കഴിഞ്ഞയാഴ്ചയില്‍ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളെ എക്‌സ്പയറി ദിവസം വരെ താരതമ്യേന ചെറിയ പരിധിക്കുള്ളിലാണ് പ്രധാന സൂചികകള്‍ വ്യാപാരം ചെയ്യപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച 'ഹെവി വെയിറ്റ് ഇന്‍ഡക്‌സ്' ഓഹരി കൂടിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിലുണ്ടായ വമ്പന്‍ തിരിച്ചടിയെ തുടര്‍ന്ന് നിഫ്റ്റി 15,500 നിലവാരത്തിലേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ ഓയില്‍ & ഗ്യാസ് വിഭാഗമൊഴികെയുള്ള ഓഹരികളിലെ മുന്നേറ്റം നിഫ്റ്റിയെ 15,750 നിലവാരം വീണ്ടെടുക്കുന്നതിന് സഹായിച്ചു.
നിഫ്റ്റിയുടെ ഹ്രസ്വകാല ചാര്‍ട്ടില്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ താഴ്ന്ന നിലവാരം 15,511-ല്‍ ആയതുകൊണ്ട് 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. ഇതുമൊരു പോസിറ്റീവ് സൂചനയാണ്. സമാനമായി വിശാല വിപണിയില്‍ ഭൂരിപക്ഷം ഓഹരികളും നേടിയ മുന്നേറ്റവും 'ബുള്ളുകള്‍'ക്ക് അനുകൂല ഘടകമാണ്. ഡെറിവേറ്റീവ് വിഭാഗത്തില്‍ ജൂലൈ സീരിസിലേക്ക് നിഫ്റ്റിയില്‍ നടന്ന 'റോള്‍ഓവര്‍' ശരാശരി കണക്കിലും താഴെയാണ്. അതിനാല്‍ കുറച്ച് 'ഷോര്‍ട്ട്‌സെല്‍' കോണ്‍ട്രാക്ടുകളേ പുതിയ സീരിസിലേക്കും മാറ്റപ്പെട്ടിട്ടുണ്ടാവൂ.
നിലവില്‍ വിദേശ നിക്ഷേപകരുടെ കൈവശം കനത്ത തോതില്‍ 'ഷോര്‍ട്ട്‌സെല്‍' കോണ്‍ട്രാക്ടുകളാണുള്ളത്. എന്തെങ്കിലും രീതിയില്‍ അനുകൂല വാര്‍ത്തകള്‍ ഉണ്ടായാല്‍ 'ഷോര്‍ട്ട് കവറിങ്ങി'ന് ഇടയാക്കും. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഒന്നാം പാദഫലം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കോര്‍പറേറ്റ് കമ്പനികളുടെ ഒന്നാം പാദഫലം ഈയാഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഇടക്കാലയളവില്‍ വിപണിയുടെ തുടര്‍ നീക്കങ്ങളെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണിത്. സമീപകാല വരുമാന അനുമാനം താഴ്ത്തുന്നുണ്ടോയെന്നും എന്തെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങളോ മാര്‍ഗോപദേശങ്ങളോ സാമ്പത്തിക ഫലത്തോടൊപ്പം കമ്പനി നേതൃത്വം പറയുന്നുണ്ടോയെന്നും വിപണി സാകൂതെ ശ്രദ്ധിക്കും. വമ്പന്‍ ഐടി കമ്പനിയായ ടിസിഎസ് ജൂലൈ 8-ന് സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കും.
ഫെഡ് മിനിറ്റ്‌സ്
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ജൂണില്‍ ചേര്‍ന്ന യേഗത്തിന്റെ മിനിറ്റ്‌സ് ഈയാഴ്ച പുറത്തുവരും. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തന്നെ തുടരുന്നതിനാല്‍ ഭാവി യോഗങ്ങളില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുണ്ടെങ്കില്‍ വിപണിയെ സ്വാധീനിക്കാം. ധനനയത്തില്‍ കടുത്ത നിലപാട് തുടരുമെന്നതിന്റെ സൂചനയുണ്ടെങ്കില്‍ ആഗോള വിപണികളെ സമ്മര്‍ദത്തിലാഴ്ത്തും.
Also Read: സെക്കന്‍ഡ് ഹാഫ് 'പൊളിക്കുമോ'? ഈ 5 ഘടകങ്ങള്‍ തീരുമാനിക്കും
ഡോളര്‍ സൂചിക
കഴിഞ്ഞ 2 ദശാബ്ദങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍ സൂചികയുടെ ചാഞ്ചാട്ടം. ഡോളര്‍ കരുത്താര്‍ജിക്കുന്നത് വികസ്വര രാജ്യങ്ങളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. 106 നിലവാരത്തില്‍ നിന്നും ഡോളര്‍ സൂചികയുടെ പ്രയാണത്തിന് പ്രതിരോധം നേരിടുന്നുണ്ട്. അതേസമയം ഡോളര്‍ സൂചികയില്‍ നേരിടുന്ന തിരുത്തല്‍ ഇന്ത്യന്‍ വിപണിക്ക് ഏറെ ആശ്വാസമേകും.
Also Read: ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍
മറ്റു ഘടകങ്ങള്‍
- ഇന്ത്യന്‍ രൂപ- ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് അമേരിക്കന്‍ ഡോളറിന് എതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. ഇതിനോടകം 79 രൂപ നിലവാരം മറികടന്നു. താമസിയാതെ രൂപയുടെ വിനിമയ നിരക്ക് 80 നിലവാരം തൊട്ടേക്കാമെന്നാണ് വിദഗ്ധ അനുമാനം.
- ആഗോള ഘടകങ്ങള്‍- പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ പണപ്പെരുപ്പ, വ്യാവസായിക ഉത്പാദന നിരക്കും പ്രസിദ്ധീകരിക്കും. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക്, എഫ്ഒഎംസി സമിതിയുടെ സാമ്പത്തിക കാഴ്ചപ്പാട് എന്നിവയും ഈയാഴ്ച പുറത്തുവരും.
- ക്രൂഡ് ഓയില്‍ വില- തിരുത്തല്‍ നേരിടുന്നത് തുടരുകയാണെങ്കില്‍ ആഭ്യന്തര വിപണിക്ക് ആശ്വാസമേകുന്ന ഘടകമാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.