ആഗോള, ആഭ്യന്തര ഘടകങ്ങള്‍ കാരണം രാജ്യത്തെ പണപ്പെരുപ്പം (ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍) ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എട്ടു വര്‍ഷത്തെ ഉയര്‍ന്ന (7.79 %) നിരക്കിലേക്ക് എത്തിയിരുന്നു. പിന്നാലെ അപ്രതീക്ഷിത നീക്കത്തിലൂടെ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ 40 അടിസ്ഥാന പോയിന്റുകളുടെ വര്‍ധന വരുത്തി പണപ്പെരുപ്പം നിയന്ത്രിക്കാനുളള ആദ്യ ശ്രമം നടത്തി. ഇതിനോട് ചേര്‍ന്നു നിന്നുകൊണ്ട് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി ഇന്ധന വില കുറയ്ക്കുന്നതായും പാചക വാതകത്തിന് സബ്‌സിഡി പുനഃസ്ഥാപിച്ചതായും പ്രഖ്യാപിച്ചത്.
ഇത്തരത്തില്‍ പെട്രോളിന്റെ നികുതയില്‍ എട്ട് രൂപ കുറച്ചതോടെ വിപണി വിലയില്‍ 10 രൂപയിലേറെ ശരാശരി കുറവുണ്ടായിട്ടുണ്ട്. സമാനമായി ഡീസലിന്റ വിലയില്‍ 7 രൂപയും കുറഞ്ഞു. ഇന്ധന നിരക്ക് താഴുന്നത് യാത്ര, ചരക്കുനീക്കം എന്നിവയുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഭക്ഷ്യവസ്തുക്കളുടെ വിലയിലും കുറവുണ്ടാകും. ഇതിനോടൊപ്പം പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴില്‍ 9 കോടിയോളം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന പാചക വാതക സിലിന്‍ഡറിന് 200 രൂപ വീതം സബ്‌സിഡി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോഴത്തെ നികുതി കുറച്ചതിലൂടെ പ്രതിവര്‍ഷം 1,00,000 കോടി രൂപയുടെ വരുമാന നഷ്ടം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ധനമന്ത്രി സൂചിപ്പിച്ചു.
ആര്‍ക്കൊക്കെ നഷ്ടം ?
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് പെട്രോളിയം വിതരണ കമ്പനികള്‍ക്ക് വില ഉയര്‍ത്താനുള്ള അവസരം കിട്ടുന്നുണ്ടെന്ന് ചില വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കൈവശം വെച്ചിരിക്കുന്ന ശേഖരത്തില്‍ നിന്നും ശുദ്ധീകരിച്ച് ഇന്ധനം, എല്‍പിജി എന്നിവ വില്‍ക്കുന്നതില്‍ കുറച്ചു നഷ്ടം വിതരണ കമ്പനികള്‍ നേരിടുന്നുണ്ട്. ഇത് ഭാഗികമായെങ്കിലും പെട്രോളിന്റെ അടിസ്ഥാന വില ഉയര്‍ത്തി തിരിച്ചു പിടിക്കാന്‍ നികുതി ഇളവിലൂടെ വിപണി വില താഴ്ന്നതിനാല്‍ അവസരം കിട്ടുമെന്നാണ് നിഗമനം.
അതായത് സര്‍ക്കാര്‍ കുറച്ചതിന്റെ ഫലം ആദ്യം പൊതുജനങ്ങള്‍ക്ക് നല്‍കിയാലും സാവധാനം വില വര്‍ധിപ്പിക്കാനുള്ള 'ഇടം' ലഭിക്കുമെന്ന് ചുരുക്കം. മാര്‍ച്ച് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കവെ രണ്ടു മാസക്കാലത്തോളം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയിട്ടും ചില്ലറ വില്‍പന വില ഉയര്‍ത്താന്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ ഗണ്യമായ നഷ്ടവും ഈ കമ്പനികള്‍ നേരിടേണ്ടി വന്നുവെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനമായ നോമൂറ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് ശേഷം 16 തവണകളായി 10-11 രൂപ ചില്ലറ വില്‍പനയില്‍ വര്‍ധിപ്പിച്ചുവെങ്കിലും നഷ്ടം ശേഷിക്കുന്നുണ്ട്. ബ്രോക്കറേജ് സ്ഥാപനത്തിന്റെ കണക്കുക്കൂട്ടലില്‍ മേയ് 16-ലെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ ഡീസലിന് 12 രൂപയും പെട്രോളിന് 11 രൂപയും എങ്കിലും ഇനിയും വര്‍ധിപ്പിച്ചാലെ എണ്ണക്കമ്പനികളുടെ നഷ്ടം പൂര്‍ണമായും മാറുകയുള്ളൂ.
ഓഹരികള്‍
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഹരിക്ക് ബൈ (BUY) റേറ്റിങ് നല്‍കിയിട്ടുണ്ട്. അതേസമയം മറ്റ് എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ ഓഹരികള്‍ക്ക് ന്യൂട്രല്‍ (NEUTRAL) റേറ്റിങ്ങുമാണ് നല്‍കിയിരിക്കുന്നത്. ഐഒസിക്ക് ശുദ്ധീകരിക്കുന്നതിന്റെ മാര്‍ജിന്‍ ഉയരുന്നതും നഷ്ടം കുമിഞ്ഞുകൂടിയ എച്ച്പിസിഎല്ലിന് ചില്ലറ വില്‍പനയില്‍ വില കൂട്ടാനുള്ള അവസരം ഒരുങ്ങിയതുമാണ് കാരണം.
- പ്ലാസ്റ്റിക്‌സ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെയും ഘടകങ്ങളുടേയും നികുതി കുറച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലെയുള്ള കമ്പനികള്‍ക്ക് ചെറിയ തിരിച്ചടിയാണ്.
- എംകെ ഗ്ലോബല്‍- ഐഒസി ഓഹരിക്ക് 140 രൂപയും ബിപിസിഎല്ലിന് 460 രൂപയും എച്ച്പിസിഎല്ലിന് 295 രൂപയുമാണ് സമീപകാല ലക്ഷ്യവില നല്‍കിയിരിക്കുന്നത്.
Also Read: 15 പൈസ മുതല്‍ 24 രൂപ വരെ കിട്ടും; ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 24 ഓഹരികളിതാ; കൈവശമുണ്ടോ?
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.