ്റിങ്ങും 4 പേര്‍ സെല്‍ റേറ്റിങ്ങുമാണ് നല്‍കിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications