ഒരിടവേളയ്ക്കു ശേഷം വിപണി പുതിയൊരു റിസള്‍ട്ട് സീസണിലേക്ക് കടക്കുകയാണ്. ആഗോള ഘടകങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനാല്‍ കോര്‍പറേറ്റ് കമ്പനികളുടെ ജൂണ്‍ പാദഫലം നിര്‍ണായകമാണ്. പൊതുവില്‍ കമ്പനികളുടെ ഒന്നാംപാദ പ്രവര്‍ത്തനഫലം മികച്ചതായാല്‍ സമീപകാല തിരിച്ചടിയില്‍ നിന്നും വിപണിക്ക് ആശ്വാസമേകുന്ന ഘടകമാകും. ഈയൊരു പശ്ചാത്തലത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓരോ വിഭാഗത്തിലേയും പ്രവര്‍ത്തനഫലം സംബന്ധിച്ച അനുമാനം പുറത്തുവിട്ടു.
ഐടി
ജൂണ്‍ പാദത്തില്‍ കമ്പനികളില്‍ നിന്നും വ്യത്യസ്ത ഫലങ്ങളാവും പുറത്തുവരികയെന്നാണ് നിഗമനം. സീസണലായുള്ള ഘടകങ്ങള്‍ കാരണമാണ് പാദാനുപാദത്തില്‍ ഫലം സമ്മിശ്രമാകുന്നത്. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച പ്രകടിപ്പിക്കാന്‍ സാധ്യതയേറെയാണ്. ശമ്പളം പോലെയുള്ള പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതിനാല്‍ ഐടി കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിനില്‍ സമ്മര്‍ദം നേരിടാം. ഇന്‍ഫോസിസും ടിസിഎസും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകള്‍ പൂര്‍ണമായും ഐടി കമ്പനികളുടെ വിലയില്‍ പ്രതിഫലിച്ചിട്ടില്ലെന്നും കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് വിലയിരുത്തുന്നു.
ഫാര്‍മ
കോവിഡ് കേസുകളിലെ വര്‍ധനവ് കാരണം ആഭ്യന്തര വിപണിയില്‍ ബ്രാന്‍ഡഡ് മരുന്നു വില്പന ഉയര്‍ന്നത് ഫാര്‍മ കമ്പനികള്‍ക്ക് നേട്ടമാകും. ഉയര്‍ന്ന നാണ്യപ്പെരുപ്പം കാരണം പ്രതീക്ഷിക്കുന്ന നിലവാരത്തിലും താഴ്ന്ന പ്രകടനമാകും കമ്പനികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കാഴ്ചവെയ്ക്കുകയെന്നാണ് അനുമാനം. സണ്‍ ഫാര്‍മ, ജെബി കെമിക്കല്‍സ്, ലുപിന്‍ തുടങ്ങിയ കമ്പനികള്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തേക്കാം. അമേരിക്കയില്‍ മികച്ച വില്പന നേടാനായതിനാല്‍ നാറ്റ്കോ ഫാര്‍മ നേട്ടമുണ്ടാക്കും.
സമാനമായി കോവിഡ് മരുന്നുകളുടെ പിന്‍ബലമുണ്ടെങ്കിലും സിപ്ല, ആലംബിക് ഫാര്‍മയും ഏറെക്കുറെ മന്ദമായ പ്രകടനമാകും കാഴ്ചവെയ്ക്കുക. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചരക്കു കടത്തുകൂലി വര്‍ധനയുമാണ് തിരിച്ചടിയാകുന്നത് എന്നും നിര്‍മല്‍ ബാംഗ് ചൂണ്ടിക്കാട്ടി.
മള്‍ട്ടിപ്ലെക്സ്
പാദാനുപാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള സാധ്യത ശക്തമാണ്. നേരിട്ട് തിയറ്ററില്‍ വരുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചു. 8 സാമ്പത്തിക പാദങ്ങള്‍ക്കു ശേഷം കോവിഡ് നിയ്ന്ത്രണങ്ങള്‍ ഏറെക്കുറെ ബാധിക്കാത്ത കാലയളവുമാണിത്. പുതിയ സിനിമകളുടെ നീണ്ടനിരയും അനുകൂല ഘടകമാണ്. 2023 സാമ്പത്തിക വര്‍ഷം മള്‍ട്ടിപ്ലെക്സ് മേഖലയുടെ ശക്തമായ തിരിച്ചു വരവിന് സാക്ഷിയാകുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
അതേസമയം ടിവി ചാനലുകള്‍ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ കോര്‍പറേറ്റ് കമ്പനികള്‍ പരസ്യത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ച് തിരിച്ചടിയാണ്. പിവിആറും ഐനോക്സും മികച്ച ഫലം പുറത്തുവിടുമെന്നാണ് നിഗമനം.
കണ്‍സ്ട്രക്ഷന്‍
മിതമായ പ്രവര്‍ത്തന ഫലം മാത്രമാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് നിര്‍മല്‍ ബാംഗ് സൂചിപ്പിച്ചു. സിമന്റ്, സ്റ്റീല്‍, മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതാണ് തിരിച്ചടിയാകുന്നത്. ഇത് കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനിലും പ്രതികൂലമായി ബാധിക്കും. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണം അടുത്തിടെ സ്റ്റീല്‍ ഉത്പന്നങ്ങളുടെ വില ഇടിഞ്ഞത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പ്രതിഫലിക്കാമെന്നാണ് വിലയിരുത്തല്‍.
അശോക ബില്‍ഡ്കോണ്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നാണ് അനുമാനം. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ മികച്ച ലാഭമാര്‍ജിന്‍ പുറത്തെടുക്കാം. 2022-ല്‍ കമ്പനികള്‍ക്ക് ലഭിച്ച മികച്ച കരാറുകള്‍ കാരണം നടപ്പ് സാമ്പത്തിക വര്‍ഷം കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഭേദപ്പെട്ട വര്‍ഷമായിരിക്കും.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്
ഈ സാമ്പത്തിക പാദത്തിന്റെ അവസാന കാലയളവില്‍ ഡിമാന്‍ഡില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതിനോടകം കമ്മോഡിറ്റികളില്‍ തിരുത്തല്‍ തുടങ്ങിയതിനാല്‍ ഇനിയും ഉത്പന്ന വില ഉയര്‍ത്തുന്നതിന് കമ്പനികള്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തിയാല്‍ ഇനിയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് പ്രഭുദാസ് ലീലാധര്‍ സൂചിപ്പിച്ചത്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആവശ്യത ദുര്‍ബലമായി തുടരുന്നു.
കോവിഡ് കാരണമുള്ള കുറഞ്ഞ 'ബേസ് ഇഫക്ട്' കാരണം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികളുടെ പ്രവര്‍ത്തനഫലം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്നുനില്‍ക്കാം. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്നതും ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ ഉത്പന്ന വില ഉയര്‍ത്തുന്നതിലെ പരിമിതികളും കാരണം കമ്പനികളുടെ പ്രവര്‍ത്തന ലാഭമാര്‍ജിന്‍ ഇടിയാനുള്ള സാധ്യതയും ശക്തമാണെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
കെമിക്കല്‍സ്
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാലും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും കമ്പനികള്‍ക്ക് തിരിച്ചടിയാകാമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ സൂചിപ്പിച്ചു. ഒരേസമയം വില്പനയും മാര്‍ജിനും മെച്ചപ്പെടുത്താന്‍ ഒന്നാം പാദത്തില്‍ കെമിക്കല്‍ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാണ്. എന്നാലും എസ്ആര്‍എഫ്, പിഐ ഇന്‍ഡസ്ട്രീസ്, ക്ലീന്‍ സയന്‍സ് & ടെക്നോളജി, നവീന്‍ ഫ്ലൂറീന്‍ തുടങ്ങിയ കമ്പനികള്‍ പാദാനുപാദത്തിലും വാര്‍ഷികാടിസ്ഥാനത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
സിമന്റ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ സിമന്റ് കമ്പനികളുടെ വിറ്റുവരവില്‍ 16-17 ശതമാനം വളര്‍ച്ച കൈവരിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തി. ഇതിന് കുറഞ്ഞ ബേസ് ഇഫക്ടും കാരണമാകുന്നുണ്ട്. ദക്ഷണി, പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ വളര്‍ച്ച പ്രകടിപ്പിക്കാം (രണ്ടാം കോവിഡ് തരംഗം കാരണമുള്ള താഴ്ന്ന ബേസ് ഇഫക്ട്). മറ്റ് മേഖലകളില്‍ ഒറ്റയക്ക വളര്‍ച്ചയാവും പുറത്തെടുക്കുക. ഒരു ടണ്‍ സിമന്റിന്മേലുള്ള പ്രവര്‍ത്തന ലാഭം 50 രൂപയിലധികം വീതം ഇടിവ് രേഖപ്പെടുത്താം.
സമാനമായി ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ചെങ്കിലും അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം കാരണം പ്രയോജമനമില്ലാത്ത സാഹചര്യത്തിലായി. ഒന്നാം പാദത്തില്‍ വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ രണ്ടാം പാദത്തില്‍ കമ്പനികളുടെ ലാഭക്ഷമതയിലും ഇടിവുണ്ടാകാം എന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications