കഴിഞ്ഞ ഏതാനും നാളുകളായി ഐടി വിഭാഗം ഓഹരികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഏപ്രിലില്‍ ബിഎസ്ഇ ഐടി സൂചിക 12 ശതമാനത്തിലേറെയും എന്‍എസ്ഇയിലെ ഐടി വിഭാഗം സൂചിക 13 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നാലാം പാദഫലം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാഞ്ഞതും വാല്യൂവേഷന്‍ ഉയര്‍ന്നു നില്ക്കുന്നതുമൊക്കെ ഐടി വിഭാഗം ഓഹരികളെ തിരുത്തലിന്റെ പാതയിലേക്ക് തള്ളിവിട്ടു.
വില്‍പ്പനയിലേക്ക് നയിച്ചത്
ഐടി വിഭാഗത്തിലെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, മൈന്‍ഡ്ട്രീ, ടെക് മഹീന്ദ്ര, വിപ്രോ, എല്‍ & ടി ടെക്നോളജി സര്‍വീസസ് എന്നിവയുടെ ഓഹരികള്‍ 10 മുതല്‍ 20 ശതമാനം വരെ ഇടിവ് നേരിട്ടു. പ്രധാനമായും ആഗോള ഘടകങ്ങളാണ് ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്. അമേരിക്കന്‍ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന പണപ്പെരുപ്പവും ഇതിനെ പ്രതിരോധിക്കാനുള്ള പലിശ നിരക്ക് വര്‍ധനയുമാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ ഐടി ചെലവിനായി നീക്കിവയ്ക്കുന്ന ബജറ്റില്‍ കുറവു വരുത്താന്‍ ഇടയാക്കിയേക്കും. പ്രധാന വിപണിയില്‍ ഇത്തരം നീക്കങ്ങളുണ്ടാകുന്നത് ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തേയും ബാധിക്കാം. ഇതിനോടൊപ്പം അമേരിക്കന്‍ ടെക്നോളജി കമ്പനികളുടെ ഓഹരിയില്‍ നേരിടുന്ന തിരുത്തലും ആഭ്യന്തര ഐടി ഓഹരികളെ സമ്മര്‍ദത്തിലാഴ്ത്തുന്നു എന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍വത്കരണം ശക്തമായത് ഐടി കമ്പനികള്‍ക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്.
ദീര്‍ഘകാല നിക്ഷേപം
കഴിഞ്ഞമാസം രണ്ടക്കത്തില്‍ തിരുത്തല്‍ നേരിട്ട ചില ഐടി ഓഹരികള്‍, ദീര്‍ഘ കാലയളവിലേക്കുള്ള നിക്ഷേപത്തിന് അനുയോജ്യമായ ആകര്‍ഷക നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ശക്തമായ വരുമാന വരവും ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്നതും ഓഹരി തിരികെ വാങ്ങുന്നതും മികച്ച കമ്പനി ഭരണ നിര്‍വഹണവുമൊക്കെ ഐടി വിഭാഗം ഓഹരികളെ വേറിട്ടു നിര്‍ത്തുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലും ഐടി കമ്പനികള്‍ രണ്ടക്കത്തില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം. ഡിജിറ്റല്‍വത്കരണവും ശക്തമായ കരാറുകള്‍ ആസൂത്രണത്തിലിരിക്കുന്നതും ശ്രദ്ധേയമാണ്. ഈ ഘടകങ്ങളൊക്കെ ഐടി വിഭാഗം ഓഹരികളെ ദീര്‍ഘ കാലയളവിലേക്കുള്ള നിക്ഷേപത്തിന് അര്‍ഹരാക്കുന്നു.
ഇനി എന്തുചെയ്യണം?
കഴിഞ്ഞ മാസം 13 ശതമാനം ഇടിവാണ് ഐടി വിഭാഗം ഓഹരി സൂചികയിലുണ്ടായത്. മേയ് മാസത്തിലും ഐടി വിഭാഗം ഓഹരികള്‍ ദുര്‍ബലമായി തുടരാമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിഫ്റ്റി ഐടി സൂചികയാകട്ടെ ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം നാലാം പാദഫലം നിരാശപ്പെടുത്തിയതും ആഗോള തലത്തില്‍ ടെക് ഓഹരികളില്‍ നേരിടുന്ന തിരിച്ചടിയുമാണ് ആഭ്യന്തര ഐടി ഓഹരികളെയും പിന്നോട്ടടിക്കുന്നത്.
അതേസമയം വരുന്ന ആഴ്ചകളില്‍ നിഫ്റ്റി ഐടി സൂചിക 29,800- 29,000 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി സൂചിപ്പിച്ചത്. സമാനമായി 30,000 നിലവാരത്തിലാണ് നിഫ്റ്റി ഐടി സൂചികയുടെ സപ്പോര്‍ട്ട് മേഖലയെന്ന് റെലിഗേര്‍ ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. ഇത് ഐടി ഓഹരികളില്‍ കുറച്ചുകൂടി താഴാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം തിങ്കളാഴ്ച രാവിലെ നിഫ്റ്റി ഐടി സൂചിക 31,120 നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പേര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications