മറ്റൊരു റിസള്‍ട്ട് സീസണ് കൂടി തിരശീല വീണിരിക്കുകയാണ്. ഇതില്‍ നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ബ്ലൂ-ചിപ് കമ്പനികളില്‍ ഭൂരിഭാഗവും മാര്‍ച്ച് പാദകാലയളവില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രവര്‍ത്തന ഫലമാണ് കാഴ്ചവെച്ചത്. ഈ ഓഹരികളെല്ലാം ഒത്തുചേര്‍ന്ന് അറ്റാദായത്തില്‍ 21 ശതമാനവും വിറ്റുവരവില്‍ 23 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി.
ഇതിൽ 10 നിഫ്റ്റി ഓഹരികള്‍ അവയുടെ പ്രതിയോഹരി വരുമാനത്തില്‍ 5 ശതമാനത്തിലധികം ഉയര്‍ച്ചയും 11 കമ്പനികള്‍ 5 ശതമാനത്തിലേറെ ഇടിവും പ്രതീക്ഷിക്കുന്നതായി രേഖപ്പെടുത്തി. ചില അവസരങ്ങളിലൊക്കെ 'അസാധാരണ ഘടകം' (Exceptional Items) കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ സ്വാധീനിക്കാറുണ്ട്. ചിലപ്പോൾ അപ്രതീക്ഷിത നേട്ടമായും അല്ലെങ്കിൽ കോട്ടമായും ഭവിക്കാം. ഇത്തരത്തില്‍ അസാധാരണ ഘടകങ്ങളുടെ സ്വാധീനം കാരണം മാര്‍ച്ച് പാദഫലം മാറ്റിമറിക്കപ്പെട്ട 9 നിഫ്റ്റി ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
- ഏഷ്യന്‍ പെയിന്റ്‌സ്- പ്രമുഖ പെയിന്റ് നിര്‍മാതാക്കള്‍ 120 കോടി രൂപയാണ് തിട്ടപ്പെടുത്തിയ പ്രവര്‍ത്തന ഫലത്തില്‍ അസാധാരണ ഘടകങ്ങളുടെ (Exceptional Items) ഗണത്തിലൂടെ ഉള്‍ക്കൊള്ളിച്ചത്. ഇതില്‍ 53.70 കോടി രൂപ സര്‍ക്കാരിന്റെ സബ്‌സിഡിയിന്മേലുള്ള വായ്പാ നഷ്ടവും 62 കോടി രൂപ ശ്രീലങ്കയിലെ പ്രതിസന്ധിയില്‍ (വിദേശനാണ്യ നഷ്ടം) നിന്നുള്ളതുമാണ്.
- ബാജാജ് ഓട്ടോ- പ്രമുഖ ഇരുചക്ര- മുചക്ര വാഹന നിര്‍മാതാക്കള്‍ 320 കോടിയുടെ അസാധാരണ ഇനത്തിലുള്ള ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2007-ലെ പാക്കേജ് സ്‌കീമിന്റെ ഭാഗമായി 2015- 2021 കാലഘട്ടത്തിലേക്കുള്ള കമ്പനിക്കുള്ള ആനുകൂല്യം മഹാരാഷ്ട്ര സര്‍ക്കാര്‍ കൈമാറിയതിനെ തുടര്‍ന്നാണ് ഈ നേട്ടം.
- ഭാരതി എയര്‍ടെല്‍- രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി 980 കോടിയുടെ അസാമാന്യ ലാഭമാണ് മാര്‍ച്ച് പാദഫലത്തിനൊപ്പം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 754 കോടിയും ഉപകമ്പനികളുടെ ടവര്‍ വില്‍പനയുമായി ബന്ധപ്പെട്ട നികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ സമ്പാദിച്ച നേട്ടമാണ്.
- ഡോ. റെഡ്ഡീസ്- മുന്‍നിര ഫാര്‍മ കമ്പനിക്ക് 750 കോടിയുടെ അപ്രതീക്ഷിത നഷ്ടമാണ് നേരിട്ടത്. ഇതില്‍ 430 കോടിയും പിപിസി-06 എന്ന മരുന്നിന്റെ ഹാനിയുമായി ബന്ധപ്പെട്ടും 310 കോടി അമേരിക്കയിലെ ശ്രീവ്‌പോര്‍ട്ട് പ്ലാന്റിലെ ആസ്തി ക്ഷയവും കാരണം നേരിട്ടതാണ്.
- മഹീന്ദ്ര & മഹീന്ദ്ര- പ്രമുഖ വാഹന നിര്‍മാതാക്കള്‍ക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 120 കോടിയാണ് അസാധാരണ ഇനത്തിലൂടെയുള്ള ലാഭം റിപ്പോര്‍ട്ട് ചെയ്തത്. ചില നിക്ഷേപങ്ങളുടെ വില്‍പനയിലൂടെയാണ് ഈ ലാഭം കമ്പനിക്ക് കരഗതമായത്.
- സണ്‍ ഫാര്‍മ- രാജ്യത്തെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനികളിലൊന്നായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് 2,430 കോടിയുടെ അറ്റ നഷ്ടമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പാദകാലയളവില്‍ രേഖപ്പെടുത്തിയത്. ഇത് പ്രധാനമായും ഉപകമ്പനികളുടെ മരുന്നുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി നല്‍കിയ 3,720 കോടി ഉള്‍പ്പെടെ ആകെ 3,950 കോടി രൂപ അസാധാരണ ഇനത്തില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനാലാണ്.
- ടാറ്റ മോട്ടോര്‍സ്- മാര്‍ച്ച് പാദത്തില്‍ 1,030 കോടി രൂപ അറ്റ നഷ്ടമാണ് കുറിച്ചത്. ഇത് പ്രധാനമായും റഷ്യക്കെതിരായ ഉപരോധം കാരണം ഉപഭോക്താക്കള്‍ക്കുള്ള ബാധ്യത ഇനത്തില്‍ നല്‍കിയ 430 കോടിയും പ്രതീക്ഷിച്ചതിലും താഴ്ന്ന് യാത്ര വാഹനങ്ങള്‍ വില്‍ക്കേണ്ടി വന്നതിലൂടെ നേരിട്ട 300 കോടിയും ഉള്‍പ്പെടെ മൊത്തം 1,170 കോടി രൂപ അസാധാരണ വകയായി റിപ്പോര്‍ട്ട് ചെയ്തതിനാലാണ്. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ ഈ അഭിമാന കമ്പനിക്ക് ജനുവരി- മാര്‍ച്ച് പാദകാലയളവിലെ പ്രവര്‍ത്തന ഫലത്തില്‍ അറ്റനഷ്ടം കാണിക്കേണ്ടിയും വന്നു.
- ടാറ്റ സ്റ്റീല്‍- രാജ്യത്തെ സ്വകാര്യ മേഖലയിലെ വമ്പന്‍ സ്റ്റീല്‍ ഉത്പാദകര്‍ക്കും അസാധാരണ ഇനത്തില്‍ 1,300 കോടി രൂപ കാണിച്ചു. കമ്പനിയുടെ ഖനന വിഭാഗമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും ഖനന വികസനവും ഉത്പാദനവും സംബന്ധിച്ച ഉടമ്പടിയില്‍ പ്രതികൂല ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തുക നീക്കിവയ്‌ക്കേണ്ടി വന്നത്.
- ടൈറ്റന്‍ കമ്പനി- ടാറ്റ ഗ്രൂപ്പിലെ ജ്വല്ലറി നിര്‍മാതാക്കള്‍ തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യവുമായി ബന്ധപ്പെട്ടാണ് 510 കോടി രൂപ അസാധാരണ ഘടകമായി ഉള്‍ക്കൊള്ളിച്ചത്. ഈ തുക കമ്പനിയുടെ അറ്റാദായത്തേയും ബാധിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications