ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കകളും പണപ്പെരുപ്പ ഭീഷണി ശമിക്കാത്തതിനാല്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് വീണ്ടും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകളും കാരണം ആഗോള വിപണികള്‍ സമ്മര്‍ദത്തിലായതോടെ ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. ഇതിനിടെ ഒന്നാം പാദഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ച ഒരു ലാര്‍ജ് കാപ് ഓഹരിക്ക് 'സെല്‍' (SELL) റേറ്റിങ് നല്കി ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്
സംഘടിത വിഭാഗത്തിലുള്ള രാജ്യത്തെ പ്രമുഖ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡ് (എഎസ്എല്‍). 2000-ലാണ് തുടക്കം. പ്രമുഖ നിക്ഷേപകനായ രാധാ കിഷന് ധമാനിയുടെ കമ്പനി സ്ഥാപിച്ചത്. ഡി-മാര്‍ട്ട് എന്ന ബ്രാന്‍ഡിന് കീഴിലാണ് കമ്പനിയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈ ആസ്ഥാനമാക്കിയ കമ്പനിക്ക് 11 സംസ്ഥാനങ്ങളിലായി 294 സ്റ്റോറുകള്‍ ശൃംഖലയുടെ ഭാഗമായുണ്ട്. ഇ-കൊമേഴ്സ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എവിഎസ്എല്‍ എന്ന പേരില്‍ ഉപകമ്പനിയും നടത്തുന്നുണ്ട്.
ഓഹരി വിശദാംശം
അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ആകെ ഓഹരികളില്‍ 74.99 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.83 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.77 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 9.41 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ (BSE: 540376, NSE : DMART) നിലവിലെ വിപണിമൂല്യം 2.51 ലക്ഷം കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 211.15 രൂപ നിരക്കിലും പിഇ അനുപാതം 168 നിലവാരത്തിലുമാണുള്ളത്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 15.7 ശതമാനവും പ്രവര്‍ത്തന ലാഭം 15.2 ശതമാനവും അറ്റാദായം 18.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ജൂണ്‍ പാദത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ വരുമാനം 94 ശതമാനം ഉയര്‍ന്ന് 10,038 കോടിയിലേക്കെത്തി. ഇതേകാലയളവിലെ അറ്റാദായം 575 ശതമാനം വര്‍ധിച്ച് 643 കോടിയുമായി.
പ്രതികൂല ഘടകം
അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം വിപണി പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നു. എന്നിരുന്നാലും സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളുടെ സാമ്പത്തിക ക്ഷമത കോവിഡ് കാലഘട്ടത്തിനും താഴെയാണ്. പൊതുവിഭാഗത്തിലേയും വസ്ത്രങ്ങളേയും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് വിഭാഗങ്ങളിലെ വിറ്റുവരവ് കോവിഡിനു മുന്നെയുള്ള നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ഇക്കാരണത്താല്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന് സെല്‍ റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയത്.
ലക്ഷ്യവില 2,700
ഇന്നു രാവിലെ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരികള്‍ 3,970 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി 2,700 രൂപയിലേക്ക് ഇടിയാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇത് വിപണി വിലയേക്കാള്‍ 32 ശതമാനം താഴ്ന്ന നിലവാരമാണ്.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 17 ശതമാനത്തോളം അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരി തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 5,900 രൂപയും താഴ്ന്ന വില 3,186 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications