ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നിസ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. അതേസമയം തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
ഇത്തരത്തില്‍ രാജ്യത്തെ വന്‍കിട ഓഹരി നിക്ഷേപകനും ബിസിനസ് സംരംഭകനുമായ രാകഷ് ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ജിയോജിത്ത് ഫിനാന്‍ഷ്യല്‍
മൂലധന വിപണിയുമായി ബന്ധപ്പെട്ട എല്ലാത്തരം ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര ബ്രോക്കറേജ് സ്ഥാപനവുമാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 2004 മുതല്‍ ജുന്‍ജുന്‍വാല ഈ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് അദ്ദേഹം. ജൂണ്‍ പാദത്തില്‍ ജിയോജിത്തിന്റെ 7.5 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പക്കലുള്ളത്.
അതേസമയം കൈവശമുള്ള ഓഹരികളിന്മേല് ഓണ്‍ലൈന്‍ മുഖേന വായ്പകള്‍ അനുവദിക്കുന്നതിനുള്ള സംവിധാനവും അടുത്തിടെ ജിയോജിത്ത് (BSE: 532285, NSE : GEOJITFSL) ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള ആദ്യ കമ്പനിയാണിത്. വളരെയധികം ചാക്രിക സ്വഭാവമുള്ള മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും 2004 മുതല്‍ ജിയോജിത്ത് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2014-ലെ നഷ്ടം മാത്രമാണ് ഇതിനൊരു അപവാദം. കൂടാതെ സ്ഥിരമായി ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്കുന്ന കമ്പനിയുമാണിത്. ജിയോജിത്തിന് കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം.
എന്‍സിസി
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എന്‍സിസി ലിമിറ്റഡ്. വാണിജ്യ/ ഭവന സമുച്ചയങ്ങള്‍, റോഡ്, പാലം, ജലസേചനം, വൈദ്യുത പ്രസരണം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെ പദ്ധതികളാണ് കൂടുതലും ഏറ്റെടുക്കുന്നത്. യുഎഇയിലും ഒമാനിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉപകമ്പനിയാണ് എന്‍സിസി അര്‍ബന്‍. ഇതിനോടകം 85 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഭവന സമുച്ചയം നിര്‍മിച്ചു കൈമാറി.
സര്‍ക്കാരിന്റെ ആനുകൂല്യത്തോടെയുള്ള ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലാണ് എന്‍സിസി ഇന്‍ഫ്രാ ശ്രദ്ധയൂന്നിയിരിക്കുന്നത്. അതേസമയം 2014 മുതല്‍ എന്‍സിസിയുടെ (BSE: 500294, NSE : NCC) ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ കരസ്ഥമാക്കിയിട്ടുണ്ട്. ജൂണ്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം എന്‍സിസിയുടെ 12.6 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. മികച്ച ഓര്‍ഡര്‍ ബുക്കുള്ളതും വരുമാന ലഭ്യത ഉറപ്പാക്കാനയതും കമ്പനിയുടെ നേട്ടമാണ്. ഇതിനോടൊപ്പം വിവിധ മേഖലകളിലേക്ക് കമ്പനിയെ വൈവിധ്യവത്കരിച്ചതും അനുകൂല ഘടകങ്ങളാണ്.
പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസ്
മുംബൈ ആസ്ഥാനമാക്കി മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസ്. പ്രോവോഗ് ഇന്ത്യ ലിമിറ്റഡും കാപ്പിറ്റല്‍ ഷോപ്പിങ് സെന്റര്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. നിലവില്‍ കോയമ്പത്തൂര്‍, ഇന്‍ഡോര്‍, മുംബൈ, ഔറംഗബാദ് എന്നിവടങ്ങളിലായി ഷോപ്പിങ് മാളുകളും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് പദ്ധതികളും കമ്പനിക്കുണ്ട്.
അതേസമയം, പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസില്‍ 2.06 ശതമാനം (31.05 ലക്ഷം ഓഹരി) പങ്കാളിത്തമാണ് രാകേഷ് ജുന്ജുന്വാലയ്ക്കുളളത്. ചില സന്ദര്‍ഭങ്ങളില്‍ ഓഹരി വിഹിതത്തില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും 2017 ഡിസംബര്‍ പാദം മുതല്‍ പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസിന്റെ (BSE: 534675, NSE : PROZONINTU) ഓഹരികള്‍ അദ്ദേഹം കൈവശം വെച്ചിരിക്കുന്നു. സമാനമായി മറ്റൊരു പ്രമുഖ നിക്ഷേപകനായ രാധാകിഷന്‍ ധമാനിക്കും കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന് കമ്പനിയുടെ 1.26 ശതമാനം ഓഹരികള്‍ സ്വന്തമാണ്.
ബില്‍കെയര്‍
ഫാര്‍മ ഉത്പന്നങ്ങളുടെ പാക്കേജിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് ബില്‍കെയര്‍ ലിമിറ്റഡ്. വന്‍കിട മരുന്നു നിര്‍മാണ കമ്പനികള്‍ക്ക്, ഉത്പന്നങ്ങളുടെ ആധികാരികത തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളും ഗ്ലോബല്‍ ക്ലിനിക്കല്‍ സര്‍വീസസ്, നവീന പാക്കേജിങ് ഉത്പന്നങ്ങളുമാണ് കമ്പനി നിര്‍മിക്കുന്നത്. ചെറുകമ്പനികളെ ഏറ്റെടുത്തും സ്വാഭാവിക വളര്‍ച്ചയിലൂടെയും ബില്‍കെയര്‍ ആഗോളതലത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, സിങ്കപ്പൂര്‍, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ജൂണ്‍ പാദത്തിനൊടുവിലെ റിപ്പോര്‍ട്ട് പ്രകാരം ജുന്‍ജുന്‍വാലയ്ക്ക് ബില്‍കെയര്‍ (BSE: 526853) കമ്പനിയുടെ 8.48 ശതമാനം ഓഹരി വിഹിതം സ്വന്തമാണ്.
ടിവി-18 നെറ്റ്വര്‍ക്ക്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ നെറ്റ്വര്‍ക്ക്-18 കമ്പനിയുടെ ഉപവിഭാഗമാണ് ടിവി-18 നെറ്റ്വര്‍ക്ക് ലിമിറ്റഡ്. കമ്പനിക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത് റിലയന്‍സ് ഗ്രൂപ്പാണ്. ഗ്രൂപ്പിന്റെ ഭാഗമായ ടെലികോം, ഡിജിറ്റല്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഘടകമായാണ് ഈ മാധ്യമ സ്ഥാപനങ്ങളെ റിലയന്‍സ് പരിഗണിക്കുന്നത്. കമ്പനിയുടെ ഒടിടി പ്ലാറ്റ്ഫോമാണ് വൂട്ട് (VOOT). 2022 ഫിഫ ലോകകപ്പിനുള്ള സംപ്രേഷണ അവകാശം നേടിയിട്ടുണ്ട്.
അടുത്തിടെ റിലയന്‍സും ബോധി ട്രീയും ചേര്‍ന്ന് അടുത്ത 5 വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐപിഎല്‍ സംപ്രേഷണാവകാശവും അടുത്തിടെ നേടിയിരുന്നു. അതേസമയം ജൂണ്‍ പാദത്തോടെ ജുന്‍ജുന്‍വാല ടിവി18-ലെ (BSE: 532800, NSE : TV18BRDCST) ഓഹരി വിഹിതം 1 ശതമാനത്തിനും താഴെയാക്കി.
എങ്ങനെ തെരഞ്ഞെടുക്കും ?
എല്ലാ നിക്ഷേപങ്ങള്‍ക്കും അതിന്റേതായ നഷ്ട സാധ്യതകളുണ്ട്. അതിനാല്‍ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനു വേണ്ടി പെന്നി ഓഹരികളെയും തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും. കഴിഞ്ഞ 18 മാസകാലയളവില്‍ 850-ലധികം പെന്നി ഓഹരികള്‍ 100 ശതമാനത്തിലധികവും 102 ഓഹരികള്‍ 1,000 ശതമാനത്തിലേറെയും 10 പെന്നി സ്റ്റോക്കുകള്‍ 5,000 ശതമാനത്തിലധികവും നേട്ടം സമ്മാനിച്ചിരുന്നു. എന്നാല്‍ പെന്നി ഓഹരികള്‍ക്ക് നിന്ന നില്പ്പില് 'യു ടേണ്‍' എടുക്കാനും സാധിക്കുമെന്നതിനാല്‍ കൃത്യമായ വിലയിരുത്തലും പഠനത്തിനു ശേഷം മാത്രം പെന്നി ഓഹരികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications