കഴിഞ്ഞ ആറ് മാസക്കാലയളവില്‍ നിഫ്റ്റി സൂചിക 9 ശതമാനം തിരുത്തല്‍ നേരിട്ടപ്പോള്‍ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫൈനാന്‍സ് ഓഹരികള്‍ 34 ശതമാനമാണ് ഇടിഞ്ഞത്. സ്വര്‍ണ പണയ വായ്പകളില്‍ എതിരാളികളില്‍ നിന്നും ശക്തമായ മത്സരം നേരിടുന്നതും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ഇടിയുന്നതും ആവശ്യകത കുറയുന്നതും കമ്പനിക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ വരും സാമ്പത്തിക പാദങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം മെച്ചപ്പെടുമോ? ഓഹരി വില വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്ക് കടക്കുമോ?
ഉപകമ്പനികളുടെ പ്രകടനം
സ്വര്‍ണ പണയ വായ്പകള്‍, സ്ഥാപനങ്ങളെ സംബന്ധിച്ച് സുരക്ഷിത ഉത്പന്നങ്ങളാണ്. സ്വര്‍ണവില കുത്തനെ താഴുന്നില്ലെങ്കില്‍ ഇത്തരം വായ്പകളില്‍ വലിയ റിസ്‌കുകളില്ല. അതേസമയം കിട്ടാക്കടത്തിന്റെ നീക്കിയിരുപ്പായി മാറ്റിവയ്‌ക്കേണ്ടി വരുന്ന തുക സ്വര്‍ണ വായ്പ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള കാരണം, തിരിച്ചടവ് മുടങ്ങിയാലും ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ലേലത്തില്‍ പോകുന്നതിന് മുമ്പ് സാവകാശം നല്‍കുന്നതിനാലാണ്. ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ മുത്തൂറ്റിന്റെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ അനുപാതം 3.82 ശതമാനത്തില്‍ നിന്നും 2.99-ലേക്ക് താഴ്ന്നിട്ടുണ്ട്.
ശ്രീലങ്കയില്‍ ഒരു ഉപകമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ആകെ വായ്പകളുടെ 0.32 ശതമാനം മാത്രമാണ് സംഭാവന നല്‍കുന്നത്. നിലവില്‍ സാമ്പത്തിക അടിയന്താരവസ്ഥ നേരിടുന്ന ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ അടുത്ത നീക്കങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ഇതിനോടൊപ്പം മുത്തൂറ്റിന് 60 ശതമാനം ഓഹരി പങ്കാളിത്തമുള്ള 'ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സി'ന്റെ കിട്ടാക്കടത്തിന്റെ തോത് 2.37 ശതമാനത്തില്‍ നിന്നും 5.7 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം മുത്തൂറ്റ് ഹോം ഫൈനാന്‍സിന്റെ നിഷ്‌ക്രിയ ആസ്തികള്‍ നാലാം പാദത്തില്‍ കുറഞ്ഞിട്ടുണ്ട്.
മറ്റു വരുമാന വഴികള്‍
പ്രധാനമായും സ്വര്‍ണ്ണപ്പണയ വായ്പ കളിലാണ് മുത്തൂറ്റ് (BSE: 533398, NSE: MUTHOOTFIN) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്വര്‍ണ്ണ ഇതര വകുപ്പുകളില്‍ നിന്നുള്ള വരുമാനം 10% മാത്രമാണ് എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ വായ്പകളേക്കാള്‍ നേരിയ തോതിലുള്ള വളര്‍ച്ച ഈ വിഭാഗം കാണിച്ചിട്ടുമുള്ളൂ. മൈക്രോഫിനാന്‍സ് വിഭാഗത്തിലുള്ള വായ്പുകള്‍ വിതരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത് എന്നാല്‍ ഇതിലെ വായ്പകളുടെ ഗുണനിലവാരം മാത്രമല്ല 2022 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ ആകെ അറ്റാദായത്തില്‍ ആകെ രണ്ട് ശതമാനം മാത്രമാണ് ഉപ കമ്പനികളുടെ സംഭാവനയായി ഉള്ളത്.
ഓഹരിയില്‍ പ്രതിഫലിച്ചോ ?
കഴിഞ്ഞ ആറുമാസത്തിനിടെ മുത്തൂറ്റ് ഫൈനാൻസ് ഓഹരികള്‍ 34 ശതമാനത്തോളമാണ് ഇടിഞ്ഞത്. 2024 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ അനുമാന പ്രകാരം നിലവില്‍ ഓഹരിയുടെ വാല്യൂവേഷന്‍ 1.7 എന്ന അനുപാതത്തിലാണ് നില്‍ക്കുന്നത്. ഇത് ഓഹരിയുടെ കഴിഞ്ഞകാല വാല്യുവേഷന്‍ നിരക്കിന്റെ ശരാശരി അനുപാതങ്ങള്‍ വളരെ താഴ്ന്ന നിലവാരത്തില്‍ (Discount) ആണുള്ളത്. ആസ്തികളിന്മേലുള്ള ആദായ നിരക്ക് സ്ഥിരമായി 5 ശതമാനത്തിലേറെ നിലനിര്‍ത്തിയിരുന്ന ഒരു കമ്പനിയെ സംബന്ധിച്ച് വിലയിരുത്തിയാല്‍ ഈ പിഇ അനുപാതം ആകര്‍ഷകമാണ്. കമ്പനിയുടെ മൂലധന പര്യാപ്തതയും ശക്തമായ നിലയിലാണുള്ളത്. അതിനോടൊപ്പം വൈവിധ്യവല്‍ക്കരിച്ച വിഭാഗങ്ങളിലായാണ് വായ്പ വിതരണം ചെയ്യുന്നതെന്നും ശ്രദ്ധേയം.
എന്തു ചെയ്യണം ?
ഈയൊരു പശ്ചാത്തലത്തില്‍ പലിശ നിരക്ക് വര്‍ദ്ധന പോലുള്ള സാഹചര്യങ്ങളിലേക്ക് വിപണി കടക്കവേ, മറ്റു ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലാവിധ അടിസ്ഥാന നിലവാരങ്ങളും മികച്ച തോതില്‍ നിലനിര്‍ത്തുന്ന മുത്തൂറ്റ് പോലൊരു കമ്പനിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ലാഭത്തിന്റെ മാര്‍ജിനില്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കുന്ന സമയത്തായിരിക്കും ഓഹരിയിലും മറ്റൊരു കുതിപ്പുണ്ടാവാന്‍ സാധ്യത. നിലവില്‍ ഓഹരിയുടെ വിപണി വില ഈ പ്രതിസന്ധികളെയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും വിപണി ചാഞ്ചാട്ടത്തിന്റെ പാതയില്‍ ആയതിനാല്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായുള്ള നിക്ഷേപമായിരിക്കും അനുയോജ്യം.
ഓഹരി വിശദാംശം
മുത്തൂറ്റ് ഫൈനാന്‍സിന്റെ ആകെ ഓഹരികളില്‍ 73.37 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 12.13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.68 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 44,974 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.79 ശതമാനമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ശരാശരി പിഇ അനുപാതം 33.82 നിലവാരത്തിലായിരിക്കുമ്പോള്‍ മുത്തൂറ്റ് ഫൈനാന്‍സിന്റേത് 11.19 ആണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 487.89 രൂപ നിലവാരത്തിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications