കോവിഡിന് ശേഷം ഓഹരി വിപണിയില്‍ പ്രകടമായ ബുള്‍ തരംഗത്തില്‍ നിരവധി ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ മള്‍ട്ടിബാഗറുകളായി മാറിയിരുന്നു. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ചരിത്രമാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ക്കും ചൂണ്ടിക്കാണിക്കാനുള്ളത്. മുന്നേറ്റത്തിന്റെ പാതയില്‍ കുതിച്ചുയര്‍ന്ന ടാറ്റ സ്റ്റീല്‍ ഓഹരിയുടെ വില നാലക്കത്തിലേക്ക് കടന്നപ്പോള്‍ കമ്പനിയുടെ 115-ആമത് വാര്‍ഷിക യോഗത്തില്‍ ഓഹരി വിഭജനം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 10:1 എന്ന അനുപാതത്തിലാവും വിഭജിക്കപ്പെടുക. അതായത് 10 രൂപ മുഖവിലയുണ്ടായിരുന്ന ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂലൈ 28-നും റെക്കോഡ് തീയതി 29-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അര്‍ഥം, വ്യാഴാഴ്ചയോടെ ഡീമാറ്റ് അക്കൗണ്ടില്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒന്നിന് പത്തെണ്ണം എന്ന നിലയില്‍ ഓഹരികള്‍ വര്‍ധിക്കും.
അതേസമയം ഓഹരി വിഭജനത്തിന് ആനുപാതികമായി ടാറ്റ സ്റ്റീല്‍ ഓഹരിയുടെ വിപണി വിലയിലും മാറ്റം വരും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ചയോടെ ടാറ്റ സ്റ്റീല്‍ ഓഹരിയുടെ വിലയിലും ആനുപാതിക പ്രതിഫലനത്തോടെ 98 രൂപ നിലവാരത്തിലാണ് (ഇന്നലെ ക്ലോസിങ് വില 959.40 രൂപയായിരുന്നു) വ്യാപാരം ആരംഭിച്ചത്. ഏതാനും നാള് മുമ്പുവരെ നാലക്കത്തില്‍ നിന്നിരുന്ന ഓഹരി രണ്ടക്കത്തിലേക്ക് എത്തിയതിന്റേയും വിപണിയിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലും ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ ഇന്ന് 5 ശതമാനത്തിലേറെ വര്‍ധന കാണിച്ചു.
ശ്രദ്ധിക്കേണ്ട ഘടകം
അടുത്തിടെയായി വാഹന വ്യവസായ മേഖലയില്‍ അനുഭവപ്പെടുന്ന ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ ഉരുക്ക് ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ വര്‍ധന രേഖപ്പെടുത്തുന്നു. ഇതിന്റെ ഗുണഫലം ടാറ്റ സ്റ്റീലിനും (BSE:500470, NSE : TATASTEEL) ലഭിക്കുന്നുണ്ട്. എന്നിരുന്നാലും യൂറോപ്യന്‍ വിപണിയിലെ നില മെച്ചപ്പെടുന്നതാണ് കമ്പനിയുടെ ഭാവിയില്‍ നിര്‍ണായകം. യൂറോപ്യന്‍ വ്യാപാരത്തില്‍ മെച്ചം ഉണ്ടാകുന്നില്ലെങ്കില്‍ ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ സമ്മര്‍ദം നേരിടാമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഓഹരി വാങ്ങാമോ ?
ഓരോ വീഴ്ചയിലും ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വാങ്ങിക്കാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ സുമിത് ബഗഡിയയുടെ അഭിപ്രായം. അടുത്ത 3-5 മാസങ്ങള്‍ക്കകം ഓഹരിയില്‍ 25 മുതല്‍ 40 ശതമാനം വര്‍ധനയുണ്ടാകാം. അതിനാല്‍ 115 രൂപ ലക്ഷ്യമാക്കി ടാറ്റ സ്റ്റീല്‍ ഓഹരി വാങ്ങാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 90 രൂപയില്‍ ക്രമീകരിക്കണം.
അതേസമയം 125 രൂപ ലക്ഷ്യമിട്ട് ഇടക്കാലയളവിലേക്ക് ഓഹരി വാങ്ങുകയാണെങ്കില്‍ 85 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും സുമിത് ബഗഡിയ വ്യക്തമാക്കി.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്. 80,000-ലധികം ജീവനക്കാരുണ്ട്.
രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകരാണ് ടാറ്റ സ്റ്റീല്‍. കമ്പനിയുടെ ഏറ്റവും വലിയ നിര്‍മാണശാല ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. 10 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷി. ഏറ്റവുമൊടുവില്‍ ടാറ്റ സ്റ്റീലിന്റെ വിപണിമൂല്യം 1,22,718 കോടിയാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 50.80 ശതമാനമാണ്. സ്റ്റീല്‍ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 4.91 ആയിരിക്കുമ്പോള്‍ ടാറ്റ സ്റ്റീലിന്റേത് 0.31 മടങ്ങിലേ ഉള്ളൂവെന്നതും ശ്രദ്ധേയം.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ടാറ്റ സ്റ്റീല്‍ നേടിയ അറ്റാദായം 7,765 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12.8 ശതമാനം ഇടിവും പാദാനുപാദത്തില്‍ 20.4 ശതമാനം ഇടിവുമാണ് കാണിച്ചത്. അതേസമയം കമ്പനിയുടെ വരുമാനം 18.6 ശതമാനം ഉയര്‍ന്ന് 63,430 കോടിയിലേക്ക് വര്‍ധിച്ചു. എന്നാല്‍ തൊട്ടു മുന്നത്തെ പാദത്തേക്കാള്‍ 8.5 ശതമാനം വരുമാനത്തില്‍ ഇടിവുമാണിത്.
അസംസ്കൃത വസ്തുവായ പെറ്റ് കോക്കിന്റെ വില വര്‍ധിച്ചതിലൂടെ ഉത്പാദന ചെലവ് ഉയര്‍ന്നതും സര്‍ക്കാര്‍ ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം ഉയര്‍ത്തിയതും ടാറ്റ സ്റ്റീലിന് തിരിച്ചടിയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications