ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി തന്നെ ശക്തമാണ്. അതിനാല്‍ മികച്ചതും ഗുണമേന്മയേറിയതുമായ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനുളള അവസരമായി ഓഹരി വിപണിയിലെ ഇടിവുകളെ കണക്കാക്കണമെന്ന് നിര്‍ദേശിച്ച് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപമായ മോത്തിലാല്‍ ഒസ്വാള്‍ രംഗത്തെത്തി. ഇടക്കാലയളവിലേക്ക് വാങ്ങാനായി ഒരു പൊതുമേഖലാ ബാങ്ക് ഓഹരിയും നിര്‍ദേശിച്ചിട്ടുണ്ട്.
യൂണിയന്‍ ബാങ്ക്
1919 മുതല്‍ മുംബൈ ആസ്ഥാനമായി ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്കുള്ള വിവിധങ്ങളായ അടിസ്ഥാന ബാങ്ക് സേവനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വ്യവസായികള്‍ക്കുള്ള ബാങ്ക് സേവനം, ഇന്‍ഷുറന്‍സ് ഏജന്‍സി, മ്യൂച്ചല്‍ ഫണ്ടുകള്‍, നിക്ഷേപ ആസ്തികളുടെ കൈകാര്യം എന്നിങ്ങനെ ധനകാര്യ മേഖലയിലുള്ള എല്ലാത്തരം സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 9,300-ലേറെ ശാഖകളും 12 കോടിയിലേറെ ഉപയോക്താക്കളും യൂണിയന്‍ ബാങ്കിനുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുമേഖല ബാങ്കുകളായിരുന്ന ആന്ധ്രാ ബാങ്കിനേയും കോര്‍പ്പറേഷന്‍ ബാങ്കിനേയും യൂണിയന്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. അതേസമയം നിലവിലെ ബാങ്കിന്റെ വിപണി മൂല്യം 25,220 കോടിയാണ്.
അനുകൂല ഘടകം
മാര്‍ച്ച് പാദത്തിലെ യൂണിയന്‍ ബാങ്കിന്റെ പ്രകടനം സമ്മിശ്ര ഫലമാണ് നല്‍കിയത്. നാലാം പാദത്തില്‍ ബാങ്ക് കരസ്ഥമാക്കിയ വരുമാനം വിപണി പ്രതീക്ഷിച്ചതിനും മുകളിലാണ്. എന്നാല്‍ കിട്ടാക്കടത്തിനുള്ള നീക്കിയിരുപ്പിനായി മാറ്റിവയ്‌ക്കേണ്ട തുക ഉയര്‍ന്നതാണ് കല്ലുകടിയായത്. വലിയ കോര്‍പറേറ്റ് അക്കൗണ്ട് വരുത്തിയ വീഴ്ചയാണ് കാരണം. എങ്കിലും ചെറുകിട- ഇടത്തരം വ്യവസായ മേഖലകളില്‍ പ്രശ്‌നങ്ങളില്ലാത്തതും പുനഃസംഘടിപ്പിച്ച വായ്പകളും കാരണം മുന്നോട്ട് യൂണിയന്‍ ബാങ്കിന് മികച്ച പ്രകടനം കാഴ്ചവയക്കാനാകും എന്നാണ് നിഗമനം. കൂടാതെ കാര്‍ഷികം, റീട്ടെയില്‍, എംഎസ്എംഇ, കോര്‍പറേറ്റ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വായ്പ വിതരണം മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഓഹരിക്ക് 'ബൈ' (Buy) റേറ്റിങ്ങാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്നത്.
സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score:6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ബാങ്കിന്റെ വരുമാനത്തില്‍ 27.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 21.8 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ സംയോജിത വരുമാനം 19,354 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 4.35 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 7.41 ശതമാനം വീതവും ഇടിവാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിലെ അറ്റാദായം 1,557 കോടിയാണ്.
അതേസമയം 2016-ന് ശേഷം ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഓഹരിയുടെ പിഇ റേഷ്യോ 4.79 ആണെന്നതും പ്രതിയോഹരി ബുക്ക് വാല്യൂ 89.52 നിരക്കിലാണെന്നതും ശ്രദ്ധേയമാണ്.
ലക്ഷ്യവില 50
ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 36.90 രൂപയിലായിരുന്നു യൂണിയന്‍ ബാങ്ക് (BSE: 532477, NSE: UNIONBANK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 50 രൂപയിലേക്ക് ഓഹരി ഉയരുമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 36 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 54.80 രൂപയും താഴ്ന്ന വില 32.70 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെ ഓഹരിയില്‍ 15 ശതമാനം തിരുത്തല്‍ നേരിട്ടു.
Also Read: ദിവസവും 29 രൂപയിടാം; കയ്യിൽ കിട്ടും 4 ലക്ഷം! അറിയണം എൽഐസിയുടെ ഈ 'മാജിക്' പ്ലാൻ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.