ഷെയര്‍ പ്ലഡ്ജിങ് (Share Pledge) അഥവാ ഓഹരി ഈട് വയ്ക്കുന്നത് വിഭവ ശേഖരണാര്‍ഥം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള നടപടിയാണ്. എന്നാല്‍ ഉയര്‍ന്ന തോതില്‍ കൈവശമുള്ള ഓഹരി ഈടു വയ്ക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ഓഹരിയുടെ വില ഇടിയുമ്പോള്‍ മാര്‍ജിന്‍ പ്രതിസന്ധി കാരണം കൂടുതല്‍ ഓഹരി പണയപ്പെടുത്തേണ്ടി വരും.
എന്നാല്‍ വലിയ തോതില്‍ ഓഹരി ഇടിയുന്ന സാഹചര്യം വന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയും ചെയ്യും. അങ്ങനെ വായ്പാ ദാതാവ് നഷ്ടം നികത്താന്‍ ഓഹരി വിശാല വിപണിയില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ വില വീണ്ടും ഇടിയുകയും നിക്ഷേപകരുടേയും കൈപൊള്ളുന്ന സാഹചര്യം സംജാതമാകും. മാര്‍ച്ച് പാദത്തില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 79 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ ഓഹരി ഈട് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ 74 കമ്പനികളുടെ സ്ഥാനത്താണിത്. മാര്‍ച്ച് പാദത്തില്‍ ഈടുവെച്ച ഓഹരികളുടെ വിഹിതം ഉയര്‍ത്തിയ 5 കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.
സുന്ദരം ക്ലേടണ്‍
വാഹനാനുബന്ധ വ്യവസായ മേഖലയില്‍ ആവശ്യമായ അലുമിനീയത്തില്‍ ഉരുക്കി വാര്‍ക്കുന്ന വിവിധ ഘടകോപകരണങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുന്നതുമായ സ്‌മോള്‍ കാപ് കമ്പനിയാണ് സുന്ദരം ക്ലേടണ്‍. കമ്പനിയുടെ പ്രമോട്ടര്‍ ഗ്രൂപ്പായ ടിവിഎസ് ഹോള്‍ഡിങ്‌സ്, അവരുടെ കൈവശമുള്ള 86 % ഓഹരികളും ഈടായി നല്‍കിയിരിക്കുകയാണ്. സുന്ദരം ക്ലേടണ്ണിന്റെ 74.4 ശതമാനം ഓഹരിരളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലുള്ളത്. എക്‌സ്‌ചേഞ്ചില്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പ്രകാരം ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസനും കുടുംബത്തിനും 'വ്യക്തിപരമായ ഉപയോഗ'ത്തിനാണെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
കമ്പനിയുടെ ഭരണ നിര്‍വഹണവുമായ ബന്ധപ്പെട്ട വീക്ഷണകോണില്‍ സുന്ദരം ക്ലേടണ്ണില്‍ (BSE: 520056, NSE : SUNCLAYLTD) നടന്ന ഓഹരി ഈടുവയ്ക്കല്‍ ഗുണകരമല്ല. വളരെ വലിയ തോതില്‍ ഈട് വെച്ചതിനു പുറമെ ഇങ്ങനെ കണ്ടെത്തിയ പണം വ്യക്തിപരമായ കാര്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടതം ശുഭകരമല്ല. എന്നാല്‍ ഓഹരിയുടെ വിലയില്‍ ഇതൊന്നും പ്രതീകൂലമായി ബാധിച്ചിട്ടില്ല. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ പ്രധാന സൂചികകള്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടപ്പോള്‍ സുന്ദരം ക്ലേടണ്‍ 2 ശതമാനത്തോളം മുന്നേറുകയാണ് ചെയ്തത്.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനവും ലാഭവും യഥാക്രമം 13.4%, 8.5% വീതവും വളര്‍ച്ച കൈവരിച്ചു. എന്നാല്‍ കമ്പനിയുടെ കടം-ഓഹരി അനുപാതം 0.89 മടങ്ങില്‍ നിന്നും 3.16 മടങ്ങിലേക്ക് ഉയര്‍ന്നു.
ഹിന്ദുസ്ഥാന്‍ സിങ്ക്
രാജ്യത്ത് ഒന്നാമതും ലോകത്തെ രണ്ടാമത്തേയും വലിയ സിങ്ക്- ലെഡ് ഉത്പാദകരാണ് ഹിന്ദുസ്ഥാന്‍ സിങ്ക്. കമ്പനിയുടെ കൈവശമുള്ള പ്രകൃതി വിഭവങ്ങളുടെ കരുതല്‍ ശേഖരം ഇനിയും 25 വര്‍ഷത്തെ ആവശ്യത്തിനു ഉതകുന്നതാണ്. അതേസമയം ഡിസംബറില്‍ 22.8 ശതമാനം ഓഹരികളായിരുന്നു പ്രമോട്ടര്‍മാര്‍ ഈട് നല്‍കിയതെങ്കില്‍ മാര്‍ച്ച് പാദത്തോടെ ഇത് 86.1 ശതമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നു. എന്നാല്‍ ജൂണില്‍ 80 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പ് തിരിച്ചെടുക്കുകയും ഈട് നല്‍കിയ ഓഹരിയുടെ അനുപാതം 5.7 ശതമാനത്തിലേക്ക് താഴ്ത്തി.
Also Read: പൊറിഞ്ചു മള്‍ട്ടിബാഗറില്‍ ബുള്ളിഷ് ഫ്‌ളാഗ് ബ്രേക്കൗട്ട്; നിന്നനില്‍പ്പില്‍ നേടാം 30% ലാഭം
നിലവില്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ (BSE: 500188, NSE : HINDZINC) 64.9 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. കേന്ദ്രസര്‍ക്കാരിന് ഇപ്പോഴും 29.5 ശതമാനം ഓഹരികള്‍ കമ്പനിയില്‍ സ്വന്തമായുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പക്കലുള്ള ബാക്കി ഓഹരികളും വേദാന്ത ഗ്രൂപ്പിന് കൈമാറുകയാണെന്ന് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായ നിരക്ക് 29.2 ശതമാനമാണ്. അതേസമയം 2022-ല്‍ ഇതുവരെയായി ഓഹരിയില്‍ 20 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
Also Read: ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍
റെയ്മണ്ട്
ടെക്‌സ്‌റ്റൈല്‍സ്, റെഡിമെയ്ഡ് വസ്ത്ര മേഖലയില്‍ ഇന്ത്യയിലെ വമ്പന്‍ കമ്പനിയാണ് റെയ്മണ്ട്. ഇതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി, എന്‍ജിനീയറിങ് മേഖലകളിലേക്കും കമ്പനിയെ വൈവിധ്യവത്കരിച്ചിട്ടുണ്ട്. അതേസമയം പമോട്ടര്‍ ഗ്രൂപ്പിന് 49.2 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. ഇതില്‍ 27.5 ശതമാനം ഓഹിരകളും ഈട് നല്‍കിയിരിക്കുകയാണ്. ഓഹരികള്‍ ഈട് നല്‍കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ റെയ്മണ്ടിന്റെ വരുമാനവും ലാഭവും യഥാക്രമം 3.4 %, 37.2 % വീതം വളര്‍ച്ച കൈവരിച്ചു.
പിവിആര്‍
ഇന്ത്യയിലെ വമ്പന്‍ മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ ശൃംഖലകളിലൊന്നാണ് പിവിആര്‍. ഇതിനോടൊപ്പം കണ്ടന്റ്, സിനിമ വിതരണം വിനോദ പാര്‍ക്ക് തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. അടുത്തിടെ ഐനോക്‌സ് ലെയ്ഷര്‍ കമ്പനിയുമായി ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡിന് മുന്നെ വരെ തഴച്ചു വളരുന്നൊരു മേഖലയായിരുന്നു. എന്നാല്‍ അടുത്തിടെ മേഖലയില്‍ വരുമാന ഇടിവ് പ്രകടമാണ്. അതേസമയം പ്രമോട്ടര്‍ ഗ്രൂപ്പിന് 17.1 ശതമാനം ഓഹരി വിഹിതമുണ്ട്. ഇതില്‍ 6.3 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. ഈട് നല്‍കാനുള്ള കാരണവും കമ്പനി വ്യക്തമാക്കിയിട്ടില്ല.
മാക്‌സ് ഫിനാന്‍ഷ്യല്‍
സ്വകാര്യ മേഖലയിലെ മുന്‍നിര ഇന്‍ഷൂറന്‍സ് സേവന ദാതാവാണ് മാക്‌സ് ഫിനാന്‍ഷ്യല്‍. ബാങ്കാഷുറന്‍സ് പങ്കാളിയായ ആക്‌സിസ് ബാങ്ക് മുഖേനയാണ് 60 ശതമാനം പോളിസികളും വിറ്റഴിക്കുന്നത്. ആക്‌സിസ് ബാങ്കിന് മാക്‌സ് ലൈഫില്‍ 6% ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം മാക്‌സ് ഫിനാന്‍ഷ്യലിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിന് 14.5 ശതമാനം ഓഹരി കൈവശമുണ്ട്. ഇതില്‍ 87.2 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്. ഈ 87.2 ശതമാനത്തില്‍ 23.6 ശതമാനവും ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലാണ് ഈട് നല്‍കിയത്.
സംഗ്രഹം
കമ്പനിയെ കുറിച്ചുള്ള കൃത്യതയും വ്യക്തതയുമുള്ള ഒരു വിലയിരുത്തലിന് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ നടപടികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കമ്പനിയിലെ പങ്കാളിത്തം ഉയര്‍ത്തുന്നത് പോസിറ്റീവ് ഘടകമാണെങ്കില്‍ കൈവശമുള്ള ഓഹരികള്‍ ഈട് നല്‍കുന്നത് നെഗറ്റീവ് ഘടകവുമായും വിലയിരുത്താറുണ്ട്. കമ്പനിയിലെ ഓഹരികള്‍ ഈട് നല്‍കിയതു കൊണ്ട് മാത്രം ഒഴിവാക്കേണ്ട കാര്യവുമില്ല. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയാണ് പ്രധാനം.
അതുപോലെ ഓഹരികള്‍ പ്ലഡ്ജ് ചെയ്യുന്ന ഉദ്ദേശ്യവും പ്രധാനമാണ്. സുതാര്യമായതും കമ്പനിക്ക് പ്രയോജനകരമല്ലാത്തതുമായ നടപടികള്‍ക്കു വേണ്ടിയാണ് പ്രമോട്ടര്‍മാര്‍ ഓഹരി ഈട് വയ്ക്കുന്നതെങ്കില്‍ അത്തരം കമ്പനികളില്‍ നിന്നും അകലം പാലിക്കുന്നതാവും ഉചിതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.