സമീപകാല താഴ്ചയില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് ആഭ്യന്തര വിപണി. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയ്ക്കിടയിലും മറ്റ് വിദേശ വിപണികളേക്കാള്‍ കുറഞ്ഞ തോതിലുള്ള പരുക്കുകളേ ആഭ്യന്തര സൂചികകള്‍ക്ക് സംഭവിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതിനോടകം ശക്തമായ തിരുത്തല്‍ നേരിട്ട തെരഞ്ഞെടുക്കപ്പെട്ട ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. അതേസമയം ഇന്ന് പ്രധാന സൂചികകള്‍ നേട്ടത്തോടെ ആരംഭിച്ച വ്യാപാരത്തില്‍ സിമന്റ് ഓഹരികളില്‍ കടുത്ത തിരിച്ചടി ദൃശ്യമായി. പ്രമുഖ ഓഹരികളില്‍ ഉള്‍പ്പെടെ 7 ശതമാനത്തോളം വിലയിടിവ് പ്രകടമായിരുന്നു.
രാജ്യത്തെ പ്രമുഖ സിമന്റ് നിര്‍മാതാക്കളും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗവുമായ അള്‍ട്രാടെക്ക് സിമന്റ് ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് സിമന്റ് ഓഹരികളില്‍ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. 2025 സാമ്പത്തിക വര്‍ഷത്തോടെ 12,886 കോടി രൂപ മുതല്‍ മുടക്കില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനാണ് അള്‍ട്രാടെക്കിന്റെ തീരുമാനം. നിലവിലുള്ള പ്ലാന്റുകളുടെ ശേഷി വര്‍ധിപ്പിച്ചും പുതിയവ നിര്‍മിച്ചും വാര്‍ഷികാടിസ്ഥാനത്തില്‍ 2.26 കോടി ടണ്‍ ഉത്പാദന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ അള്‍ട്രാടെക്കിന് രാജ്യമെമ്പാടും ഗ്രൈന്‍ഡിങ് യൂണിറ്റുകളിലൂടെയോ ബള്‍ക്ക് ടെര്മിനുകളിലൂടെയോ സാന്നിധ്യമുണ്ടാകും.
ഈയൊരു പ്രഖ്യാപനത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച സിമന്റ് ഓഹരികളില്‍ വില്പന സമ്മര്‍ദം ശക്തമായത്. 6.50 ശതമാനം ഇടിഞ്ഞ ഗ്രാസിം ഇന്‍ഡസ്ട്രീസാണ് മുന്‍നിര സിമന്റ് ഓഹരികളില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയത്. ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അള്‍ട്രാടെക് സിമന്റ് ഓഹരികള്‍ 5.48 ശതമാനം താഴ്ന്നു നഷ്ടക്കണക്കില്‍ മുന്നിലുണ്ട്. ശ്രീ സിമന്റ്സ് 4.61 ശതമാനവും എസിസി 3 ശതമാനവും രാംകോ സിമന്റ്സ് 9.26 ശതമാനവും അംബുജ സിമന്റ്സ് 2 ശതമാനത്തോളവും ഇന്ത്യാ സിമന്റ്സ് 3 ശതമാനവും ബിര്‍ള കോര്പറേഷന് 6.20 ശതമാനവും ഓറിയന്റ് സിമന്റ് 3 ശതമാനവും ജെകെ ലക്ഷ്മി സിമന്റ്സ് 5 ശതമാനത്തിലധികവും നഷ്ടം നേരിട്ടു.
ആഭ്യന്തര വിപണിയിലെ ശക്തമായ വളര്‍ച്ച സാധ്യതകള്‍ കണ്ടുകൊണ്ടാണ് അള്‍ട്രാടെക്കിന്റെ പ്രഖ്യാപനം. പക്ഷേ ഹ്രസ്വകാല, ഇടക്കാലയളവിലെ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്ത് നിക്ഷേപകര്‍ക്കുണ്ടായ ആശങ്കകളാണ് ഇന്ന് സിമന്റ് ഓഹരികളിലെ നഷ്ടത്തിന് വഴിതെളിച്ചത്. നിലവില്‍ ആവശ്യകതയില്‍ ഉണര്‍വ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ ഉടനടി ഉത്പാദന ശേഷി വര്‍ധിക്കുന്നതിലൂടെ കമ്പനികളുടെ ലാഭമാര്‍ജിന്‍ ഇടിയുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന ഘടകം. ഇതിനോടൊപ്പം ഉത്പന്നങ്ങളുടെ വിലനിര്‍ണയത്തിലുള്ള മേല്‍ക്കൈ നഷ്ടമാകും. ഇതിനോടകം അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം കമ്പനികള്‍ക്ക് തലവേദനയാകുന്നുമുണ്ട്.
ഇതിനോടൊപ്പം അംബുജ സിമന്റ്സ്, എസിസി കമ്പനികളെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പും സിമന്റ് നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത് മേഖലയിലെ മത്സരം രൂക്ഷമാക്കുമെന്നും നിഗമനമുണ്ട്. അള്‍ട്രാടെക്കിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ബിര്‍ള ഗ്രൂപ്പ് നേരത്തെ മുതല്‍ ആലോചിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അംബുജയും എസിസിയും ഏറ്റെടുത്തതിന് പിന്നാലെ ഉത്പാദന ശേഷി വര്‍ധിപ്പിച്ച് സിമന്റ് വിപണിയില്‍ മേധാവിത്തം നേടാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം തടയിടാനും ഉദ്ദേശിച്ചു കൂടിയാണ് അള്‍ട്രാടെക്ക് ഈ തീരുമാനം വേഗത്തിലാക്കിയത്. സമീപകാലത്ത് ശ്രീ സിമന്റ്സ്, ഡാല്‍മിയ സിമന്റ്സ്, ജെഎസ്ഡബ്ല്യൂ സിമന്റ്സ് എന്നിവ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനിയെന്ത് ?
ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വിപണിയിലെ മേധാവിത്തം അള്‍ട്രാടെക്കിന് നിലനിര്‍ത്താനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മുന്‍നിരയിലുള്ള 10 കമ്പനികള്‍ക്കാണ് രാജ്യത്തെ സിമന്റ് ഉത്പാദന ശേഷിയുടെ 60 ശതമാനവും കൈയാളുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ മുന്‍നിര സിമന്റ് കമ്പനികളുടെയെല്ലാം പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. അതുപോലെ പ്രവര്‍ത്തന വരുമാനം സൃഷ്ടിക്കുന്നതിലും വാര്‍ഷികാടിസ്ഥാനത്തില്‍ 67 ശതമാനത്തോളം ഇടിവ് നേരിടുന്നുണ്ട്. ഈ ഘടകങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ ഇടക്കാലയളവിലേക്ക് സിമന്റ് ഓഹരികള്‍ സ്ഥിരതയാര്‍ജിക്കുന്ന (Consolidation) ഘട്ടത്തിലേക്ക്് കടക്കുമെന്നും എന്നാല്‍ ദീര്‍ഘകാലയളവില്‍ സ്ഥിതി മെച്ചപ്പെടാം എന്നുമാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications